വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുത്തിട്ടുണ്ട്. 

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ രാഹുലിന്റെ (38) വിക്കറ്റ് നഷ്ടമായി. ജോമല്‍ വറിക്കാനിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ തെവിന്‍ ഇംലാച്ച് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു രാഹുലിനെ. ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം 58 റണ്‍സ് ചേര്‍ക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. ജയ്‌സ്വാള്‍ (40), സായ് സുദര്‍ശന്‍ (15) എന്നിവര്‍ ക്രീസിലുണ്ട്.

ആദ്യ ടെസ്റ്റിലെ ഇന്നിംഗ്‌സ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ഇറങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലും താളം കണ്ടെത്താന്‍ പാടുപെടുന്ന വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുമ്പോള്‍ ശുഭ്മാന്‍ ഗില്ലിനും സംഘത്തിനും വ്യക്തമായ മേല്‍ക്കൈ. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് ത്രയത്തിന്റെ സ്പിന്‍ മികവിനേയും ജസ്പ്രീത് ബുമ്ര മുഹമ്മദ് സിറാജ് ജോഡിയുടെ വേഗപന്തുകളേയും അതിജീവിക്കുകയാവും വിന്‍ഡീസിന്റെ ഏറ്റവും വലിയ വെല്ലുവിളി.

അഹമ്മദാബാദില്‍ കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ബ്രന്‍ഡന്‍ കിംഗ്, ജൊഹാന്‍ ലയ്‌നെ എന്നിവര്‍ പുറത്തായി. ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ്, തെവിം ഇംലാച്ച് എന്നിവര്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്: ജോണ്‍ കാംബെല്‍, ടാഗ്‌നരൈന്‍ ചന്ദര്‍പോള്‍, അലിക് അതനാസെ, ഷായ് ഹോപ്പ്, റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ടെവിന്‍ ഇംലാച്ച് (വിക്കറ്റ് കീപ്പര്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, ജോമെല്‍ വാരിക്കന്‍, ഖാരി പിയറി, ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ്, ജെയ്ഡന്‍ സീല്‍സ്.

YouTube video player