തീക്ഷണ എറിഞ്ഞ പതിനേഴാം ഓവറില്‍ അഞ്ച് വൈഡ് അടക്കം 10 റണ്‍സ് സ്വന്തമാക്കിയ കൊല്‍ക്കത്ത ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും പറത്തി ലക്ഷ്യത്തിലെത്തി.

ഗുവാഹത്തി: ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്തക്ക് എട്ട് വിക്കറ്റിന്‍റെ ആധികാരിക ജയം. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ അപരാജിത അര്‍ധസെഞ്ചുറി മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 61 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന ക്വിന്‍റണ്‍ ഡി കോക്കാണ് കൊല്‍ക്കത്തയുടെ ജയം അനായാമാക്കിയത്. 22 റണ്‍സുമായി അംഗ്രിഷ് രഘുവംശി ഡി കോക്കിനൊപ്പം വിജയത്തിൽ കൂട്ടായി. രണ്ട് കളികളില്‍ രാജസ്ഥാന്‍റെ രണ്ടാം തോല്‍വിയും കൊല്‍ക്കത്തയുടെ ആദ്യ ജയവുമാണിത്. തോല്‍വിയോടെ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തു രാജസ്ഥാന്‍ തുടരുമ്പോള്‍ ജയത്തോടെ കൊല്‍ക്കത്ത ആറാം സ്ഥാനത്തേക്ക് കയറി. സ്കോര്‍ രാജസ്ഥാൻ റോയല്‍സ് 20 ഓവറില്‍ 151-9, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 17.3 ഓവറില്‍ 153-2.

അവസാന നാലോവറില്‍ 27 റൺസായിരുന്നു കൊല്‍ക്കത്തക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. തീക്ഷണ എറിഞ്ഞ പതിനേഴാം ഓവറില്‍ അഞ്ച് വൈഡ് അടക്കം 10 റണ്‍സ് സ്വന്തമാക്കിയ കൊല്‍ക്കത്ത ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും പറത്തി ലക്ഷ്യത്തിലെത്തി. എട്ട് ഫോറും ആറ് സിക്സും പറത്തിയാണ് ഡി കോക്ക് കൊല്‍ക്കത്തയെ ഒറ്റക്ക് വിജയത്തിലേക്ക് നയിച്ചത്. രാജസ്ഥാന് വേണ്ടി വാനിന്ദു ഹസരങ്ക ഒരു വിക്കറ്റെടുത്തപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ 2.3 ഓവറില്‍ 33 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

വനിതാ ഏകദിന ലോകകപ്പ് മൽസരങ്ങൾക്ക് വേദിയാവാന്‍ തിരുവനന്തപുരം, നോക്കൗട്ട് മത്സരങ്ങള്‍ക്കും സാധ്യത

പവര്‍ പ്ലേയില്‍ കരുതലോടെ തുടങ്ങിയ കൊല്‍ക്കത്ത 41 റണ്‍സായിരുന്നു നേടിയത്. പവര്‍ പ്ലേക്ക് പിന്നാലെ മൊയീന്‍ അലിയെ(12 പന്തില്‍ 5) നഷ്ടമായെങ്കിലും ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയും(15 പന്തില്‍ 18) കൊല്‍ക്കത്തയെ 50 കടത്തി. രഹാനെയെ ഹസരങ്ക വീഴ്ത്തിയെങ്കിലും അംഗ്രിഷ് രഘുവംശിയെ കൂട്ടുപിടിച്ച് ഡി കോക്ക് വിജയം അടിച്ചെടുത്തു. 36 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഡി കോക്ക് 61 പന്തില്‍ 97ല്‍ എത്തി.

ഉത്തര്‍പ്രദേശില്‍ തൊഴിലുറപ്പ് പദ്ധതിക്കായി പേര് രജിസ്റ്റര്‍ ചെയ്തവരില്‍ മുഹമ്മദ് ഷമിയുടെ സഹോദരിയും ഭര്‍ത്താവും

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന് ഗുവാഹത്തിയിലെ സ്ലോ പിച്ചില്‍ അടിതെറ്റിയപ്പോള്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 28 പന്തില്‍ 31 റണ്‍സടിച്ച ധ്രുവ് ജുറെലാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. യശസ്വി ജയ്സ്വാള്‍ 29ഉം ക്യാപ്റ്റൻ റിയാന്‍ പരാഗ് 25ഉം റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 11 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി.കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മൊയീന്‍ അലി 23 റണ്‍സിനും വൈഭവ് അറോറ 33 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക