ടെസ്റ്റില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരെ 38 റണ്‍സായപ്പോഴാണ് കോലിയെ തേടി നെട്ടമെത്തിയത്. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക്  അഞ്ച് റണ്‍സ് അകലെ വച്ച് കോലി പുറത്തായി. ലസിത് എംബുല്‍ഡെനിയയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.

മൊഹാലി: കരിയറിലെ 100-ാം ടെസ്റ്റ് കളിക്കുകയാണ് വിരാട് കോലി (Virat Kohli). ശ്രീലങ്കയ്‌ക്കെതിരെ (IND vs SL) മൊഹാലിയിലാണ് കോലിയുടെ 100-ാം ടെസ്റ്റ്. ഇതിനിടെ ഒരു നാഴികക്കല്ലുകൂടി കോലി മറികടന്നു. ടെസ്റ്റില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരെ 38 റണ്‍സായപ്പോഴാണ് കോലിയെ തേടി നെട്ടമെത്തിയത്. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് അഞ്ച് റണ്‍സ് അകലെ വച്ച് കോലി പുറത്തായി. ലസിത് എംബുല്‍ഡെനിയയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍.

നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (154 ഇന്നിംഗ്‌സ്), രാഹുല്‍ ദ്രാവിഡ് (157 ഇന്നിംഗ്‌സ്), വിരേന്ദര്‍ സെവാഗ് (160), സുനില്‍ ഗവാസ്‌കര്‍ (166), വിരാട് കോലി (169), വിവിഎസ് ലക്ഷമണ്‍ (201) എന്നിവരാണ് മുമ്പ് 8000 കടന്ന ഇന്ത്യന്‍ താരങ്ങള്‍. 100-ാം ടെസ്റ്റ് കളിക്കുമ്പോള്‍ തന്നെ ഇത്രയും റണ്‍സ് മറികടക്കുന്ന ലോകത്തെ രണ്ടാമത്തെ താരണ് കോലി. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും (Ricky Ponting) 100-ാം ടെസ്റ്റിലാണ് 8000 കടന്നത്. 2006ല്‍ സിഡ്‌നിയിലായിരുന്നു പോണ്ടിംഗിന്റെ നേട്ടം.

പുറത്താവുമ്പോള്‍ അഞ്ച് ബൗണ്ടറികള്‍ കോലിയുടെ അക്കൗണ്ടിലുണ്ടായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 181 എന്ന നിലയിലാണ് ഇന്ത്യ. ശ്രേയസ് അയ്യര്‍ (0), റിഷഭ് പന്ത് (8) എന്നിവരാണ് ക്രീസില്‍. നേരത്തെ അത്ര മികച്ച തുടക്കമല്ലായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ബോര്‍ഡില്‍ 52 റണ്‍സുള്ളപ്പോള്‍ ക്യാപ്റ്റന്‍ രോഹിത്തിനെ (29) നഷ്ടമായി. പിന്നാലെ മായങ്ക് അഗര്‍വാളും (30) മടങ്ങി. തുടര്‍ന്ന് വിഹാരി- കോലി സഖ്യം പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് ഇന്ത്യക്ക് തുണയായത്. എംബുല്‍ഡെനിയ രണ്ട് വിക്കറ്റ് വീഴ്ത്തി. ലാഹിരു കുമാരയ്ക്കാണ് ഒരു വിക്കറ്റ്.

കോലി- വിഹാരി സഖ്യത്തിന്‍റെ മടക്കം 

ക്യാപ്റ്റനായുള്ള ആദ്യ ടെസ്റ്റില്‍ തന്നെ രോഹിത് ശര്‍മ നിരാശപ്പെടുത്തി. മികച്ച തുടക്കമാണ് രോഹിത്തിന് ലഭിച്ചത്. ആറ് ബൗണ്ടറികള്‍ ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ കുമാരയുടെ ബൗണ്‍സല്‍ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഫൈന്‍ലെഗില്‍ സുരംഗ ലക്മലിന് ക്യാച്ച്. ഓപ്പണിംഗ് വിക്കറ്റില്‍ മായങ്കിനൊപ്പം 52 രോഹിത് കൂട്ടിച്ചേര്‍ത്തത്. അധികം വൈകാതെ മായങ്ക് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എംബുല്‍ഡെനിയയാണ് താരത്തെ പുറത്താക്കിയത്. പിന്നാലെ കോലി- വിഹാരി സഖ്യം 90 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ വിഹാരി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ച് ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. എന്നാല്‍ അധികനേരം താരത്തിന് തുടരാനായില്ല. കോലിയുടെ വഴിയെ വിഹാരിയും മടങ്ങി. 58 റണ്‍സായിരുന്നു വിഹാരിയുടെ സമ്പാദ്യം. 

മൂന്ന് സ്പിന്നര്‍മാര്‍

മൊഹാലിയിലെ സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ് എന്നിവാരണ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവരും ടീമിലെത്തി. മോശം ഫോമിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ പൂജാരയ്ക്ക് പകരം മൂന്നാം നമ്പറില്‍ ഹനുമ വിഹാരിയെത്തി. അജിന്‍ക്യ രഹാനെയുടെ സ്ഥാത്ത് ശ്രേയസ് അയ്യര്‍ തിരിച്ചെത്തി. രോഹിത്, കോലി എന്നിവരെ കൂടാതെ മായങ്ക് അഗര്‍വാള്‍, റിഷഭ് പന്ത് എന്നിവരാണ് ടീമിലെ ബാറ്റര്‍മാര്‍.

ടീമുകള്‍

ടീം ഇന്ത്യ: രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ജയന്ത് യാദവ്.

ശ്രീലങ്ക: ദിമുത് കരുണാരത്‌നെ, ലാഹിരു തിരിമാനെ, പതും നിസ്സംഗ, ചരിത് അസലങ്ക, എയഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, നിരോഷന്‍ ഡിക്ക്‌വെല്ല, സുരംഗ ലക്മല്‍, വിശ്വ ഫെര്‍ണാണ്ടോ, ലസിത് എംബുല്‍ഡെനിയ, ലാഹിരു കുമാര.