ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് കൂടിയാണ് ഈ മത്സരം.2022ലെ ടി20 ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരായ പരമ്പരയിലാണ് ബുമ്ര അവസാനമായി ഇന്ത്യക്കായി കളിച്ചത്.
ഡബ്ലിന്‍: ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പരിലെ ആദ്യ മത്സരം നാളെ ഡബ്ലിനില്‍ നടക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് നാളെ നടക്കുന്നത്. ടി20 നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ പേസര്‍ ജസ്പ്രീത് ബുമ്രയെയാണ് ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. യുവതാരം റുതുരാജ് ഗെയ്‌ക്‌വാദ് ആണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍.
ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് കൂടിയാണ് ഈ മത്സരം.2022ലെ ടി20 ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരായ പരമ്പരയിലാണ് ബുമ്ര അവസാനമായി ഇന്ത്യക്കായി കളിച്ചത്. അതിനുശേഷം നടന്ന ഏഷ്യാ കപ്പ്, ടി20 ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര എന്നിവയെല്ലാം ബുമ്രക്ക് നഷ്ടമായിരുന്നു. വിന്‍ഡീസില്‍ തിളങ്ങാന്‍ കഴിയാതിരുന്ന മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.
മത്സരം കാണാനുള്ള വഴികള്‍
വയാകോം 18 ആണ് പരമ്പരയുടെ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്. വയാകോം 18ന്‍റെ ഉടമസ്ഥതയിലുള്ള സ്പോര്‍ട്സ് 18 ചാനലില്‍ മത്സരം തത്സമയം കാണാനാകും.
ഇന്ത്യന്‍ സമയം
പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് ആരംഭിക്കുക.
ലൈവ് സ്ട്രീമിംഗ്
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18 ന് തന്നെയാണ് ഡിജിറ്റല്‍ സംപ്രേഷണാവകാശവും. വയാകോമിന്‍റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമയിലൂടെ മത്സരം സൗജന്യമായി കാണാവും. ജിയോ സിനിമ ആപ്പിലൂടെയും jiocinema.com എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തോ മത്സരങ്ങള്‍ സൗജന്യമായി കാണാന്‍ അവസരമുണ്ടാകും.
മത്സരക്രമം, വേദി
ഓഗസ്റ്റ് 18നാണ് പരമ്പരയിലെ ആദ്യ മത്സരം. 20ന് രണ്ടാം മത്സരവും 23ന് മൂന്നാമത്തെയും അവസാനത്തെയും മത്സരവും നടക്കും. മൂന്ന് മത്സരങ്ങളും ഡബ്ലിനിലെ ദ് വില്ലേജ് ഗ്രൗണ്ടിലാണ് നടക്കുക.
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: ജസ്പ്രീത് ബുമ്ര (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, സഞ്ജു സാംസൺ, ജിതേഷ് ശർമ്മ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ് കൃഷ്ണ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ, അവേശ് ഖാൻ.
