ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ലഭിക്കുന്ന അവസരങ്ങൾ സഞ്ജു സാംസൺ പ്രയോജനപ്പെടുത്തണമെന്ന് വെറ്ററൻ താരം ചേതേശ്വർ പൂജാര. 

കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ച് നിര്‍ണ്ണായകമായ പ്രതികരണവുമായി വെറ്ററന്‍ താരം ചേതേശ്വര്‍ പുജാര. ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഒരു താരത്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും, അതിനാല്‍ തന്നെ ലഭിക്കുന്ന ഓരോ അവസരവും സഞ്ജു കൃത്യമായി പ്രയോജനപ്പെടുത്തണമെന്നും പുജാര ഓര്‍മ്മിപ്പിച്ചു. ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

പൂജാര പറയുന്നതിങ്ങനെ... ''സഞ്ജുവിന് ഇപ്പോള്‍ ആവശ്യത്തിന് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. സാധാരണയായി ഇന്ത്യന്‍ ടീമില്‍ ഇത്രയധികം അവസരങ്ങള്‍ ആര്‍ക്കും ലഭിക്കാറില്ല. അതുകൊണ്ടുതന്നെ ഈ അവസരങ്ങള്‍ അദ്ദേഹം വിലമതിക്കണം. സഞ്ജു ക്രീസില്‍ കൂടുതല്‍ സമയം എടുക്കണമെന്നല്ല താന്‍ ഉദ്ദേശിക്കുന്നത്. മറിച്ച് ലഭിക്കുന്ന അവസരങ്ങളില്‍ ടീമിനായി റണ്‍സ് കണ്ടെത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്.'' പുജാര പറഞ്ഞു.

ഇന്ത്യന്‍ ടീമിലേക്ക് കടന്നുവരാന്‍ പ്രതിഭയുള്ള ഒരു വലിയ നിര തന്നെ പുറത്ത് കാത്തിരിക്കുന്നുണ്ടെന്ന് പുജാര ചൂണ്ടിക്കാട്ടി. ടി20 ഫോര്‍മാറ്റില്‍ അസാമാന്യ മികവ് പുലര്‍ത്തുന്ന യശസ്വി ജയ്സ്വാളിനെപ്പോലെയുള്ള താരങ്ങള്‍ നിലവില്‍ ടീമിന് പുറത്താണെന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൂടാതെ ശുഭ്മാന്‍ ഗില്ലും നിലവില്‍ ടി20 സ്‌ക്വാഡിന്റെ ഭാഗമല്ല. ഇത്തരത്തില്‍ ലോകോത്തര നിലവാരമുള്ള താരങ്ങള്‍ പുറത്തിരിക്കുമ്പോള്‍, ടീമിലുള്ളവര്‍ പരാജയപ്പെട്ടാല്‍ അവര്‍ക്ക് പകരം ഈ താരങ്ങള്‍ കടന്നുവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പൂജാര.

ഈ സാഹചര്യത്തില്‍ സഞ്ജു സാംസണ്‍ തന്റെ പ്രകടനത്തിലൂടെ സ്ഥാനം ഉറപ്പിക്കണമെന്നാണ് പുജാരയുടെ പക്ഷം. 2026-ലെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ നിര്‍ണായക മത്സരത്തിന് മുന്നോടിയായി പുജാര നടത്തിയ ഈ നിരീക്ഷണം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ലോകകപ്പിന് തൊട്ടുമുമ്പ് ന്യൂസിലന്‍ഡിനെതിരെ നടന്ന പരമ്പരയില്‍ മോശം ഫോമിലായിരുന്നു സഞ്ജു. ഇതോടെ ലോകകപ്പില്‍ ഓപ്പണിംഗ് സ്ഥാനവും താരത്തിന് നഷ്ടമായി. നമീബിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ നന്നായി തുടങ്ങിയെങ്കും എട്ട് പന്തില്‍ 22 റണ്‍സുമായി താരം മടങ്ങി. പാകിസ്ഥാനെതിരെ സഞ്ജു കളിക്കുമോ എന്നുള്ളത് കണ്ടറിഞ്ഞ് കാണാം.

YouTube video player