ഏഷ്യന്‍ ഗെയിംസ്‌ വനിതാ ക്രിക്കറ്റിലേക്ക്‌ പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിച്ചുവരവ്‌ നടത്തിയ ചൈന ഒരു പന്ത്‌ പോലും എറിയാതെ ഗെയിംസില്‍ നിന്ന്‌ ഔട്ട്‌! മഴ കാരണം, ഓവറുകള്‍ വെട്ടിച്ചുരുക്കിയ മറ്റൊരു മത്സരത്തില്‍ പാക്കിസ്ഥാന്‍ അട്ടിമറിത്തോല്‍വിയുടെ വക്കില്‍ നിന്ന്‌ രക്ഷപ്പെട്ടു.

നഗോയ: ഏഷ്യന്‍ ഗെയിംസ്‌ വനിതാ ക്രിക്കറ്റിലേക്ക്‌ പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിച്ചുവരവ്‌ നടത്തിയ ചൈന ഒരു പന്ത്‌ പോലും എറിയാതെ ഗെയിംസില്‍ നിന്ന്‌ ഔട്ട്‌! മഴ കാരണം, ഓവറുകള്‍ വെട്ടിച്ചുരുക്കിയ മറ്റൊരു മത്സരത്തില്‍ പാക്കിസ്ഥാന്‍ അട്ടിമറിത്തോല്‍വിയുടെ വക്കില്‍ നിന്ന്‌ രക്ഷപ്പെട്ടു.

കാലാവസ്ഥയൊക്കെ മെച്ചപ്പെട്ടു വന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ കുതിര്‍ന്ന ഔട്ട്‌ഫീല്‍ഡ്‌ ഉണങ്ങാതിരുന്നതിനാല്‍ കൊരോഗി അത്‌ലറ്റിക്‌ പാര്‍ക്കില്‍ നടക്കേണ്ടിയിരുന്ന ചൈന-ബംഗ്ലാദേശ്‌ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഏഷ്യന്‍ ഗെയിംസ്‌ നിയമപ്രകാരം ഉയര്‍ന്ന റാങ്കിംഗ്‌ ഉള്ള ബംഗ്ലാദേശ്‌ സെമിയിലേക്ക്‌ കടന്നു. പാക്കിസ്ഥാനാണ്‌ സെമിയില്‍ എതിരാളി.

പാക്കിസ്ഥാന്‍-തായ്‌ലന്‍ഡ്‌ മത്സരം മഴ തടസപ്പെടുത്തിയതോടെ പതിനൊന്ന്‌ ഓവര്‍ വീതമാക്കി. തായ്‌ലന്‍ഡ്‌ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 91 റണ്‍സടിച്ചു. വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ നന്നപത്‌ കൊന്‍ചറോയിന്‍കെയുടെ 49 റണ്‍സാണ്‌ തായ്‌ലന്‍ഡിന്‌ പൊരുതാവുന്ന സ്‌കോര്‍ ഒരുക്കിയത്‌. 92 റണ്‍സ്‌ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന്‍ വിറച്ചു. രണ്ട്‌ പന്ത്‌ ശേഷിക്കെ ലക്ഷ്യം കാണുമ്പോള്‍ പാക്കിസ്ഥാന്‌ ഏഴ്‌ വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

വെള്ളിയാഴ്‌ച ഇന്ത്യ ഇറങ്ങും. ക്വാര്‍ട്ടറില്‍ ജപ്പാനാണ്‌ എതിരാളി. ശ്രീലങ്ക-മലേഷ്യ ക്വാര്‍ട്ടര്‍ ഫൈനലും വെള്ളിയാഴ്‌ച നടക്കും. ശനിയാഴ്‌ചയാണ്‌ ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക ഉദ്‌ഘാടനം. പുരുഷ ക്രിക്കറ്റ്‌ മത്സരങ്ങളുടെ പ്രാഥമിക റൗണ്ട്‌ അടുത്ത വ്യാഴാഴ്‌ച ആരംഭിക്കും. ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ്‌,പാക്കിസ്ഥാന്‍ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടത്തിലാണ്‌ മത്സരം ആരംഭിക്കുക. പ്രതികൂല കാലാവസ്ഥ ഏഷ്യന്‍ ഗെയിംസിന്‌ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്‌. ഒരാഴ്‌ച മുമ്പുണ്ടായ കനത്ത മഴയില്‍ വെള്ളം കയറിയതോടെ ഏഷ്യന്‍ ഗെയിംസിനെത്തിയ താരങ്ങളെ മറ്റിടങ്ങളിലേക്ക്‌ മാറ്റിപ്പാര്‍ച്ചിട്ടുണ്ട്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK