മാസ്റ്റര്‍ ക്ലാസ് എന്ന് മാത്രമെ ഗില്ലിന്‍റെ പ്രകടനത്തെ വിശേഷിപ്പിക്കാനാവു എന്ന് ഗാംഗുലി പറഞ്ഞു. ഒഴുക്കോടെയുള്ള ഇന്നിംഗ്സായിരുന്നു ഗില്‍ കാഴ്ചവെച്ചത്.
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ നേടിയ ഇരട്ടസെഞ്ചുറിയെ വാഴ്ത്തി മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലി. ഇംഗ്ലണ്ടില്‍ താന്‍ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്സായിരുന്നു ഗില്ലിന്‍റേതെന്ന് ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 387 പന്തില്‍ 269 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. 30 ബൗണ്ടറികളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്‍റെ ഇന്നിംഗ്സ്. ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന നേട്ടവും ഇന്ത്യൻ ക്യാപ്റ്റന്‍റെ ടെസ്റ്റിലെ ഏറ്റവും മികച്ച സ്കോറെന്ന നേട്ടവും ഇന്നലെ ഗില്‍ സ്വന്തമാക്കിയിരുന്നു.
മാസ്റ്റര്‍ ക്ലാസ് എന്ന് മാത്രമെ ഗില്ലിന്‍റെ പ്രകടനത്തെ വിശേഷിപ്പിക്കാനാവു എന്ന് ഗാംഗുലി പറഞ്ഞു. ഒഴുക്കോടെയുള്ള ഇന്നിംഗ്സായിരുന്നു ഗില്‍ കാഴ്ചവെച്ചത്. ഏത് കാലഘട്ടമെടുത്താലും ഇംഗ്ലണ്ടില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്സുകളിലൊന്നാണ് ഗില്ലിന്‍റേത്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഗില്ലിന്‍റെ പ്രകടനം വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായി ഇറങ്ങിയിട്ടുണ്ടെങ്കിലും അത് അവന്‍റെ സ്ഥാനമല്ല. ഈ ടെസ്റ്റില്‍ ഇന്ത്യ ജയിക്കണമെന്നും ഗാംഗുലി എക്സ് പോസ്റ്റില്‍ പറഞ്ഞു.
ചില പ്രകടനങ്ങള്‍ ഏറെ സ്പെഷ്യലാണ്. അതുപോലെ ചരിത്രമാണ് ഗിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 269 റണ്‍സും. ഒരു ഇന്ത്യൻ താരത്തിന്‍റെ ഇംഗ്ലണ്ടിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. അടിച്ചുതകര്‍ക്കൂ ക്യാപ്റ്റന്‍ എന്നായിരുന്നു ഇന്ത്യൻ പേസറായ മുഹമ്മദ് ഷമി എക്സില്‍ കുറിച്ചത്. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഗില്ലിന്‍റെ മെന്‍റര്‍ കൂടിയായ മുന്‍ താരം യുവരാജ് സിംഗ് എന്നിവരെല്ലാം ഇന്ത്യൻ ക്യാപ്റ്റന്‍റെ പ്രകടനത്തെ വാഴ്ത്തി.


