ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ 400 അന്താരാഷ്ട്ര മത്സരങ്ങൾ പൂർത്തിയാക്കി, ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് താരമായി. 401 മത്സരങ്ങൾ കളിച്ച ജെയിംസ് ആൻഡേഴ്സൺ മാത്രമാണ് ഇനി ബട്ട്ലർക്ക് മുന്നിലുള്ളത്.
ലണ്ടൻ: ശ്രീലങ്കക്കെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിൽ അപൂർവ റെക്കോർഡുമായി ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ. 400 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് കളിക്കാരനായി ബട്‌ലർ മാറി. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്‌സണിന് തൊട്ടുപിന്നിലായി ബട്ലറുടെ സ്ഥാനം. രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ കൂടി പാഡ് അണിഞ്ഞാൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി ബട്ലർ മാറും. 401 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ആൻഡേഴ്സൺ 991 വിക്കറ്റ് നേടി.
ടെസ്റ്റ്, ഏകദിനം, ടി20 ഫോർമറ്റുകളിലായിട്ടാണ് ബട്ലറുടെ നേട്ടം. ഇത്രയും മത്സരങ്ങളിൽ നിന്നായി 14 സെഞ്ച്വറികൾ ഉൾപ്പെടെ 12,291 റൺസ് ബട്ലർ നേടി. 57 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 31.94 ശരാശരിയിൽ 2,907 റൺസ് നേടി. രണ്ട് സെഞ്ച്വറിയും 18 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടുന്നു. വൺ ഡേ ഫോർമാറ്റിൽ, 198 മത്സരങ്ങളിൽ നിന്ന് 39.11 ശരാശരിയിൽ 5,515 റൺസ് നേടി. 11 സെഞ്ച്വറിയും 29 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നതാണ് ഏകദിന കരിയർ. 144 ടി20 മത്സരങ്ങളിൽ നിന്ന് 35.49 ശരാശരിയിൽ 3,869 റൺസ് അദ്ദേഹം നേടി. ഒരു സെഞ്ച്വറിയും 28 അർദ്ധസെഞ്ച്വറിയും ഉൾപ്പെടെയാണ് റൺവേട്ട. രണ്ടുതവണ ഐസിസി ലോക കിരീടം നേടിയിട്ടുള്ള ബട്‌ലർ, ഫെബ്രുവരി 7 ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കുന്ന 2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിലും കളിക്കും. ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ.
