'എട്ട് വര്‍ഷം കാത്തിരുന്നെങ്കില്‍ ഇനിയുമാകാം'; താരലേലത്തില്‍ നിന്ന് പുറത്തായതില്‍ നിരാശയില്ലെന്ന് ശ്രീശാന്ത്
'ഐപിഎല്‍ താരലേല പട്ടികയില്‍ ഇല്ലാത്തതില്‍ പരാതിയില്ല. അടുത്ത സീസണില്‍ ഐപിഎല്ലിലെത്താന്‍ ശ്രമിക്കും'.
തിരുവനന്തപുരം: ഐപിഎല്‍ താരലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിക്കാത്തതില്‍ പ്രതികരണവുമായി മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്ത്.
'ഐപിഎല്‍ താരലേല പട്ടികയില്‍ ഇല്ലാത്തതില്‍ പരാതിയില്ല. അടുത്ത സീസണില്‍ ഐപിഎല്ലിലെത്താന്‍ ശ്രമിക്കും. എട്ട് വര്‍ഷം കാത്തിരുന്നെങ്കില്‍ ഇനിയുമാകാം. വിജയ് ഹസാരേ ട്രോഫിയില്‍ കേരളത്തിന്‍റെ ജയമാണ് ലക്ഷ്യം' എന്നും ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.
ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത 1114 താരങ്ങളുടെ പട്ടിക 292ലേക്ക് ചുരുക്കിയപ്പോഴാണ് ശ്രീശാന്ത് പുറത്തായത്. 75 ലക്ഷം രൂപ അടിസ്ഥാന വില ഇട്ടായിരുന്നു ശ്രീശാന്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. വിലക്കിന് ശേഷം 38-ാം വയസില്‍ കേരള ടീമിലൂടെ ശ്രീശാന്ത് തിരിച്ചെത്തിയിരുന്നു. സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിന് പിന്നാലെ വിജയ് ഹസാരേ ഏകദിന ട്രോഫിക്കുള്ള കേരള ടീമിലും താരം ഇടംപിടിച്ചിട്ടുണ്ട്.
ലേലത്തിന് അഞ്ച് മലയാളികള്‍
അതേസമയം അഞ്ച് മലയാളികള്‍ താരലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചു. സച്ചിൻ ബേബി, വിഷ്ണു വിനോദ്, മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീൻ, പേസര്‍ എംഡി നിതീഷ് എന്നിവരും കര്‍ണ്ണാടകയുടെ മലയാളി താരം കരുണ്‍ നായരുമാണ് താരങ്ങള്‍. അസ്ഹറുദ്ദീൻ ഏതെങ്കിലും ടീമില്‍ എത്തിയേക്കും. വ്യാഴാഴ്‌ച ഉച്ചക്ക് മൂന്ന് മണിക്കാണ് ചെന്നൈയില്‍ ലേലം തുടങ്ങുക.
ബിസിസിഐയുടെ ഓട്ടപ്പരീക്ഷ: തോറ്റ ആറ് പേരില്‍ സഞ്ജുവും എന്ന് റിപ്പോര്‍ട്ട്
292 താരങ്ങളില്‍ 61 പേരെയാണ് എട്ട് ഫ്രാഞ്ചൈസികള്‍ക്കും കൂടെ വാങ്ങാനാവുന്നത്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള താരങ്ങള്‍ 10 പേരാണ്. ഇന്ത്യയില്‍നിന്ന് ഹര്‍ഭജൻ സിംഗും കേദാര്‍ ജാദവുമുണ്ട്. ഗ്ലെന്‍ മാക്സ്‍വെല്‍, സ്റ്റീവ് സ്മിത്ത്, ഷാകിബ് അല്‍ ഹസൻ തുടങ്ങിയ വിദേശ താരങ്ങളും ഇടംപിടിച്ചു. ഒന്നര കോടി രൂപ അടിസ്ഥാന വില വരുന്ന 12 താരങ്ങളില്‍ ഡേവിഡ് മലാനും അലക്സ് ഹേല്‍സുമുണ്ട്.
ഐപിഎല്‍ ലേലം: അന്തിമ പട്ടികയില്‍ 292 താരങ്ങള്‍; ശ്രീശാന്ത് പുറത്ത്