കോൺഗ്രസ് പോലും നടത്തിയത് ഭാരത് ജോഡോ യാത്ര; 'ഇന്ത്യ'യെന്ന പേര് മാറ്റണമെന്ന ആവശ്യത്തിൽ വിശദീകരണവുമായി സെവാഗ്
കോൺഗ്രസ് പോലും നടത്തിയ യാത്രയുടെ പേര് ഭാരത് ജോഡോ യാത്ര എന്നായിരുന്നു. എന്നാല്‍ നിർഭാഗ്യവശാൽ പലർക്കും "ഭാരത്" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ അരക്ഷിതാവസ്ഥ തോന്നുന്നു.
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്‌സിയില്‍ ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കണമെന്ന് പറഞ്ഞതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളോ് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. നമ്മുടെ രാജ്യത്തെ ഭാരതം എന്ന് അഭിസംബോധന ചെയ്യണമെന്ന് താന്‍ പറഞ്ഞതില്‍ ആളുകള്‍ രാഷ്ട്രീയം കാണുന്നത് വലിയ തമാശയാണെന്ന് സെവാഗ് എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.
ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആരാധകനല്ല. രാജ്യത്തെ രണ്ട് ദേശീയ പാർട്ടികളിലും നല്ലവരുണ്ട്, രണ്ട് പാർട്ടികളിലും മോശം ആള്‍ക്കാരും ധാരാളം. അതുകൊണ്ടുതന്നെ രാഷ്ട്രീയ ആഗ്രഹങ്ങളൊന്നും ഇല്ലെന്ന് ഒരിക്കൽ കൂടി ഞാൻ ഉറപ്പിച്ചു പറയുന്നു. അങ്ങനെ വല്ല ആഗ്രവും ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് പാർട്ടികളിൽ നിന്നും ലഭിച്ച ഓഫറുകള്‍ ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുമായിരുന്നു. ക്രിക്കറ്റില്‍ ഞാന്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ മാത്രം മതി എനിക്ക് ടിക്കറ്റ് ലഭിക്കാൻ.
ഹൃദയം തുറന്ന് സംസാരിക്കുന്നതും രാഷ്ട്രീയ അഭിലാഷവും വ്യത്യസ്തമാണ്. എന്‍റെ ഒരേയൊരു താൽപ്പര്യം "ഭാരത്" ആണ്.
സംയുക്ത പ്രതിപക്ഷം അവരുടെ മുന്നണിയെ I.N.D.I.A എന്ന് വിളിക്കുന്നതുപോലെ, അവർക്ക് സ്വയം B.H.A.R.A.T എന്ന് വിളിക്കാനും കഴിയും. അത്തരത്തില്‍ പേര് മാറ്റാനും അതിന് അനുയോജ്യമായ പൂർണ്ണരൂപം നിർദ്ദേശിക്കാനും കഴിയുന്ന നിരവധി പ്രതിഭാധനരായ ആളുകളുണ്ട് ഇവിടെ.
കോൺഗ്രസ് പോലും നടത്തിയ യാത്രയുടെ പേര് ഭാരത് ജോഡോ യാത്ര എന്നായിരുന്നു. എന്നാല്‍ നിർഭാഗ്യവശാൽ പലർക്കും "ഭാരത്" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ അരക്ഷിതാവസ്ഥ തോന്നുന്നു. എന്‍റെ അഭിപ്രായത്തിൽ, സഖ്യത്തിന്‍റെ പേര് പരിഗണിക്കാതെ തന്നെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവും തമ്മില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. മികച്ചയാള്‍ വിജയിക്കട്ടെ. "ഭാരതം" എന്ന പേരിൽ നമ്മളെ ഒരു രാജ്യമായി അഭിസംബോധന ചെയ്താൽ അത് വലിയ സംതൃപ്തിയും സന്തോഷവും നല്‍കുന്ന കാര്യമാണെന്നും സെവാഗ് പോസ്റ്റില്‍ പറയുന്നു.
ഇന്നലെയാണ് ഇന്ത്യന്‍ ടീമിന്‍റെ ജേഴ്സിയില്‍ ടീം ഭാരത് എന്ന് എഴുതണമെന്നാണ് സെവാഗ് ആവശ്യപ്പെട്ടത്. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ തുടങ്ങി നിരവധി താരങ്ങള്‍ക്കായി ആര്‍പ്പുവിളിക്കുമ്പോള്‍ ഭാരത് എന്ന വാക്കായിരിക്കണം മനസില്‍ വേണ്ടത് എന്നും വീരേന്ദര്‍ സെവാഗ് എക്സില്‍ കുറിച്ചിരുന്നു. ജേഴ്‌സിയിലെ ഇന്ത്യ എന്ന എഴുത്ത് മാറ്റി ഭാരത് എന്നാക്കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായെ ടാഗ് ചെയ്താണ് സെവാഗ് ആവശ്യപ്പെട്ടത്.
ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീം ഇന്ത്യ സ്ക്വാഡിന്‍റെ പട്ടിക ബിസിസിഐ ട്വീറ്റ് ചെയ്‌തത് പങ്കുവെച്ചുകൊണ്ടായിരുന്നു വീരേന്ദര്‍ സെവാഗിന്‍റെ ഈ ആവശ്യം. രാജ്യത്തിന്‍റെ പേര് റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ട് വന്നേക്കുമെന്ന സൂചനകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സെവാഗിന്‍റെ ഈ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക