IND vs NZ : ശ്രേയസ് അയ്യരെ തഴയാനാവില്ല; അജിങ്ക്യ രഹാനെ പുറത്തേക്ക്? മുംബൈ ടെസ്റ്റിലെ സാധ്യതകള്‍
മുംബൈ ടെസ്റ്റില്‍ ക്യാപ്റ്റൻ വിരാട് കോലി ടീമിൽ തിരിച്ചെത്തുമ്പോൾ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ മാറ്റം ഉറപ്പ്

കാൺപൂർ: ബാറ്റിംഗിൽ തുടർച്ചയായി പരാജയപ്പെടുന്ന അജിങ്ക്യ രഹാനെയ്ക്ക്(Ajinkya Rahane) ന്യൂസിലന്‍ഡിനെതിരെ മുംബൈ ടെസ്റ്റിൽ(India vs New Zealand 2nd Test) ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്‌ടമായേക്കും. ക്യാപ്റ്റൻ വിരാട് കോലി(Virat Kohli) തിരിച്ചെത്തുന്നതോടെയാണിത്. എന്നാല്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുൽ ദ്രാവിഡ്(Rahul Dravid) രഹാനെയെ പൂർണമായി കൈവിടുന്നില്ല. അരങ്ങേറ്റം അവിസ്‌മരണീയമാക്കിയ ശ്രേയസ് അയ്യരെ(Shreyas Iyer) തഴയാനുള്ള സാധ്യത വളരെ കുറവാണ്.
അവസാന 29 ഇന്നിംഗ്സിൽ 638 റൺസെടുത്ത അജിങ്ക്യ രഹാനെയ്ക്ക് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ സ്ഥാനം നഷ്ടമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൂർണമായി കൈവിടാതെ ദ്രാവിഡ്
'അജിങ്ക്യ രഹാനെയെ ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല. അദേഹത്തിന്‍റെ ബാറ്റില്‍ നിന്ന് തീര്‍ച്ചയായും കൂടുതല്‍ റണ്‍സ് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടാകും. റണ്‍സ് കണ്ടെത്താന്‍ ഇഷ്‌ടപ്പെടുന്ന താരമാണ് രഹാനെ. മികച്ച താരമായ രഹാനെ ഇന്ത്യക്കായി മുമ്പ് ഗംഭീര പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ട്. മികവും പരിചയസമ്പത്തുമുണ്ട്, പ്രതിഭ കാട്ടാന്‍ ഒരൊറ്റ മത്സരത്തിന്‍റെ ആവശ്യമേ രഹാനെയ്‌ക്ക് വേണ്ടിവരൂ. മുംബൈയിലെ സാഹചര്യങ്ങൾ നോക്കിയാവും പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കുക' എന്നും ദ്രാവിഡ് പറഞ്ഞു.
തുടർച്ചയായി നിരാശപ്പെടുത്തുന്ന ചേതേശ്വർ പൂജാരയുടെ കാര്യവും വ്യത്യസ്‌തമല്ല. കാൺപൂരിൽ പരാജയപ്പെട്ട ഓപ്പണർ മായങ്ക് അഗർവാളിന് പകരം കെ എസ് ഭരത്തിനെയോ വൃദ്ധിമാൻ സാഹയേയോ ഓപ്പൺ ചെയ്യിക്കണമെന്ന വാദവും ശക്തം. മുംബൈയില്‍ ഡിംസബർ മൂന്നിനാണ് രണ്ടാം ടെസ്റ്റിന് തുടക്കമാവുക. ആദ്യ ടെസ്റ്റ് സമനിലയിലായതോടെ ഇരു ടീമിനും മുംബൈയിലെ ഫലം നിര്‍ണായകമാണ്. കാണ്‍പൂരില്‍ 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 165 റണ്‍സെടുത്ത് സമനില പിടിച്ചുവാങ്ങുകയായിരുന്നു.
IND vs NZ | കാണ്‍പൂര്‍ പിച്ചിന് കയ്യടിച്ച് രാഹുല്‍ ദ്രാവിഡ്; ഒരൊറ്റ നിരാശ മാത്രം