Asianet News MalayalamAsianet News Malayalam

IND vs SL : ലങ്കാദഹനം തുടങ്ങി, നാല് വിക്കറ്റ് നഷ്ടം; മൊഹാലിയില്‍ ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍

ജഡേജ പുറത്താവാതെ നേടിയ 175 റണ്‍സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ചായയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നേരത്തെ റിഷഭ് പന്തിന്റെ 96 റണ്‍സ് ആദ്യദിനം ഇന്ത്യയെ  മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നു.

IND vs SL : Sri Lanka lost four wickets against India in Mohali Test
Author
Mohali, First Published Mar 5, 2022, 5:03 PM IST

മൊഹാലി: മൊഹാലി ടെസ്റ്റില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറായ 574നെതിരെ ശ്രീലങ്ക പതറുന്നു. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ സന്ദശര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. 108 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. പതും നിസങ്ക (26), ചരിത് അസലങ്ക (1) എന്നിവരാണ് ക്രീസില്‍. ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റ് നേടി. നേരത്തെ, ജഡേജ പുറത്താവാതെ നേടിയ 175 റണ്‍സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ചായയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നേരത്തെ റിഷഭ് പന്തിന്റെ 96 റണ്‍സ് ആദ്യദിനം ഇന്ത്യയെ  മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നു. ആര്‍ അശ്വിന്‍ (61) ഹനുമാ വിഹാരി (58), വിരാട് കോലി (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലസിത് എംബുല്‍ഡെനിയ ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. കരിയറിലെ നൂറാം ടെസ്റ്റ് കളിച്ച കോലി 8000 റണ്‍സെന്ന നാഴികക്കല്ലും മറികടന്നു.

ശ്രീലങ്കയുടെ തുടക്കം പാളി

മോശം തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് അവര്‍ക്ക് നാല് വിക്കറ്റുകലും നഷ്ടമായത്. സ്‌കോര്‍ 59ല്‍ നില്‍ക്കെ ഓപ്പണര്‍മാര്‍ പവലിയനില്‍ തിരിച്ചെത്തി. ലാഹിരു തിരിമാനെയാണ് (17) ആദ്യ മടങ്ങിയത്. അശ്വിനായിരുന്നു ആദ്യ വിക്കറ്റ്. പിന്നാലെ ദിമുത് കരുണാരത്‌നയെ (28) ജഡേജയും മടക്കിയയച്ചു. അല്‍പനേരം ക്രീസില്‍ പിടിച്ചുനിന്ന സീനിയര്‍ താരം എയ്ഞ്ചലോ മാത്യൂസ് (22) ബുമ്രയ്ക്ക് മുന്നില്‍ കീടങ്ങി. മൂന്നാംദിനം പിരിയുന്നതിന് തൊട്ടുമുമ്പ് ധനഞ്ജയ ഡി സില്‍വയും (1) മടങ്ങി. നിസ്സങ്ക ഇതുവരെ നാല് ബൗണ്ടറികള്‍ കണ്ടെത്തി.

ജഡേജയുടെ ദിവസം

മൊഹിലിയില്‍ ജഡേജയുടെ ദിവസമായിരുന്നു. 228 പന്തുകളില്‍ നിന്നാണ് താരം ഇത്രയും റണ്‍സെടുത്തത്. 17 ബൗണ്ടറിയും മൂന്ന് സിക്‌സും അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളില്‍ ജഡേജ പങ്കാളിയായി. കഴിഞ്ഞ ദിവസം അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിനുള്ള സമര്‍പ്പണം കൂടിയായിരുന്നു ജഡേജയുടെ സെഞ്ചുറി. പ്രഥമ ഐപിഎല്ലില്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സില്‍ അംഗമായിരുന്നു ജഡേജ. അശ്വിനൊപ്പം 130 റണ്‍സിന്റെ കൂട്ടുകെട്ടാണ് ജഡ്ഡു പടുത്തുയര്‍ത്തിയത്. അശ്വിന്‍ എട്ട് ബൗണ്ടറികളുടെ സഹായത്തോടെയാണ് 61 റണ്‍സെടുത്തത്. ഇന്ന് ഇന്ത്യക്ക് നഷ്ടമായ ആദ്യ വിക്കറ്റും അശ്വിന്റേതായിരുന്നു. സുരംഗ ലക്മലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡിക്ക്‌വെല്ലയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു അശ്വിന്‍. പിന്നാലെ ക്രീസിലെത്തിയ ജയന്ത് യാദവ് രണ്ട് റണ്‍സുമായി മടങ്ങി. എന്നാല്‍ ഷമിയെ കൂട്ടുപിടിച്ച് ജഡേജ ഇന്ത്യന്‍ സ്‌കോര്‍ 550 കടത്തി.

പന്തിന്റെ കൗണ്ടര്‍ അറ്റാക്ക്

റിഷഭ് ഒരിക്കല്‍കൂടി കൗണ്ടര്‍ അറ്റാക്കുമായി ഇന്ത്യയുടെ രക്ഷയ്ക്കെത്തി. കോലി മടങ്ങിയ ശേഷം ശ്രേയസ് അയ്യര്‍ക്കും മുകളില്‍ അഞ്ചാമനായിട്ടാണ് പന്ത് ക്രീസിലെത്തുന്നത്. ഇതിനോടകം രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യന്‍ സ്പിന്നര്‍ എംബുള്‍ഡെനിയയുടെ ആക്രമണം ചെറുക്കുകയെന്നതായിരുന്നു ലക്ഷ്യം. പന്ത് ആക്രമിച്ച് കളിച്ചതോടെ ശ്രീലങ്കയുടെ താളം തെറ്റി. എങ്ങനെ ഫീല്‍ഡൊരുക്കുമെന്നുള്ള ആശയകുഴപ്പമായി. ഇതിനിടെ അയ്യരെ (27) മടക്കി അയക്കാന്‍ അവര്‍ക്ക് സാധിച്ചു. ധനഞ്ജയ ഡിസില്‍വയുടെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 53 റണ്‍സ് പന്തിനൊപ്പം കൂട്ടിചേര്‍ത്താണ് അയ്യര്‍ മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയത് ജഡേജ. രണ്ട് ഇടങ്കയ്യന്‍മാരും ലങ്കന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. 104 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ പന്തിനെ സെഞ്ചുറി തികകയ്ക്കാന്‍ സുരംഗ ലക്മല്‍ സമ്മതിച്ചില്ല. 96ല്‍ നില്‍ക്കെ പന്തിനെ ബൗള്‍ഡാക്കി. ഒന്നാംദിനം അവസാനിക്കുന്നത് മുമ്പ് ലങ്ക ആഗ്രഹിച്ച വിക്കറ്റ് സ്വന്തമാക്കി.

നിരാശയോടെ തുടക്കം

രോഹിത് ശര്‍മ ക്യാപ്റ്റനായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ നിരാശപ്പെടുത്തി. മികച്ച തുടക്കമാണ് രോഹിത്തിന് ലഭിച്ചത്. ആറ് ബൗണ്ടറികള്‍ ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ കുമാരയുടെ ബൗണ്‍സല്‍ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഫൈന്‍ലെഗില്‍ സുരംഗ ലക്മലിന് ക്യാച്ച്. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്കിനൊപ്പം 52 രോഹിത് കൂട്ടിച്ചേര്‍ത്തത്. അധികം വൈകാതെ മായങ്ക് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എംബുല്‍ഡെനിയയാണ് താരത്തെ പുറത്താക്കിയത്. പിന്നാലെ കോലി- വിഹാരി സഖ്യം 90 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ വിഹാരി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ച് ബൗണ്ടറികളാണ് അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. തൊട്ടുപിറകെ കോലി ബൗള്‍ഡായി.  എംബുല്‍ഡെനിയയാണ് സവിശേഷ ടെസ്റ്റില്‍ കോലിയെ മടക്കിയത്. അധികം വൈകാതെ വിഹാരിയും ഡ്രസിംഗ് റൂമില്‍ തിരിച്ചെത്തി. വിശ്വ ഫെര്‍ണാണ്ടോയുടെ പന്തില്‍ ബൗള്‍ഡ്. തുടരെ രണ്ട് വിക്കറ്റ് പോയിരിക്കെയാണ് പന്ത്- ശ്രേയസ്, പന്ത്- ജഡേജ കൂട്ടുകെട്ടുകള്‍ ഇന്ത്യക്ക് തുണയായത്.

ഇതിഹാസങ്ങള്‍ക്കൊപ്പം കോലിയും

ശ്രീലങ്കയ്ക്കെതിരെ 38 റണ്‍സായപ്പോഴാണ് കോലി ടെസ്റ്റില്‍ 8000 റണ്‍സ് നേടിയത്. നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (154 ഇന്നിംഗ്സ്), രാഹുല്‍ ദ്രാവിഡ് (157 ഇന്നിംഗ്സ്), വിരേന്ദര്‍ സെവാഗ് (160), സുനില്‍ ഗവാസ്‌കര്‍ (166), വിരാട് കോലി (169), വിവിഎസ് ലക്ഷമണ്‍ (201) എന്നിവരാണ് മുമ്പ് 8000 കടന്ന ഇന്ത്യന്‍ താരങ്ങള്‍. 100-ാം ടെസ്റ്റ് കളിക്കുമ്പോള്‍ തന്നെ ഇത്രയും റണ്‍സ് മറികടക്കുന്ന ലോകത്തെ രണ്ടാമത്തെ താരണ് കോലി. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും 100-ാം ടെസ്റ്റിലാണ് 8000 കടന്നത്. 2006ല്‍ സിഡ്നിയിലായിരുന്നു പോണ്ടിംഗിന്റെ നേട്ടം.

മൂന്ന് സ്പിന്നര്‍മാര്‍

മൊഹാലിയിലെ സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവാരണ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവരും ടീമിലെത്തി. മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ പൂജാരയ്ക്ക് പകരം മൂന്നാം നമ്പറില്‍ ഹനുമ വിഹാരിയെത്തി. അജിന്‍ക്യ രഹാനെയുടെ സ്ഥാത്ത് ശ്രേയസ് അയ്യര്‍ തിരിച്ചെത്തി. രോഹിത്, കോലി എന്നിവരെ കൂടാതെ മായങ്ക് അഗര്‍വാള്‍, റിഷഭ് പന്ത് എന്നിവരാണ് ടീമിലെ ബാറ്റര്‍മാര്‍.

ടീമുകള്‍

ടീം ഇന്ത്യ: രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ജയന്ത് യാദവ്.

ശ്രീലങ്ക: ദിമുത് കരുണാരത്നെ, ലാഹിരു തിരിമാനെ, പതും നിസ്സംഗ, ചരിത് അസലങ്ക, എയഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, നിരോഷന്‍ ഡിക്ക്വെല്ല, സുരംഗ ലക്മല്‍, വിശ്വ ഫെര്‍ണാണ്ടോ, ലസിത് എംബുല്‍ഡെനിയ, ലാഹിരു കുമാര.

Follow Us:
Download App:
  • android
  • ios