മത്സരം മഴ മുടക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. നാളെ കൊളംബോയില്‍ വൈകിട്ട് മുതല്‍ രാത്രി വരെ മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണ് പ്രവചിച്ചിരിക്കുന്നത്.

കൊളംബൊ: നാളെ ഏഷ്യാ കപ്പ് ഫൈനലിനൊരുങ്ങുകയാണ് ഇന്ത്യ. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. എട്ടാം കീരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. വിജയം ശ്രീലങ്കയ്‌ക്കൊപ്പമാണെങ്കില്‍ കിരീടനേട്ടത്തില്‍ ഇന്ത്യക്കൊപ്പമെത്താന് ശ്രീലങ്കയ്ക്ക് സാധിക്കും. ഇരുവരും സൂപ്പര്‍ ഫോറില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യക്കായിരുന്നു ജയം. എന്നാല്‍ ഇന്ത്യയെ വെല്ലുവിളിക്കാന്‍ ലങ്കയ്ക്കായിരുന്നു. അത്തരത്തില്‍ ഒരു മത്സരം നാളേയും പ്രതീക്ഷിക്കാം.

എന്നാല്‍ മഴയാണ് ഒരു പ്രധാന ആശങ്ക. മത്സരം മഴ മുടക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. നാളെ കൊളംബോയില്‍ വൈകിട്ട് മുതല്‍ രാത്രി വരെ മഴ പെയ്യാനുള്ള സാധ്യത 90 ശതമാനമാണ് പ്രവചിച്ചിരിക്കുന്നത്. കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം. നാളെ നടക്കുന്ന ഫൈനലിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മഴമൂലം നാളെ മത്സരം മുടങ്ങിയാലും തിങ്കളാഴ്ച മത്സരം നിര്‍ത്തിയ ഇടത്തു നിന്ന് പുനരാരാംഭിക്കും. 

എന്നാല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ചയും കൊളംബോയില്‍ മഴ പെയ്യാനുള്ള സാധ്യത 80 ശതമനമാണെന്നാണ് പ്രവചനം. നാളെയും റിസര്‍വ് ദിനമായ മറ്റന്നാളും 20 ഓവര്‍ മത്സരമെങ്കിലും പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഇരു ടീമുകളെയും സംയുക്ത ചാംപ്യന്‍മാരായി പ്രഖ്യാപിക്കും.

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

ശ്രീലങ്ക സാധ്യതാ ഇലവന്‍: പതും നിസ്സങ്ക, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ദസുന്‍ ഷനക, ദുനിത് വെല്ലാലഗെ, പ്രമോദ് മധുഷന്‍, കശുന്‍ രജിത, മതീഷ പരിരാന.

കണ്ണും പൂട്ടി അടിക്കാൻ ഇന്ത്യന്‍ ടീമിനാവില്ല, അവര്‍ കളിക്കുന്നത് ശരാശരിക്കുവേണ്ടിയെന്ന് കിവീസ് മുൻ താരം