വെള്ളം കുടിച്ചുകൊണ്ട് നിസ്സഹായനായി നിൽക്കുന്ന വൈഭവിനോട് പരാഗ് വീണ്ടും വിരല്‍ ചൂണ്ടി ദേഷ്യപ്പെട്ട് സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ന്യൂചണ്ഡീഗഡ്: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയർ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയശേഷം സെഞ്ചുറിക്ക് 4 റണ്‍സകലെ പുറത്തായി ഡഗ് ഔട്ടിലെത്തിയ 15-കാരന്‍ വൈഭവ് സൂര്യവംശിയോട് ദേഷ്യപ്പെട്ട് രാജസ്ഥാന്‍ നായകന്‍ റിയാൻ പരാഗ്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് വൈഭവ് തൊണ്ണൂറുകളിൽ വീഴുന്നത്. എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 29 പന്തിൽ 97 റൺസെടുത്ത് പുറത്തായ വൈഭവ്, ഗുജറാത്തിനെതിരെ 96 റൺസിലാണ് വീണത്. നിരാശയോടെ ഡഗ്ഔട്ടിലേക്ക് മടങ്ങിയെത്തിയ വൈഭവിനോട് ക്യാപ്റ്റൻ റിയാൻ പരാഗ് ദേഷ്യത്തോടെ കൈചൂണ്ടി സംസാരിക്കുന്നത് തത്സമയ സംപ്രേക്ഷണത്തിനിടെ ക്യാമറകൾ ഒപ്പിയെടുക്കുകയായിരുന്നു.
വെള്ളം കുടിച്ചുകൊണ്ട് നിസ്സഹായനായി നിൽക്കുന്ന വൈഭവിനോട് പരാഗ് വീണ്ടും വിരല്‍ ചൂണ്ടി ദേഷ്യപ്പെട്ട് സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പരാഗിന്‍റെ അപക്വമായ പെരുമാറ്റത്തിനെതിരെ ആരാധകര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ടീമിനെ തകർച്ചയിൽ നിന്നും ഒറ്റയ്ക്ക് രക്ഷിച്ച 15 കാരനോട് പരസ്യമായി ദേഷ്യപ്പെട്ട ക്യാപ്റ്റൻ റിയാൻ പരാഗിന്‍റെ നടപടിയാണ് ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചത്. ഈ സീസണിലാകെ രണ്ട് മത്സരങ്ങളില്‍ മാത്രം തിളങ്ങിയ പരാഗിന് ടീമിന്‍റെയും ഐപിഎല്ലിലെയും ടോപ് സ്കോററായ വൈഭവിനോട് ദേഷ്യപ്പെടാന്‍ എന്തവകാശമാണുള്ളതെന്ന് ആരാധകര്‍ ചോദിക്കുന്നു. മത്സരത്തിൽ പരാഗ് വെറും 11 റൺസെടുത്തു മാത്രമാണ് പുറത്തായത്. സീസണിലുടനീളം വൈഭവിന്റെ പകുതി റൺസ് പോലും നേടാനാകാത്ത ക്യാപ്റ്റൻ, യുവതാരത്തെ മാനസികമായി തളർത്തുകയാണെന്ന് ആരാധകർ കുറ്റപ്പെടുത്തി.
ഫീല്‍ഡിംഗിനിടെ വൈഭവിനെതിരെ ആക്രോശിച്ച പരാഗിനെയും ആരാധകര്‍ വിമര്‍ശിച്ചു. ഗുജറാത്ത് ഇന്നിംഗ്സിലെ പതിനെട്ടാം ഓവറില്‍ ജയിക്കാന്‍ 12 പന്തില്‍ 10 റണ്‍സ് മാത്രം വേണ്ടപ്പോഴായിരുന്നു ഫീല്‍ഡില്‍ വേറെ എവിടേക്കോ നോക്കി നില്‍ക്കുകയായിരുന്ന വൈഭവിനെ ഉറക്കെ വിളിച്ച് പരാഗ് ആക്രോശിച്ചത്. എന്നാൽ മത്സരത്തിന് ശേഷമുള്ള സമ്മാനദാനച്ചടങ്ങിൽ റിയാൻ പരാഗ് വൈഭവിനെ വാനോളം പുകഴ്ത്തി. വൈഭവ് വെറുതെ കണ്ണടച്ച് ബാറ്റ് വീശുകയല്ലെന്നും സാഹചര്യം മനസിലാക്കി, കണക്കുകൂട്ടലുകളോടെയാണ് വൈഭവ് ബാറ്റ് ചെയ്യുന്നതെന്നും പരാഗ് പറഞ്ഞു. ഇത്രയും ചെറിയ പ്രായത്തിൽ അവൻ ഇത് എങ്ങനെ ചെയ്യുന്നു എന്ന് എനിക്ക് ഇപ്പോഴും അത്ഭുതമാണ്. അവൻ ഉടൻ തന്നെ ഇന്ത്യൻ ജേഴ്സി അണിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു പരാഗിന്‍റെ വാക്കുകള്‍.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർ യശസ്വി ജയ്‌സ്വാൾ (1), ധ്രുവ് ജുറെൽ (7) എന്നിവർ ആദ്യ രണ്ട് ഓവറുകളിൽ തന്നെ പുറത്തായി. ഗുജറാത്ത് പേസർമാരായ മുഹമ്മദ് സിറാജും കാഗിസോ റബാഡയും കടുത്ത അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ വൈഭവിനും തുടക്കത്തിൽ റണ്ണെടുക്കാൻ ബുദ്ധിമുട്ടി. നേരിട്ട 13-ാം പന്തിലാണ് താരം ആദ്യ സിക്സർ നേടിയത്. എന്നാൽ പിന്നീട് കളി മാറി മറഞ്ഞു. സിറാജിന്റെ ഒരോവറിൽ 21 റൺസ് അടിച്ചെടുത്ത് വൈഭവ് രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 31 പന്തിൽ തന്‍റെ ഐപിഎൽ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറി തികച്ച താരം, പിന്നീട് മധ്യ ഓവറുകളിൽ വിശ്വരൂപം പുറത്തെടുത്തു.
മറുവശത്ത് രവീന്ദ്ര ജഡേജയെ (45*) സാക്ഷിനിർത്തി വെറും 15 പന്തിൽ നിന്ന് അടുത്ത 46 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഒടുവിൽ 18-ാം ഓവറിലെ റബാഡയുടെ ഷോർട്ട് ബോളിൽ അപ്പർ കട്ടിന് ശ്രമിച്ച് തേർഡ് മാനിൽ പ്രസിദ്ധ് കൃഷ്ണയ്ക്ക് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. 47 പന്തിൽ 8 ഫോറും 7 സിക്സുമടക്കം 96 റൺസാണ് താരം നേടിയത്. മത്സരത്തിൽ ശുഭ്‌മൻ ഗില്ലിന്‍റെ മാസ്മരിക സെഞ്ച്വറിയുടെ (104) കരുത്തിൽ ഗുജറാത്ത് ടൈറ്റൻസ് 7 വിക്കറ്റിന് രാജസ്ഥാനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. മെയ് 31 ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഗുജറാത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.
