കഴിഞ്ഞ ഐപിഎല്ലില്‍ യാഷ് ദയാലിനെ അവസാന ഓവറില്‍ അഞ്ച് സിക്സിന് പറത്തി കൊല്‍ക്കത്തക്ക് അവിശ്വസനീ വിജയം സമ്മാനിച്ച റിങ്കു 14 മത്സരങ്ങളില്‍ 474 റണ്‍സടിച്ച് ടീമിന്‍റെ ടോപ് സ്കോററുമായിരുന്നു.
കൊല്‍ക്കത്ത: ഇത്തവണ ഐപിഎല്‍ യുവതാരങ്ങളില്‍ പലര്‍ക്കും ലോകകപ്പിനുള്ള ഓഡീഷനാണ്. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് യുവതാരങ്ങളില്‍ പലരും. എന്നാല്‍ ഐപിഎല്‍ കഴിയുന്നതോടെ ഇന്ത്യന്‍ ടീമില്‍ തന്‍റെ പേര് ബോള്‍ഡായി എഴുതാന്‍ പോകുന്ന താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഫിനിഷറായ റിങ്കു സിംഗിന്‍റേതായിരിക്കുമെന്ന് തുറന്നു പറയുയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.
ഐപിഎല്‍ കഴിയുന്നതോടെ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമില്‍ റിങ്കു സ്ഥിരം സാന്നിധ്യമാകും. അവന്‍ ഇപ്പോള്‍ തന്നെ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമില്‍ കളിക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ ഇന്ത്യൻ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ കടുത്ത മത്സരമാണുള്ളത്. ടീമിലെത്താനായി ബാറ്റര്‍മാരുടെ നീണ്ട ക്യൂ പുറത്ത് കാത്തു നില്‍ക്കുന്നുണ്ട്. പക്ഷെ അപ്പോഴും റിങ്കുവിന്‍റെ പേര് അവിടെ ബോള്‍ഡായി എഴുതിയിട്ടുണ്ടാകുമെന്നും മഞ്ജരേക്കര്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.
കഴിഞ്ഞ ഐപിഎല്ലില്‍ യാഷ് ദയാലിനെ അവസാന ഓവറില്‍ അഞ്ച് സിക്സിന് പറത്തി കൊല്‍ക്കത്തക്ക് അവിശ്വസനീ വിജയം സമ്മാനിച്ച റിങ്കു 14 മത്സരങ്ങളില്‍ 474 റണ്‍സടിച്ച് ടീമിന്‍റെ ടോപ് സ്കോററുമായിരുന്നു. പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അയര്‍ലന്‍ഡിനെതിരെ റിങ്കു ഇന്ത്യന്‍ കുപ്പായത്തിലും അരങ്ങേറി.
പ്രതിഭകളുടെ ധാരാളിത്തം കൊണ്ട് ശരിയായ ടീം കോംബിനേഷന്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ടീം ഇത്തവണ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആയിരിക്കുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ഐപിഎല്‍ മിനി താരലേലത്തില്‍ അവര്‍ എന്താണ് ചെയ്തത് എന്ന് എനിക്കറിയില്ല. കാരണം, മികച്ച വിദേശ താരങ്ങള്‍ നിരവധിയുണ്ട് അവരുടെ ടീമില്‍. അതുകൊണ്ട് കുറഞ്ഞത് ഏഴ് വിദേശ താരങ്ങളെയെങ്കിലും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ കഴിയുമോ എന്ന് അവര്‍ ഐപിഎല്‍ അധികൃതരോട് അപേക്ഷിക്കുന്നത് നന്നായിരിക്കുമെന്നും മഞ്ജരേക്കര്‍ തമാശയായി പറഞ്ഞു.
