കഴിഞ്ഞ സീസണില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ആദ്യ നാലു സ്ഥാനങ്ങളിലുണ്ടായിരുന്ന രാജസ്ഥാന്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ ടീമുകള്‍ ഇത്തവണ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണെന്നതും മറ്റൊരു പ്രത്യേകയതാണ്.
ജയ്പൂര്‍: ഐപിഎല്ലിന്‍റെ ആദ്യ പകുതി പിന്നിടുമ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഒഴികെയുള്ള എല്ലാ ടീമുകളും ഏഴ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഗുജറാത്തും ഡല്‍ഹിയും ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നതോടെ എല്ലാ ടീമുകളും ഏഴ് വീതം മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. 2024ലെ സീസണില്‍ ആദ്യ ഏഴ് കളികള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഏഴില്‍ ആറും ജയിച്ച് 12 പോയന്‍റുമായി പ്ലേ ഓഫിന് തൊട്ടരികെയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്.
എന്നാല്‍ ഇത്തവണ കളിച്ച ഏഴ് കളികളില്‍ രണ്ട് ജയം മാത്രം നേടിയ രാജസ്ഥാന്‍ വെറും രണ്ട് ജയത്തില്‍ നിന്ന് കിട്ടിയ നാലു പോയന്‍റുമായി എട്ടാമതാണ്. പ്ലേ ഓഫിലെത്തണമെങ്കില്‍ ഇനി അവശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ ആറ് മത്സരങ്ങളിലെങ്കിലും രാജസ്ഥാന് ജയിക്കേണ്ടിവരും. അഞ്ച് കളികള്‍ ജയിച്ചാല്‍ 14 പോയന്‍റാവുമെങ്കിലും റണ്‍റേറ്റ് വില്ലനാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങളെല്ലാം രാജസ്ഥാന് മരണപ്പോരാട്ടങ്ങളാണ്.
കഴിഞ്ഞ സീസണില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ആദ്യ നാലു സ്ഥാനങ്ങളിലുണ്ടായിരുന്ന രാജസ്ഥാന്‍, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ ടീമുകള്‍ ഇത്തവണ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണെന്നതും മറ്റൊരു പ്രത്യേകയതാണ്. കഴിഞ്ഞ സീസണില്‍ പകുതി മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന ചെന്നൈ ഇത്തവണ അവസാന സ്ഥാനത്താണ്. നാലാം സ്ഥാനത്തായിരുന്ന ഹൈദരാബാദ് ഒമ്പതാമതും ഒന്നാം സ്ഥാനത്തായിരുന്ന രാജസ്ഥാന്‍ എട്ടാമതുമുള്ളപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്ന കൊല്‍ക്കത്ത ആറാമതാണ്.
കഴിഞ്ഞ സീസണിലും ഈ സീസണിലും ഏഴാം സ്ഥാനം നിലനിര്‍ത്തിയ ടീം മുംബൈ ഇന്ത്യൻസാണ്. കഴിഞ്ഞ സീസണില്‍ ഒമ്പതാമതായിരുന്ന പഞ്ചാബ് ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ആറാമതായിരുന്ന ഡല്‍ഹിയാണ് ഇത്തവണ ഒന്നാമത്. എട്ടാം സ്ഥാനത്തായിരുന്ന ഗുജറാത്ത് ആകട്ടെ ഇത്തവണ മൂന്നാമതാണ്. ഏഴ് കളികളില്‍ ഒരു ജയം മാത്രം നേടി അവസാന സ്ഥാനത്തായിരുന്ന ആര്‍സിബി ഇത്തവണ നിലമെച്ചപ്പെടുത്തി നാലാമതുണ്ട്.
