ആദ്യ രണ്ട് ഏകദിനങ്ങള്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഋഷഭ് പന്തിനും കെ എല്‍ രാഹുലിനും ഭുവനേശ്വര്‍കുമാറിനും അന്തിമ ഇലവനില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിജയഫോര്‍മുല മാറ്റാന്‍ ക്യാപ്റ്റന്‍ കോലി തയാറായില്ല.

റാഞ്ചി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. രാത്രിയിലെ മഞ്ഞുവീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമുകള്‍ക്ക് പ്രശ്നമാവുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ നിര്‍ണായക ടോസാണ് ക്യാപ്റ്റന്‍ വിരാട് കോലി നേടിയത്.

ആദ്യ രണ്ട് ഏകദിനങ്ങള്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഋഷഭ് പന്തിനും കെ എല്‍ രാഹുലിനും ഭുവനേശ്വര്‍കുമാറിനും അന്തിമ ഇലവനില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിജയഫോര്‍മുല മാറ്റാന്‍ ക്യാപ്റ്റന്‍ കോലി തയാറായില്ല. ശീഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെയാണ് ഓപ്പണര്‍മാര്‍.

പരമ്പരനേട്ടത്തിനുശേഷം മാത്രം പരീക്ഷണങ്ങള്‍ മതിയെന്ന നിലപാടിലാണ് ടീം മാനേജ്മെന്റ്. രണ്ടാം ഏകദിനം കളിച്ച ടീമില്‍ ഓസ്ട്രേലിയ ഒരു മാറ്റം വരുത്തി. കുഞ്ഞ് പിറന്നതിനാല്‍ ഓസ്ട്രേലിയയിലേക്ക് തിരിച്ചുപോയ നേഥന്‍ കോള്‍ട്ടര്‍നൈലിന് പകരം ജെ റിച്ചാര്‍ഡ്സണ്‍ ഓസീസിന്റെ അന്തിമ ഇലവനിലെത്തി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ 2-0ന് മുമ്പിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.