പാക് താരം ഹാരിസ് റൗഫിന് രണ്ട് മത്സരങ്ങളിൽ വിലക്കും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30% പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റും ചുമത്തി. ജസ്പ്രി ബുമ്രയ്ക്കും ഒരു ഡീമെറിറ്റ് പോയിന്റ് ലഭിച്ചു.

ദുബായ്: ഏഷ്യാ കപ്പിനിടെ ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിലുണ്ടായി വിവാദ സംഭവങ്ങളില്‍ താരങ്ങള്‍ക്ക് ശിക്ഷ പ്രഖ്യാപിച്ച് ഐസിസി. പാകിസ്ഥാന്‍ താരം ഹാരിസ് റൗഫിന് രണ്ട് മത്സരങ്ങളില്‍ വിലക്ക് ലഭിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മാച്ച് ഫീയുടെ 30 ശതമാനം പിഴയായി നല്‍കണം. കൂടാതെ രണ്ട് ഡീമെറിറ്റ് പോയിന്റും ചുമത്തി. ഇന്ത്യന്‍ പേസര്‍ ജസ്പ്രി ബുമ്രയ്ക്ക് ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു. സെപ്റ്റംബര്‍ 14, 21, 28 തീയതികളില്‍ നടന്ന ഇന്ത്യ - പാക് മത്സരങ്ങള്‍ക്കിടെ നടന്ന സംഭവങ്ങളിലാണ് ഐസിസി വിധിയെഴുതിയത്.

ദുബായില്‍ നടന്ന സൂപ്പര്‍ 4 മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ അര്‍ധ ശതകം നേടിയതിന് ശേഷം വെടിയുതിര്‍ത്തത് പോലെ ആക്ഷന്‍ കാണിച്ചതിന് സാഹിബ്സാദ ഫര്‍ഹാന്‍ ഇതേ കുറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഒരു ഡീമെറിറ്റ് പോയിന്റ് സഹിതം ഔദ്യോഗിക മുന്നറിയിപ്പും താരത്തിന് ലഭിച്ചു. ബാറ്റ് കൊണ്ടു വെടിയുതിര്‍ക്കുന്നത് പോലെ കാണിച്ചത് സംസ്‌കാരത്തിന്റെ ഭാഗമെന്ന് താരം പിന്നീട് വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് താരം ബാറ്റുകൊണ്ട് വെടിയുതിര്‍ക്കുന്നത് പോലെ കാണിച്ചത്. അതേസമയം, അര്‍ഷ്ദീപ് സിംഗ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.

ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടുവെന്ന അവകാശവാദത്തെ സൂചിപ്പിക്കാനായി 6-0 എന്ന് വിരലുകള്‍ കൊണ്ട് കാണിച്ചിരുന്നു ഹാരിസ് റൗഫ്. ഇതിനാണ് പാക് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. ഫൈനലില്‍ റൗഫിനെ ബൗള്‍ഡാക്കിയത് ബുമ്രയായിരുന്നു. പിന്നീട് ബുമ്ര നല്‍കിയ ഫ്‌ലൈറ്റ് സെന്‍ഡ് ഓഫ് ആരാധകര്‍ക്കിടയില്‍ വൈറലാവുകയും ചെയ്തു. ഫ്‌ലൈറ്റ് കൂപ്പുകുത്തുന്നതുപോലെ പാക് ബാറ്റിംഗ് തകര്‍ച്ചയെ കാണിച്ചായിരുന്നു ബുമ്രയുടെ സെന്‍ഡ് ഓഫ്.

YouTube video player