Virat Kohli’s 100th Test : കോലിയുടെ മാത്രമല്ല മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പോരായ്‌മയും ഗംഭീര്‍ തുറന്നുകാട്ടുന്നുണ്ട്

മൊഹാലി: ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി (Virat Kohli) സെഞ്ചുറി കണ്ടെത്തിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. കരിയറിലെ നൂറാം ടെസ്റ്റില്‍ (Virat Kohli 100th Test) മൊഹാലിയിലെ ആദ്യ ഇന്നിംഗ്‌സില്‍ കോലിയുടെ മോഹ സെഞ്ചുറി പ്രതീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. 45 റണ്‍സെടുത്ത് കിംഗ് കോലി ബൗള്‍ഡാവുകയായിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍താരം ഗൗതം ഗംഭീര്‍ (Gautam Gambhir). കോലിയുടെ മാത്രമല്ല, മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പോരായ്‌മയും ഗംഭീര്‍ തുറന്നുകാട്ടുന്നുണ്ട്. 

'പാഡിന്‍റെ ലൈനിലാണ് വിരാട് കോലിയുടെ ബാറ്റ്. ഇങ്ങനെ സംഭവിക്കുമ്പോള്‍ ടേണുള്ളതും അല്ലാത്തതുമായ പന്തുകള്‍ നേരിടാന്‍ പ്രയാസമായിരിക്കും. ഔട്ട് സൈഡ് എഡ്‌ജായ ശേഷമാണ് കോലി ബൗള്‍ഡായത്. പാഡിന് മുന്നില്‍ ബാറ്റ് വരേണ്ടത് പ്രധാനമാണ്. സമകാലിക ക്രിക്കറ്റില്‍ ധാരാളം പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കേണ്ടിവരുന്നു. ഇതിനാല്‍ അടിസ്ഥാന തത്വങ്ങള്‍ മറക്കുന്നു. പേസര്‍മാരെ നേരിടുന്നതില്‍ കൂടുതലായി ശ്രദ്ധിക്കുന്നു. സ്‌പിന്നര്‍മാരെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്' എന്നും ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു. 

എഴുപത് രാജ്യാന്തര സെഞ്ചുറികള്‍ നേടിയിട്ടുള്ള വിരാട് കോലിക്ക് 2019 നവംബറിന് ശേഷം മൂന്നക്കം കാണാനായിട്ടില്ല. മൊഹാലിയില്‍ സെഞ്ചുറി കണ്ടെത്തിയാല്‍ 100-ാം ടെസ്റ്റില്‍ ശതകം കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്താം കോലിക്ക്. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ കോലിക്ക് നിരാശയായി ഫലം. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 44-ാം ഓവറില്‍ ലങ്കന്‍ ഇടംകൈയന്‍ സ്‌പിന്നര്‍ ലസിത് എംബുല്‍ഡെനിയയുടെ ഗംഭീര പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു കിംഗ്‌ കോലി. 76 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 45 റണ്‍സാണ് കോലി നേടിയത്. സ്‌ട്രൈക്ക് റേറ്റ് 59.21. ഇതോടെ ടീം ഇന്ത്യ 170-3 എന്ന നിലയിലായി.

എന്നാല്‍ മത്സരത്തില്‍ ടെസ്റ്റ് കരിയറിലെ നിര്‍ണായക നാഴികക്കല്ല് പിന്നിടാന്‍ വിരാട് കോലിക്കായി. മൊഹാലിയില്‍ 38 റണ്‍സെടുത്തപ്പോള്‍ ടെസ്റ്റില്‍ കോലി 8000 റണ്‍സ് പൂര്‍ത്തിയാക്കി. നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (154 ഇന്നിംഗ്‌സ്), രാഹുല്‍ ദ്രാവിഡ് (157 ഇന്നിംഗ്‌സ്), വിരേന്ദര്‍ സെവാഗ് (160), സുനില്‍ ഗവാസ്‌കര്‍ (166), വിരാട് കോലി (169), വിവിഎസ് ലക്ഷ്‌മണ്‍ (201) എന്നിവരാണ് മുമ്പ് 8000 കടന്ന ഇന്ത്യന്‍ താരങ്ങള്‍. മൊഹാലി ടെസ്റ്റിന്‍റെ ആദ്യദിനം പുരോഗമിക്കുകയാണ്. 

പ്ലേയിംഗ് ഇലവനുകള്‍

ടീം ഇന്ത്യ: രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ജയന്ത് യാദവ്. 

ശ്രീലങ്ക: ദിമുത് കരുണാരത്‌നെ, ലാഹിരു തിരിമാനെ, പതും നിസ്സംഗ, ചരിത് അസലങ്ക, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, നിരോഷന്‍ ഡിക്ക്‌വെല്ല, സുരംഗ ലക്മല്‍, വിശ്വ ഫെര്‍ണാണ്ടോ, ലസിത് എംബുല്‍ഡെനിയ, ലാഹിരു കുമാര.

Virat Kohli’s 100th Test : അവിശ്വസനീയം! വിരാട് കോലിയുടെ പുറത്താകലില്‍ ഞെട്ടി രോഹിത് ശര്‍മ്മ- വീഡിയോ