ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്കായി രാഹുലും ജയ്സ്വാളും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 37 റണ്‍സെടുത്തു.
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടം. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയിലാണ്. 13 റണ്‍സുമായി ദേവ്ദത്ത് പടിക്കലും 11 റണ്‍സുമായി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും ക്രീസില്‍. 45 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെയും 18 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.അസിത് ഫെര്‍ണാണ്ടോയും ലഹിരു കുമാരയുമാണ് ലങ്കക്കായി വിക്കറ്റെടുത്തത്.
ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്കായി രാഹുലും ജയ്സ്വാളും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 37 റണ്‍സെടുത്തു. 18 റണ്‍സെടുത്ത രാഹുലിനെ മടക്കിയ ലഹിരു കുമാരയാണ് ലങ്കക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തകര്‍ത്തടിച്ച് 53 പന്തില്‍ 9 ബൗണ്ടറി സഹിതം 45 റണ്‍സെടുത്ത ജയ്സ്വാളിനെ അസിത ഫെര്‍ണാണ്ടോ പിന്നാലെ മടക്കി.
ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം ഓഫ് സ്പിന്നർ സാരാൻഷ് ജെയിന്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. രവീന്ദ്ര ജഡേജയാണ് സാരാൻഷിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്. മധ്യനിരയിൽ ആറാം നമ്പറിൽ ധ്രുവ് ജുറെൽ സ്ഥാം നിലനിര്‍ത്തിയപ്പോള്‍ സർഫറാസ് ഖാൻ ഒരിക്കല്‍ കൂടി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.
ആദ്യ ടെസ്റ്റ് തോറ്റ ശ്രീലങ്കൻ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. പരിക്കേറ്റ് പുറത്തായ ദിനേശ് ചണ്ഡിമാലിന് പകരം ആദ്യ ടെസ്റ്റില്‍ കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ പാസിന്ദു സൂര്യബന്ദാര ടീമിൽ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആദ്യ ടെസ്റ്റിനുശേഷം ഒഴിവാക്കിയ നിഷാൻ മധുഷ്കക്ക് പകരം കാമിൽ മിഷാര ശ്രീലങ്കക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു.
ആദ്യ ടെസ്റ്റിൽ നേടിയ 165 റൺസിന്‍റെ ആധികാരിക വിജയം നൽകുന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന് രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. 2023-ന് ശേഷം വിദേശമണ്ണിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താനും ഇന്ത്യയ്ക്ക് ഈ വിജയം അനിവാര്യമാണ്.നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ 53.33 ശതമാനം പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പരമ്പര 2-0 ന് സ്വന്തമാക്കാൻ സാധിച്ചാൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറാൻ ഇന്ത്യയ്ക്ക് സാധിക്കും.
