മുംബൈയിൽ ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്തി രോഹിത്, ലോക റെക്കോർഡിട്ട് മടക്കം; പിന്നാലെ തകർത്തടിച്ച് ഗില്ലും
എ ബി ഡിവില്ലിയേഴ്സ്(37), ഡേവിഡ് വാര്‍ണര്‍(37) എന്നിവരാണ് ലോകകപ്പിലെ സിക്സര്‍ നേട്ടത്തില്‍ രോഹിത്തിന് പിന്നിലുള്ളവര്‍. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരമെന്ന റെക്കോര്‍ഡും രോഹിത് ഇന്ന് സ്വന്തമാക്കി.

മുംബൈ: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം. ആദ്യ പത്തോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെടുത്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 14 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ്. 29 പന്തില്‍ 47 റണ്‍സെടുത്ത രോഹിത് ആണ് പുറത്തായത്. 41 പന്തില്‍ 50 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും 14 പന്തില്‍ 14 റണ്‍സുമായി വിരാട് കോലിയുമാണ് ക്രീസില്‍.
ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് രോഹിത്തും ഗില്ലും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രോഹിത് രണ്ട് ബൗണ്ടറിയടിച്ച് 10 റണ്‍സ് നേടി. ടിം സൗത്തിയുടെ തൊട്ടടുത്ത ഓവറില്‍ ഗില്ലും ഇരട്ട ബൗണ്ടറി നേടി. ബോള്‍ട്ടിന്‍റെ മൂന്നാം ഓവറിലായിരുന്നു മത്സരത്തില്‍ രോഹിത്തിന്‍റെ ആദ്യ സിക്സ്. സൗത്തിയെറിഞ്ഞ നാലാം ഓവറിലും സിക്സും ഫോറും നേടിയ രോഹിത് ബോള്‍ട്ടിന്‍റെ അടുത്ത ഓവറിലും സിക്സടിച്ച് ലോകകപ്പിലെ സിക്സര്‍ നേട്ടത്തില്‍ ലോക റെക്കോര്‍ഡിട്ടു. ലോകകപ്പില്‍ 27 മത്സരങ്ങളില്‍ 50 സിക്സുകള്‍ തികച്ച രോഹിത് 49 സിക്സുകള്‍ നേടിയിരുന്ന ക്രിസ് ഗെയ്‌ലിനെയാണ് മറികടന്നത്. 43 സിക്സുകളുമായി ഗ്ലെന്‍ മാക്സ്‌വെല്‍ രോഹിത്തിന് പിന്നിലുണ്ട്.
എ ബി ഡിവില്ലിയേഴ്സ്(37), ഡേവിഡ് വാര്‍ണര്‍(37) എന്നിവരാണ് ലോകകപ്പിലെ സിക്സര്‍ നേട്ടത്തില്‍ രോഹിത്തിന് പിന്നിലുള്ളവര്‍. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരമെന്ന റെക്കോര്‍ഡും രോഹിത് ഇന്ന് സ്വന്തമാക്കി. 2015 ലോകകപ്പില്‍ 26 സിക്സ് അടിച്ച ഗെയ്‌ലിനെ തന്നെയാണ് ഈ ലോ കകപ്പില്‍ 28 സിക്സുമായി രോഹിത് മറികടന്നത്. ഓയിന്‍ മോര്‍ഗന്‍(22) ഈ ലോകകപ്പില്‍ ഗ്ലെന്‍ മാക്സ്‌വെല്‍(22), എ ബി ഡിവില്ലിയേഴ്സ്(21), ഈ ലോകകപ്പില്‍ ക്വിന്‍റണ്‍ ഡീ കോക്ക്(21) എന്നിവരാണ് രോഹിത്തിന് പിന്നിലുള്ളത്.
ആദ്യ അഞ്ചോവറില്‍ 47 റണ്‍സടിച്ച ഇന്ത്യ ബൗളിംഗ് മാറ്റമായി മിച്ചല്‍ സാന്‍റ്നര്‍ എത്തിയപ്പോഴും വെറുതെ വിട്ടില്ല. സാന്‍റ്നറെ സിക്സ് അടിച്ച് വരവേറ്റ രോഹിത്തിന് പക്ഷെ ഒമ്പതാം ഓവറില്‍ സൗത്തിയുടെ സ്ലോ ബോളില്‍ പിഴച്ചു. സിക്സ് അടിക്കാനായി ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങി ഷോട്ട് കളിച്ച രോഹിത് മിഡോഫില്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിന്‍റെ മനോഹര ക്യാച്ചില്‍ പുറത്തായി. നാലു ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്‍റെ ഇന്നിംഗ്സ്. രോഹിത് പുറത്തായശേഷമെത്തിയ കോലി തുടക്കത്തില്‍ തന്നെ ടിം സൗത്തിയുടെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ചു. റിവ്യു എടുത്തെങ്കിലും പന്ത് കോലിയുടെ ബാറ്റിലുരസിയതിനാല്‍ ഔട്ടാകാതെ രക്ഷപ്പെട്ടു.
ലോകകപ്പ് സെമിയിൽ ഇന്ത്യയെ ജയിപ്പിക്കാൻ അവസാന നിമിഷം ബിസിസിഐ പിച്ച് മാറ്റി, സെമി പോരിന് മുന്നേ വിവാദം
പവര്‍ പ്ലേയിലെ ആദ്യ പത്തോവറില്‍ 84 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. പതിമൂന്നാം ഓവറില്‍ ലോക്കി ഫെര്‍ഗൂസനെ സിക്സിനും ഫോറിനും പറത്തിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ 100 കടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക