ആ ടിവി എറിഞ്ഞുടച്ചതാര്? എന്ന്? എപ്പോൾ? എന്തിന്? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന് ഒടുവിൽ ഉത്തരം!
ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റിന് തോറ്റതിന് പിന്നാലെയാണ് പാകിസ്ഥാനിൽ നിന്നുള്ള ആരാധകൻ ടിവി എറിഞ്ഞുടക്കുന്നു എന്ന തരത്തിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. എന്നാൽ സംഭവം അങ്ങനെയല്ലെന്നതാണ് വസ്തുത
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം പ്രചരിക്കുന്നത് ക്രിക്കറ്റ് കളി ആരാധകൻ ടി വി എറിഞ്ഞുടക്കുന്നതിന്‍റെ ചിത്രമാണ്. കഴിഞ്ഞ ദിവസം നടന്ന ഏഷ്യാകപ്പ് മത്സരത്തിൽ ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാകിസ്ഥാൻ ആരാധകൻ ടി വി എറിഞ്ഞുടക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റിന് തോറ്റതിന് പിന്നാലെയാണ് പാകിസ്ഥാനിൽ നിന്നുള്ള ആരാധകൻ ടിവി എറിഞ്ഞുടക്കുന്നു എന്ന തരത്തിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. എന്നാൽ സംഭവം അങ്ങനെയല്ലെന്നതാണ് വസ്തുത.
പ്രചരിക്കുന്ന ചിത്രം ഇപ്പോഴത്തേതല്ലെന്നതാണ് യാഥാർത്ഥ്യം. സംഭവം ക്രിക്കറ്റ് കളിയിൽ സ്വന്തം ടീം തോറ്റതിലുള്ള അരിശം മൂത്ത് ആരാധകൻ ടി വി എറിഞ്ഞുപൊട്ടിക്കുന്നത് തന്നെയാണ്. പക്ഷേ അത് ഇന്ത്യയോട് പാക്കിസ്ഥാൻ ഏഷ്യാകപ്പിൽ തോറ്റപ്പോൾ ഉള്ളതല്ല. 2017-ൽ അഹമ്മദാബാദിൽ നിന്നുള്ളതാണ് ഈ ചിത്രം. ഐ സി സി ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റതിന് ശേഷം ടി വി എറിഞ്ഞുടക്കുന്ന ആരാധകന്റെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്.
അതേസമയം ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ആവേശപ്പോരാട്ടത്തില്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും ഹാര്‍ദ്ദിക് പാണ്ഡ്യ മിന്നിത്തിളങ്ങിയപ്പോൾ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി മറികടന്നു. ഇന്ത്യക്ക് ജയിക്കാന്‍ മൂന്ന് പന്തില്‍ ആറ് റണ്‍സ് വേണ്ടിയിരുന്ന ഘട്ടത്തിൽ നാലാം പന്ത് ലോംഗ് ഓണിന് മുകളിലൂടെ സിക്സര്‍ പറത്തിയാണ് ഹർദ്ദിക് വിജയം സമ്മാനിച്ചത്. സ്കോര്‍ പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 147ന് ഓള്‍ ഔട്ട്, ഇന്ത്യ 19.4 ഓവറില്‍ 148-5. 17 പന്തില്‍ 33 റണ്‍സുമായി ഹാര്‍ദ്ദിക് പുറത്താകാതെ നിന്നപ്പോള്‍ 29 പന്തില്‍ 35 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 34 പന്തില്‍ 35 റണ്‍സെടുത്ത വിരാട് കോലിയും വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.
ജസ്പ്രിത് ബുമ്രയും യൂസ്‌വേന്ദ്ര ചാഹലുമൊക്കെ പിന്നില്‍; ഏഷ്യാ കപ്പില്‍ റെക്കോര്‍ഡിട്ട് രവീന്ദ്ര ജഡേജ