156.7 കി.മീ വേഗത! കട്ട പേസിൽ പന്തെറിയുന്ന യുവതാരം ലക്നൗ നിരയിൽ തിരിച്ചെത്തും

Synopsis
നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് മായങ്ക് യാദവ് ഏറെ നാളായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ലക്നൗ: പരിക്കിൽ നിന്ന് മുക്തനായ ഫാസ്റ്റ് ബൗളർ മായങ്ക് യാദവ് ഐപിഎല്ലിലിലേക്ക് തിരിച്ചെത്തുന്നു. 21കാരനായ മായങ്കിന് ലക്നൗ സൂപ്പർ ജയന്റ്സിനൊപ്പം ചേരാൻ ബിസിസിഐ അനുമതി നൽകി. മായങ്ക് ഇന്ന് ടീമിനൊപ്പം ചേരും. നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് മായങ്ക് ഏറെ നാളായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അതിവേഗത്തിൽ പന്തെറിയുന്ന മായങ്കിനെ 11 കോടി രുപയ്ക്കാണ് ലക്നൗ സൂപ്പർ ജയന്റ്സ് ടീമിൽ നിലനിർത്തിയത്.
മായങ്കിനെ ലക്നൗ ഫ്രാഞ്ചൈസി നിലനിർത്തിയെങ്കിലും പുതിയ സീസണിൽ താരത്തിന് ശാരീരിക ക്ഷമത തെളിയിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ബിസിസിഐയുടെ സെന്റർ ഓഫ് എക്‌സലൻസിൽ കഠിന പരിശ്രമം നടത്തിയ ശേഷമാണ് മായങ്ക് ഐപിഎല്ലിലേയ്ക്ക് തിരിച്ചെത്തുന്നത്. സീസണിന്റെ തുടക്കത്തിൽ ലക്നൗ സൂപ്പർ ജയന്റ്‌സിന് നാല് ഫാസ്റ്റ് ബൗളർമാരെ അണിനിരത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ആകാശ് ദീപും ആവേശ് ഖാനും മികച്ച പ്രകടനം പുറത്തെടുത്തു. മൊഹ്‌സിൻ ഖാന് പകരക്കാരനായി ടീമിലെത്തിയ ശാർദുൽ താക്കൂറും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിരുന്നു. ഇവർക്കൊപ്പം മായങ്ക് കൂടി ചേരുന്നതോടെ ലക്നൌവിന് അത് വലിയ ആത്മവിശ്വാസം നൽകുമെന്ന് ഉറപ്പാണ്.
അതേസമയം, ഐപിഎല്ലിൽ ലക്നൗവിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ് രണ്ടാം ജയം സ്വന്തമാക്കി. ചെന്നൈ 5 വിക്കറ്റിന്
ലക്നൗവിനെ തോൽപിച്ചു. ലക്നൗവിന്റെ 166 റൺസ് ചെന്നൈ മൂന്ന് പന്ത് ശേഷിക്കേ മറികടന്നു. ലക്നൗ സ്റ്റേഡിയത്തെ മഞ്ഞയിൽ നിറച്ച
ആരാധകരെ കോരിത്തിപ്പിച്ച് ധോണി വീണ്ടും പഴയ ഫിനിഷറായതോടെ ലക്നൗ നായകൻ റിഷഭ് പന്തിന്റെ തന്ത്രങ്ങൾ പാളി. ധോണി 11 പന്തിൽ 26 റൺസുമായി പുറത്താകാതെ നിന്നു. ശിവം ദുബേ (43*) ഫോമിലേക്ക് തിരിച്ചെത്തിയതും ചെന്നൈയുടെ വിജയത്തിൽ നിർണായകമായി.
READ MORE: തലയുടെ വിളയാട്ടം! 2206 ദിവസങ്ങൾക്ക് ശേഷം കളിയിലെ താരമായി ധോണി