ടി20 ഫോര്‍മാറ്റിലാണ് തിലക് മികവ് കാട്ടിയതെങ്കിലും വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് മധ്യനിരയില്‍ പരിഗണിക്കാവുന്ന കളിക്കാരിലൊരാളാണ് തിലക് എന്നും അശ്വിന്‍ പറഞ്ഞു.വേറെ ബാക്ക് അപ്പ് ഇല്ലെങ്കില്‍ നമുക്ക് തീര്‍ച്ചയായും തിലകിനെ പരിഗണിക്കാവുന്നതാണ്.

ചെന്നൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ ടോപ് സ്കോററായത് അരങ്ങേറ്റക്കാരന്‍ തിലക് വര്‍മയായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി നടത്തിയ മിന്നും പ്രകടനത്തിന് പിന്നാലെ വിന്‍ഡീസെനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലും അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലും ഇടം ലഭിച്ച ഇരുപതുകാരന്‍ തിലക് വര്‍മ ഇന്ത്യ തോറ്റപ്പോഴും തല ഉയര്‍ത്തി നിന്നു. ഇതോടെ വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ മധ്യനിരയില്‍ ഇന്ത്യക്ക് പരീക്ഷിക്കാവുന്ന താരമെന്നുപോലും വിലയിരുത്തലുണ്ടായി.

തിലകിന്‍റെ ബാറ്റിംഗിനെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗുമായി താരതമ്യം ചെയ്യുകയാണ് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍.ഒരു ഇന്ത്യന്‍ അരങ്ങേറ്റ താരത്തില്‍ നിന്ന് വ്യത്യസ്തമാണ് തിലകിന്‍റെ ബാറ്റിംഗെന്ന് അശ്വിന്‍ യുട്യൂബ് വീഡിയോയില്‍ പറഞ്ഞു. പ്രത്യേകിച്ച് തിലക് വര്‍മയുടെ പുള്‍ ഷോട്ടുകള്‍. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെപോലെ മനോഹരമായി സ്വാഭാവികയതയോടെ പുള്‍ ഷോട്ട് കളിക്കുന്ന താരമാണ് തിലക് വര്‍മയെന്ന് അശ്വിന്‍ പറഞ്ഞു. തിലകിന്‍റെ പുള്‍ ഷോട്ടുകള്‍ കാണുമ്പോള്‍ ഇന്ത്യന്‍ താരങ്ങളെയല്ല, ഓസ്ട്രേലിയന്‍ താരങ്ങളെയാണ് ഓര്‍മ വരുന്നത്.ഇന്ത്യന്‍ താരങ്ങള്‍ അരങ്ങേറി കുറേ നാളുകള്‍ക്ക് ശേഷമാണ് പുള്‍ ഷോട്ട് കളിക്കാന്‍ പ്രാവീണ്യം നേടാറുള്ളത്.എന്നാല്‍ തിലകിന്‍റേത് വളരെ സ്വാഭാവികമായ പുള്‍ ഷോട്ടുകളാണ്. അത് ഓസ്ട്രേലിയന്‍ താരങ്ങളെ അനുസ്മരിപ്പിക്കുന്നുവെന്നും അശ്വിന്‍ പറഞ്ഞു.

സഞ്ജുവിനെയും പരിഗണിക്കണം പക്ഷെ...

ടി20 ഫോര്‍മാറ്റിലാണ് തിലക് മികവ് കാട്ടിയതെങ്കിലും വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് മധ്യനിരയില്‍ പരിഗണിക്കാവുന്ന കളിക്കാരിലൊരാളാണ് തിലക് എന്നും അശ്വിന്‍ പറഞ്ഞു.വേറെ ബാക്ക് അപ്പ് ഇല്ലെങ്കില്‍ നമുക്ക് തീര്‍ച്ചയായും തിലകിനെ പരിഗണിക്കാവുന്നതാണ്. പക്ഷെ മലയാളി താരം സഞ്ജു സാംസണെ പോലുളള താരങ്ങള്‍ നമുക്ക് മധ്യനിരയില്‍ ബാക്ക് അപ് ആയുണ്ട്. അതുകൊണ്ടു തന്നെ ആദ്യം പരിഗണിക്കേണ്ടത് സഞ്ജുവിനെ പോലെയുള്ള താരങ്ങളെ തന്നെയാകണം. അതിന് കാരണം സഞ്ജു ഏകദിനങ്ങളില്‍ ഇതുവരെ പുറത്തെടുത്ത മികവ് തന്നെ.

ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്നം ആത്മവിശ്വാസമില്ലാത്ത അവര്‍ രണ്ടുപേരുമാണ്; തുറന്നു പറഞ്ഞ് ആര്‍ പി സിംഗ്

അപ്പോഴും ഇടം കൈയയന്‍ ബാറ്ററാണെന്നത് തിലക് വര്‍മക്ക് അനുകൂല ഘടകമാണ്. ലോകകപ്പില്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുമെന്ന് കരുതുന്ന ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെല്ലാം റിസ്റ്റ് സ്പിന്നര്‍മാരാണ് ടീമിലുള്ളത്. ആഷ്ടണ്‍ ആഗറും മൊയീന്‍ അലിയും ആദില്‍ റഷീദുമെല്ലാം റിസ്റ്റ് സ്പിന്നര്‍മാരാണ്. ഇടം കൈയന്‍ ബാറ്റര്‍മാര്‍ക്ക് സാധാരണഗതിയില്‍ ഭീഷണിയാകേണ്ട ഫിംഗര്‍ സ്പിന്നര്‍മാര്‍ ഈ ടീമുകളിലില്ല. അവിടെയാണ് തിലകിനെ ടീമിലെടുക്കുന്നത് നിര്‍ണായകമാകുന്നത്.

ഏഴാമത് ഇറങ്ങുന്ന രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യയുടെ ടോപ് ഓര്‍ഡിലെ ഏക ഇടം കൈയന്‍ ബാറ്റര്‍. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ തിലകിനെ ലോകകപ്പ് ടീമിലെടുക്കുക എന്നത് സെലക്ടര്‍മാര്‍ക്ക് മുന്നിലുളളൊരു സാധ്യതയാണ്.എന്തായാലും ടി20യിലെ പ്രകടനങ്ങളോടെ തിലക് എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടു കഴിഞ്ഞു. തിലകിന്‍റെ ബാറ്റിംഗ് കണ്ടാല്‍ ഏത് സെലക്ടറും താന്‍ ചിന്തിച്ചപോലെ ചിന്തിക്കാനിടയുണ്ടെന്നും അശ്വിന്‍ പറഞ്ഞു.