രാജസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. രോഹന്‍ കുന്നുമ്മല്‍ തിരിച്ചെത്തി. യുവതാരം ഷോണ്‍ ജോര്‍ജാണ് വഴിമാറി കൊടുത്തത്.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഢിനെതിരായ മത്സരത്തില്‍ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുത്തു. തുമ്പ, സെന്റ് സേവ്യേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഛത്തീസ്ഗഢ് രണ്ടിന് 32 എന്ന നിലയിലാണ്. സാനിദ്ധ്യ ഹര്‍കത് (11), റിഷഭ് തിവാരി (8) എന്നിവരാണ് പുറത്തായത്്. അജയ് മണ്ഡല്‍ (7), ഹര്‍പ്രീത് സിംഗ് ഭാട്ടിയ (5) എന്നിവരാണ് ക്രീസില്‍. വൈശാഖ് ചന്ദ്രന്‍, എന്‍ പി ബേസില്‍ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

രാജസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. രോഹന്‍ കുന്നുമ്മല്‍ തിരിച്ചെത്തി. യുവതാരം ഷോണ്‍ ജോര്‍ജാണ് വഴിമാറി കൊടുത്തത്. ബേസില്‍ തമ്പിക്ക് പകരം എന്‍ പി ബേസിലും എം ഡി നിതീഷ് പകരം വൈശാഖ് ചന്ദ്രനും ടീമിലെത്തി. 

കേരളം: രോഹന്‍ പ്രേം, രോഹന്‍ കുന്നുമ്മല്‍, പി രാഹുല്‍, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, സിജോമോന്‍ ജോസഫ്, ബേസില്‍ എന്‍ പി, ഫാസില്‍ ഫനൂസ്, വൈശാഖ് ചന്ദ്രന്‍. 

കേരളത്തിന് ഒരു ജയവും ഒരു സമനിലയുമാണുള്ളത്. ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ കേരളം ജയിച്ചിരുന്നു. എന്നാല്‍ രാജസ്ഥാനെതിരായ രണ്ടാം മത്സരത്തില്‍ സമനില വഴങ്ങി. മാത്രമല്ല, ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയതും കേരളത്തിന് തിരിച്ചടിയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ ദീപക് ഹൂഡയുടെ (133) സെഞ്ചുറി കരുത്തില്‍ 337 റണ്‍സാണ് നേടിയിരുന്നത്. മറുപടി ബാറ്റിംഗില്‍ കേരളത്തിന് 306 റണ്‍സാണ് നേടാന്‍ സാധിച്ചിരുന്നത്. സച്ചിന്‍ ബേബി (139), സതഞ്ജു സാംസണ്‍ (82) എന്നിവര്‍ക്ക് മാത്രമാണ് തിളങ്ങാന്‍ സാധിച്ചത്. 

പിന്നാലെ രാജസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചപ്പോഴും ദീപക് ഹൂഡ (155) സെഞ്ചുറി നേടി. മത്സരം ജയിക്കാനുള്ള ശ്രമമാണ് പിന്നീട് കേരളം നടത്തിയത്. സഞ്ജു (53 പന്തില്‍ 69), പി രാഹുല്‍ (70 പന്തില്‍ 64), സച്ചിന്‍ ബേബി (139 പന്തില്‍ 81) എന്നിവര്‍ പൊരുതിയെങ്കിലും ഫലം കണ്ടില്ല. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കേരളം. രണ്ട് മത്സരവും ജയിച്ച ഛത്തീഗഢ് 13 പോയിന്റുമായി ഒന്നാമതാണ്. കര്‍ണാടക 10 പോയിന്റോടെ രണ്ടാമത്. കേരളത്തിന് ഏഴ് പോയിന്റാണുള്ളത്.

ലങ്കയ്‌ക്കെതിരായ ടീം പ്രഖ്യാപനം ഇന്ന്; സഞ്ജുവിന്‍റെ കാര്യത്തില്‍ വമ്പന്‍ പ്രവചനവുമായി വസീം ജാഫര്‍