ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിതെ 97 റണ്‍സുമായി പുറത്താകാതെ നിന്ന ഗുജറാത്ത് ടൈറ്റന്‍സ് താരം ജോസ് ബട്‌ലർ 315 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്.
ജയ്പൂര്‍: ഐപിഎല്‍ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ കുതിച്ച് രാജസ്ഥാന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. ഇന്നലെ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ 52 പന്തില്‍ 74 റണ്‍സെടുത്ത ജയ്സ്വാള്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എട്ട് മത്സരങ്ങളില്‍ 307 റണ്‍സുമായി കെ എല്‍ രാഹുലിനെയും സൂര്യകുമാര്‍ യാദവിനെയും ശ്രേയസ് അയ്യരെയുമെല്ലാം മറികടന്നാണ് യശസ്വിയുടെ കുതിപ്പ്.
ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിതെ 97 റണ്‍സുമായി പുറത്താകാതെ നിന്ന ഗുജറാത്ത് ടൈറ്റന്‍സ് താരം ജോസ് ബട്‌ലർ 315 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. ഡല്‍ഹിക്കെതിരെ തിളങ്ങിയ ഗുജറാത്തിന്‍റെ സായ് സൂദര്‍ശന്‍ ഏഴ് കളികളില്‍ 365 റണ്‍സുമായി രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ ഇന്നലെ രാജസ്ഥാനെതിരെ എട്ട് പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി നിരാശപ്പെടുത്തിയെങ്കിലും എട്ട് മത്സരങ്ങളില്‍ 368 റണ്‍സുമായി ലക്നൗ താരം നിക്കോളാസ് പുരാന്‍ തന്നെയാണ് ഒന്നാമത്.
രാജസ്ഥാനെതിരെ നാലു റണ്‍സ് മാത്രമെടുത്ത് നിരാശപ്പെടുത്തിയ മിച്ചൽ മാര്‍ഷ് അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോള്‍ ലക്നൗവിനായി 66 റണ്‍സെടുത്ത് ടോപ് സ്കോററായ എയ്ഡന്‍ മാര്‍ക്രം എട്ട് മത്സരങ്ങളില്‍ 274 റണ്‍സുമായി ആറാം സ്ഥാനത്തുണ്ട്. കെ എല്‍ രാഹുല്‍(266), സൂര്യകുമാര്‍ ാദവ്(265), ശ്രേയസ് അയ്യര്‍(257), വിരാട് കോലി(249) എന്നിവരാണ് റണ്‍വേട്ടയില്‍ ആദ്യ പത്തിലുള്ള താരങ്ങള്‍.
തുടക്കത്തില്‍ തകര്‍ത്തടിച്ച് പിന്നീട് പിന്നിലായ ഹൈദരാബാദിന്‍റെ ട്രാവിസ് ഹെഡ്(242) പതിനൊന്നാം സ്ഥാനത്തേക്ക് വീണപ്പോൾ വെടിക്കെട്ട് സെഞ്ചുറി നേടിയെങ്കിലും അഭിഷേക് ശര്‍മ(232) പന്ത്രണ്ടാം സ്ഥാനത്താണ്. പഞ്ചാബിന്‍റെ പ്രിയാന്‍ഷ് ആര്യ(232), മുംബൈ ഇന്ത്യൻസിന്‍റെ തിലക് വര്‍മ(231) എന്നിവരാണ് പതിമൂന്നും പതിനാലും സ്ഥാനങ്ങളില്‍. പരിക്കുമൂലം ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ബാറ്റിംഗ് പൂര്‍ത്തിയാക്കാനാവാതെ മടങ്ങി രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഇന്നലെ ലക്നൗവിനെതിരെ പുറത്തിരുന്നതോടെ ഏഴ് കളികളില്‍ 224 റണ്‍സുമായി പതിനഞ്ചാം സ്ഥാനത്തേക്ക് വീണു.
