മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഈസ്റ്റ് സോണിനായി വൈഭവും അഭിമന്യു ഈശ്വരനുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനായിരുന്നു വൈഭവ് ശ്രമിച്ചത്.
ബെംഗളൂരു:വൈറ്റ് ബോള്‍ ക്രിക്കറ്റിലെ അത്ഭുത പ്രകടനങ്ങള്‍ക്കുശേഷം റെഡ് ബോള്‍ ക്രിക്കറ്റിൽ കളിക്കാനിറങ്ങിയ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് നിരാശ. ദുലീപ് ട്രോഫി ക്വാർട്ടർ ഫൈനലിൽ ഈസ്റ്റ് സോണിനായി വൈസ് ക്യാപ്റ്റനായി അരങ്ങേറിയ വൈഭവ് 8 റണ്‍സ് മാത്രമെടുത്ത് പുറത്തായി. ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിൽ നോർത്ത്-ഈസ്റ്റ് സോണിനെതിരായ മത്സരത്തിലാണ് 15കാരനായ വൈഭവ് നിരാശപ്പെടുത്തി മടങ്ങിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഈസ്റ്റ് സോണിനായി വൈഭവും അഭിമന്യു ഈശ്വരനുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനായിരുന്നു വൈഭവ് ശ്രമിച്ചത്. ബിശ്വോർജിത് കൊന്തൗജം എറിഞ്ഞ രണ്ടാം ഓവറിൽ തുടർച്ചയായി രണ്ട് ഫോറുകൾ പറത്തി വൈഭവ് പ്രതീക്ഷ നൽകിയെങ്കിലും, അതേ ഓവറിലെ അവസാന പന്തിൽ വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു.
ആദ്യ ദിനം ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത നോർത്ത് ഈസ്റ്റ് സോൺ തുടക്കത്തിൽ തന്നെ ഈസ്റ്റ് സോണിന് പ്രഹരമേൽപ്പിച്ചു. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഈസ്റ്റ് സോണ്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 138 റൺസെന്ന നിലയിലാണ്. വൈഭവിന് പുറമെ ക്യാപ്റ്റൻ ഇഷാന്‍ കിഷനും(4) ഈസ്റ്റ് സോണിനായി തിളങ്ങാനായില്ല. 55 റണ്‍സെടുത്ത കുമാര്‍ കുഷാഗ്രയാണ് ഈസ്റ്റ് സോണിന്‍റെ ടോപ് സ്കോറര്‍. 54 റണ്‍സുമായി ക്രീസിലുള്ള സുദീപ്കുമാര്‍ ഗരാമിയിലാണ് ഈസ്റ്റ് സോണിന്‍റെ പ്രതീക്ഷ.
ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന മുഹമ്മദ് ഷമിയും ടീമിലുണ്ട്. മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വെസ്റ്റ് സോണിനെതിരെ നോർത്ത് സോൺ കരുതലോടെയാണ് തുടങ്ങിയത്. വെസ്റ്റ് സോണിനെതിരെ ലഞ്ചിന് പിരിയുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ് നോര്‍ത്ത് സോണ്‍.9 റണ്‍സെടുത്ത യാഷ് ദുള്ളിന്‍റെയും 26 റണ്‍സെടുത്ത ഖമ്രാന്‍ ഇക്ബാലിന്‍റെയും വിക്കറ്റുകളാണ് നോര്‍ത്ത് സോണിന് നഷ്ടമായത്. 50 റണ്‍സുമായി ബദോനി ക്രീസിലുണ്ട്.
