സ്‌മിത്തിനെ പൂട്ടി, അടുത്ത ലക്ഷ്യം റൂട്ട്; തുറന്നുപറഞ്ഞ് ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍
അശ്വിൻ പരിക്ക് മാറി തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമാണെന്നും ബൗളിംഗ് കോച്ച് ഭരത് അരുൺ.
ചെന്നൈ: ഓസ്‌ട്രേലിയൻ പര്യടനത്തിൽ സ്റ്റീവ് സ്‌മിത്തിനെ തളച്ചതുപോലെ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ പിടിച്ചുകെട്ടുകയാണ് ഇന്ത്യൻ ബൗളർമാരുടെ അടുത്ത ലക്ഷ്യമെന്ന് ബൗളിംഗ് കോച്ച് ഭരത് അരുൺ. അശ്വിൻ പരിക്ക് മാറി തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമാണെന്നും ഭരത് അരുൺ പരമ്പരയ്‌ക്ക് മുന്നോടിയായി പറഞ്ഞു.
ഓസ്‌ട്രേലിയൻ പര്യടനത്തിൽ ബൗളിംഗ് കോച്ച് ഭരത് അരുണിന്റെ തന്ത്രങ്ങൾക്ക് അനുസരിച്ച് ഇന്ത്യൻ ബൗളർമാർ പന്തെറിഞ്ഞപ്പോൾ സ്‌മിത്ത് എട്ട് ഇന്നിംഗ്സിൽ 313 റൺസാണ് നേടിയത്. ഓസ്‌ട്രേലിയയിലേക്ക് തിരിക്കും മുൻപേ സ്‌മിത്തിനെതിരെ തന്ത്രങ്ങൾ തയ്യാറാക്കിയിരുന്നുവെന്ന് ഭരത് അരുൺ പറയുന്നു. സ്‌മിത്ത് നേടുന്ന റൺസിൽ 70 ശതമാനവും ഓഫ് സൈഡിലായിരുന്നു. ലെഗ്സൈഡിൽ പന്തെറിഞ്ഞ് സ്‌മിത്തിന് കെണിയൊരുക്കുകയാണ് ചെയ്തത്. ഇതോടൊപ്പം ബൗണ്ടറി നേടാൻ ഇഷ്ടപ്പെടുന്ന സ്‌മിത്തിനെ ഇതിൽ നിന്ന് പരമാവധി തടഞ്ഞുനിർത്തിയെന്നും ഭരത് അരുൺ വെളിപ്പെടുത്തുന്നു.
ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോൾ ജോ റൂട്ടായിരിക്കും ഇന്ത്യക്ക് ഏറ്റവും വലിയ വെല്ലുവിളിയാവുക. ശ്രീലങ്കയിൽ രണ്ട് ടെസ്റ്റിൽ നിന്ന് 426 റൺസ് നേടിയാണ് റൂട്ട് ചെന്നൈയിൽ എത്തിയിരിക്കുന്നത്. സ്‌മിത്തിനെപ്പോലെ റൂട്ടിനെതിരെയും വ്യക്തമായ ഗെയിം പ്ലാൻ ഉണ്ടെന്നും മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഒഴികെയുള്ള ബൗളർമാരെല്ലാം ടീമിനൊപ്പമുള്ളത് ഇന്ത്യക്ക് കരുത്താവുമെന്നും ഭരത് അരുൺ വ്യക്തമാക്കി.
നിലവിലെ ഇംഗ്ലണ്ട് താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ നായകന്‍ കൂടിയായ ജോ റൂട്ടാണ്. 99 ടെസ്റ്റുകളില്‍ 49.1 ശരാശരിയില്‍ 19 സെഞ്ചുറിയും നാല് ഇരട്ട ശതകങ്ങളും സഹിതം 8249 റണ്‍സ് റൂട്ടിന്‍റെ പേരിലുണ്ട്. 254 ആണ് ഉയര്‍ന്ന സ്‌കോര്‍. 228, 1, 186, എന്നിങ്ങനെയായിരുന്നു അടുത്തിടെ അവസാനിച്ച ശ്രീലങ്കന്‍ പര്യടനത്തില്‍ റൂട്ടിന്‍റെ സ്‌കോര്‍. രണ്ട് മത്സരങ്ങളിലും പ്ലേയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരവും പരമ്പരയുടെ താരവും റൂട്ടായിരുന്നു.
മത്സരഫലം മാറ്റുന്നത് അവനായിരിക്കും; ഇന്ത്യന്‍ ബൗളറെ പുകഴ്ത്തി മോണ്ടി പനേസര്‍
ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്.
ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത