രണ്ടാം ടി20 ഇന്ന്; ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടം, ജസ്പ്രീത് ബുമ്ര തിരിച്ചെത്തും
പരിക്കിൽനിന്ന് മുക്തനായ ജസ്പ്രീത് ബുമ്ര കളിച്ചേക്കുമെന്നാണ് ഒടുവിലെ റിപ്പോർട്ടുകൾ
നാഗ്‌പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്‍റി 20 ഇന്ന് നാഗ്‌പൂരിൽ നടക്കും. പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യന്‍ ടീമിൽ തിരിച്ചെത്തും. പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. മഴ ഭീഷണിയിലാണ് മത്സരം നടക്കുക. കനത്ത മഴയായിരുന്നു ഇന്നലെ നാഗ്‌പൂരിൽ. ഇന്ത്യക്കും ഓസ്ട്രേലിയക്കും പരിശീലനത്തിന് ഇറങ്ങാൻ പോലുമായില്ല. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
മൊഹാലിയിലെ ആദ്യ കളിയിലേറ്റ തോൽവിക്ക് ഇന്ത്യക്ക് പകരം വീട്ടേണ്ടതുണ്ട്. അതിനായി മഴ മേഘങ്ങൾ മാറിനിൽക്കെട്ടെയെന്ന് ആഗ്രഹിക്കുകയാണ് ഇന്ത്യൻ ആരാധകർ. പരിക്കിൽനിന്ന് മുക്തനായ ജസ്പ്രീത് ബുമ്ര കളിച്ചേക്കുമെന്നാണ് ഒടുവിലെ റിപ്പോർട്ടുകൾ. ഡെത്ത് ഓവറുകളിൽ വലിയ തോതിൽ റൺ വഴങ്ങുന്ന ഇന്ത്യക്ക് ബുമ്രയുടെ വരവ് വലിയ ആശ്വാസം നൽകും. പുറംവേദന അലട്ടിയിരുന്ന ബുമ്ര ജൂലൈ 14 മുതൽ കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. പരിചയ സമ്പന്നനായ പേസര്‍ ഭുവനേശ്വർ കുമാർ ഉൾപ്പെടെ അമിതമായി റൺ വഴങ്ങുന്നത് ഇന്ത്യക്ക് നിയന്ത്രിക്കേണ്ടതുണ്ട്.
അതേസമയം ഇന്ത്യൻ ബാറ്റേഴ്സ് എല്ലാവരും തന്നെ ഫോമിലാണെന്നത് ആശ്വാസമാണ്. രോഹിത് ശര്‍മ്മയിലും വിരാട് കോലിയിലും നിന്ന് അൽപ്പം കൂടി ഉത്തരവാദിത്തത്തോടെയുള്ള ഇന്നിംഗ്സ് ആരാധകർ പ്രതീക്ഷിക്കുന്നു. ദിനേശ് കാർത്തിക്കിന്‍റെ വമ്പനടികളും ഏതാനും മത്സരങ്ങളായി കാണാനില്ല. മറുവശത്ത് ആദ്യ മത്സരത്തിൽ ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ. രാത്രി 7നാണ് മത്സരം.
മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ ഓസീസ് നാല് വിക്കറ്റിന്‍റെ വിജയം നേടിയിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 209 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് അവശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ സന്ദര്‍ശകര്‍ സ്വന്തമാക്കി. ഓപ്പണറായിറങ്ങി 30 പന്തില്‍ 61 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും ഫിനിഷറുടെ റോളില്‍ 21 പന്തില്‍ പുറത്താകാതെ 45 റണ്‍സെടുത്ത മാത്യൂ വെയ്‌ഡുമാണ് വിജയശില്‍പികള്‍. 35 പന്തില്‍ 55 റണ്‍സെടുത്ത ഓപ്പണര്‍ കെ എല്‍ രാഹുലും 25 പന്തില്‍ 46 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 30 പന്തില്‍ പുറത്താകാതെ 71 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ ആറ് വിക്കറ്റിന് 208 റണ്‍സിലെത്തിച്ചത്.
അടിവാങ്ങിക്കൂട്ടി ഉമേഷ് യാദവിന്‍റെ ഉന്നമില്ലാ ഏറ്; എയറിലാക്കി ആരാധകര്‍, ഹര്‍ഷലിനും കണക്കിന് കിട്ടി