ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 243-നെതിരെ 428 റൺസ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിംഗ്‌സിൽ ഓസീസിനെ 127 റൺസിന് പുറത്താക്കി. ബൗളർമാരുടെയും ബാറ്റർമാരുടെയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് ഈ കൂറ്റൻ വിജയം സമ്മാനിച്ചത്.

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നംഗ്‌സ് ജയം. ബ്രിസ്‌ബേനില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്‌സിനും 58 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. 185 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യക്ക് ഉണ്ടായിരുന്നത്. പിന്നാലെ രണ്ടാം ഇന്നിംഗ്‌സിനെത്തിയ ഓസീസ് 127ന് എല്ലാവരും പുറത്തായി. സ്‌കോര്‍: ഓസ്‌ട്രേലിയ 243, 127 & ഇന്ത്യ 428. രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് വീതം നേടിയ ഖിലാന്‍ പട്ടേല്‍, ദീപേഷ് ദേവേന്ദ്രന്‍ എന്നിവരാണ് ഓസീസിനെ തകര്‍ത്തത്.

ഇന്ത്യയെ വീണ്ടും ബാറ്റിംഗിന് അയക്കണണെങ്കില്‍ ഓസീസ് 185 റണ്‍സില്‍ കൂടുതല്‍ നേടണമായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ എട്ട് എന്ന നിലയിലാണ് ഓസീസ് മൂന്നാം ദിനം ബാറ്റിംഗിന് എത്തുന്നത്. മൂന്നാം ദിനം ബാറ്റിംഗിന് എത്തുന്നത്. അലക്സ് ലീ യംഗിന്റെ (0) വിക്കറ്റ് ഇന്നലെ നഷ്ടമായിരുന്നു. ഇന്ന് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. 44 പന്തില്‍ 43 റണ്‍സെടുത്ത ആര്യന്‍ ശര്‍മ മാത്രമാണ് ഓസീസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. വില്‍ മലജ്‌സുക് (22), സെഡ് ഹോളിക്ക് (13), ഹെയ്ഡന്‍ ഷില്ലര്‍ (പുറത്താവാതെ 16), അലക്‌സ് ടര്‍ണര്‍ (11), ജോണ്‍ ജെയിംസ് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

നേരത്തെ, ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ടി20 ശൈലിയില്‍ ബാറ്റ് വീശിയ സൂര്യവന്‍ഷി - ആയുഷ് മാത്രെ (21) സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു. മാത്രയെ പുരത്താക്കി ഷില്ലറാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. തുടര്‍ന്ന് ക്രീസിലെത്തിയ വിഹാന്‍ മല്‍ഹോത്രയ്ക്ക് (6) തിളങ്ങാനായില്ല. എന്നാല്‍ ത്രിവേദിയെ കൂട്ടുപിടിച്ച് സൂര്യവന്‍ഷി ഒരറ്റത്ത് ആക്രമണം നടത്തി. ഇരുവരും 153 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 33-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. സൂര്യവന്‍ഷി ഷില്ലറുടെ പന്തില്‍ പുറത്തായി. എട്ട് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യവന്‍ഷിയുടെ ഇന്നിംഗ്സ്.

തുടര്‍ന്നെത്തിയ അഭിഗ്യാന്‍ കുണ്ടു (26), രാഹുല്‍ കുമാര്‍ (23), ആര്‍ എസ് ആംബ്രിഷ് (7) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ ത്രിവേദിയും മടങ്ങി. 192 പന്തുകള്‍ നേരിട്ട താരം 19 ബൗണ്ടറികള്‍ നേടി. വാലറ്റത്ത് ഖിലന്‍ പട്ടേല്‍ കൂട്ടിചേര്‍ത്ത 49 റണ്‍സാണ് സ്‌കോര്‍ 400 കടത്തിയത്. അന്‍മോല്‍ജീത് സിംഗ് (1), കിഷന്‍ കുമാര്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദീപേഷ് രവീന്ദ്രന്‍ (11) പുറത്താവാതെ നിന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയെ തകര്‍ത്തത് ദീപേഷിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. 16.2 ഓവറില്‍ 45 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ദീപേഷ് അഞ്ച് പേരെ പുറത്താക്കിയത്. കിഷന്‍ കുമാറിന് മൂന്ന് വിക്കറ്റുണ്ട്. 92 റണ്‍സ് നേടിയ സ്റ്റീവന്‍ ഹോഗന്‍ മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. സെഡ് ഹോളിക്ക് 38 റണ്‍സെടുത്തു. അലക്സ് ലീ യംഗ് (18), വില്‍ മലജ്സുക് (21), സിമോണ്‍ ബഡ്ജ് (15), ജോണ്‍ ജെയിംസ് (13), ഷില്ലര്‍ (പുറത്താവാതെ 10) എന്നിവര്‍ക്കാണ് പിന്നീട് രണ്ടക്കം കാണാന്‍ സാധിച്ചത്.

YouTube video player