ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിനെതിരെ ഐസിസി രംഗത്തെത്തി. 

ദില്ലി: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ രംഗത്ത് വന്നിരുന്നു. ഒരു ആഗോള കായിക മാമാങ്കത്തില്‍ ടീമുകള്‍ക്ക് ഇഷ്ടമുള്ള മത്സരങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് കളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഐസിസി വ്യക്തമാക്കി. ടൂര്‍ണമെന്റിന്റെ അഖണ്ഡതയെയും മര്യാദയെയും ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ഐസിസി, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ തീരുമാനത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

പിന്നാലെ ഐസിസിയെ പിന്തുണച്ച് ബിസിസിഐ രംഗത്ത് വന്നു... ''ഐസിസി വളരെ പ്രധാനപ്പെട്ട ഒരു പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്. കായിക മര്യാദയെക്കുറിച്ച് അവര്‍ പറഞ്ഞ കാര്യങ്ങളോട് ഞങ്ങള്‍ പൂര്‍ണമായും യോജിക്കുന്നു. ഐസിസിയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയ ശേഷം മാത്രമേ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുകയുള്ളൂ.'' ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. ഈ മാസം 15നാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഹൈവോള്‍ട്ടേജ് പോരാട്ടത്തില്‍ നിന്ന് പിന്മാറുമെന്നാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചു.

തങ്ങളുടെ ടീമിന് ലോകകപ്പില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്നുണ്ടെങ്കിലും ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് മാത്രമാണ് പാകിസ്ഥാന്‍ പിന്മാറിയത്. ഇതിന് പ്രത്യേക കാരണങ്ങളൊന്നും അവര്‍ നല്‍കിയിട്ടില്ല. ഇന്ത്യയില്‍ കളിക്കാനില്ലെന്ന് പ്രഖ്യാപിച്ച ബംഗ്ലാദേശിനെ വിലക്കിയത് അംഗീകരിക്കാനാവില്ലെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് ഇന്ത്യയില്‍ കളിക്കാന്‍ ബംഗ്ലാദേശ് വിസമ്മതിച്ചത്. ബംഗ്ലാദേശിനെ നേരത്തെ ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് നീക്കിയിരുന്നു. പകരം സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തി. ബംഗ്ലാദേശിന്റെ സുരക്ഷാ ആശങ്കകളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഐസിസിയുടെ ഈ കര്‍ശന നടപടി.

നിലവില്‍ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് എയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നമീബിയ, നെതര്‍ലന്‍ഡ്സ്, യുഎസ്എ, പാകിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഫെബ്രുവരി 7ന് യുഎസ്എയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പ് പോരാട്ടങ്ങളില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് മോശം റെക്കോര്‍ഡാണുള്ളത്. പുതിയ സാഹചര്യത്തില്‍ പാകിസ്ഥാന്‍ പിന്മാറിയാല്‍ അത് ടൂര്‍ണമെന്റിന്റെ ഘടനയെയും ആരാധകരെയും വലിയ രീതിയില്‍ ബാധിക്കും.

YouTube video player