രാഹുലിന്റെ മോശം പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. പരമ്പരയില്‍ രാഹുലിന് മാത്രമായിരിക്കും നിരാശ തോന്നുകയെന്ന് ജഡേജ പറഞ്ഞു.

ദില്ലി: സിംബാബ്‌വെ പര്യടനം ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് നിരാശ മാത്രമാണ് സമ്മാനിച്ചത്. രണ്ടാം ഏകദിനത്തില്‍ ഒരു റണ്‍സെടുത്ത് പുറത്തായ താരത്തിന് അവസാന മത്സരത്തില്‍ രാഹുലിന്റെ സംഭാവന 30 റണ്‍സ് മാത്രമായിരുന്നു. ഒരു സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

രാഹുലിന്റെ മോശം പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. പരമ്പരയില്‍ രാഹുലിന് മാത്രമായിരിക്കും നിരാശ തോന്നുകയെന്ന് ജഡേജ പറഞ്ഞു. ''ഈ പരമ്പരയില്‍ നിരാശ തോന്നുന്ന ഒരേയൊരു താരം രാഹുല്‍ മാത്രമായിരിക്കും. 110 ഓവറുകള്‍ അദ്ദേഹം ഗ്രൗണ്ടിലുണ്ടായിരുന്നു. രാഹുലിന് അത് 150 ഓവറായി തോന്നിയേക്കാം. ബാറ്റ് ചെയ്യാന്‍ ഒരുപാട് സമയം രാഹുലിന് ലഭിച്ചില്ല. രാഹുലിനെയല്ലാതെ മറ്റാരേയും കുറ്റപ്പെടുത്താന്‍ കഴിയില്ല. കാരണം മൂന്ന് തവണയും ടോസ് നേടിയിട്ടും ആദ്യ രണ്ട് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്യാനാണ് ക്യാപ്റ്റനായ രാഹുല്‍ തീരുമാനിച്ചത്.'' ജഡേജ പറഞ്ഞു.

ഒരു ഹര്‍ഡിലും വലുതല്ല! തിരിച്ചുവരവിന്റെ സൂചന നല്‍കി ജസ്പ്രിത് ബുമ്ര; വീഡിയോ കാണാം

വലിയ നേട്ടമുണ്ടാക്കിയ താരം ശുഭ്മാന്‍ ഗില്ലാണെന്നുള്ള കാര്യത്തില്‍ സംശയമില്ലെന്നും ജഡേജ പറഞ്ഞു. ''ഫോമിന്റെ കാര്യത്തില്‍ മാത്രമല്ല, തന്റെ പക്കലില്‍ എത്രത്തോളം വ്യത്യസ്ഥതയുണ്ടെന്ന് ഗില്ലിന് കാണിക്കാനായി. മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ പോലും അദ്ദേഹം ബുദ്ധിമുട്ടില്ലാതെ ബാറ്റേന്തി. ശിഖര്‍ ധവാന്‍ പത്ത് വര്‍ഷം മുമ്പ് എന്താണോ ചെയ്തത്, അതിപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു.'' ജേഡജ വിലയിരുത്തി.

കുല്‍ദീപ് യാദവിന്റെ ബൗളിംഗ് നന്നായി ആസ്വദിക്കുന്നുവെന്നും ജേഡജ പറഞ്ഞു. ''കുല്‍ദീപിന് വിക്കറ്റൊന്നും ലഭിച്ചുകാണില്ല. പക്ഷേ അവന്റെ ബൗളിംഗ് ഞാന്‍ ആസ്വദിക്കുന്നു. ഒരിക്കല്‍ തകര്‍ന്നുപോയ താരമാണ് കുല്‍ദീപ്. എന്നാല്‍ അവിടെ നിന്ന് മനോഹരമായി തിരിച്ചെത്താന്‍ കുല്‍ദീപിന് സാധിച്ചു. അക്ഷര്‍ പട്ടേലിന്റെ സ്ഥിരതയും എടുത്തുപറയേണ്ടതാണ്.'' ജഡേജ പറഞ്ഞു. 

സെഞ്ചുറിക്കരികിലെത്തിയപ്പോള്‍ വിറച്ചോ? എല്‍ബിഡബ്ല്യൂ അതിജീവിച്ചതിനെ കുറിച്ച് ശുഭ്മാന്‍ ഗില്‍

നേരത്തെ, ഗില്ലിനെ പ്രശംസിച്ച് രാഹുലും രംഗത്തെത്തിയിരുന്നു. ''ഐപിഎല്ലിന് ശേഷം ശുഭ്മാന്‍ ഗില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. അവന്റെ പ്രകടനത്തില്‍ ഏറെ സന്തോഷമുണ്ട്. അവനൊരിക്കും അമിത ആത്മവിശ്വാസം കാണിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇത്തരത്തിലും ശാന്തയാണ് ഒരു താരത്തിന് വേണ്ടത്. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. അതിന്റേതായ ക്ഷീണമുണ്ട്. ഒരുപാട് സമയം ഫീല്‍ഡ് ചെയ്തു. കുറച്ച് സമയം ബാറ്റ് ചെയ്യേണ്ടിയും വന്നു.'' രാഹുല്‍ മത്സരശേഷം പറഞ്ഞു.