ആദ്യ മത്സരത്തില്‍ തോറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഐപിഎല്ലിലെ ആദ്യ ജയം തേടി ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഏറ്റുമുട്ടും. 

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. കൊല്‍ക്കത്തയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. തോറ്റ് തുടങ്ങിയ കൊല്‍ക്കത്തയും ഹൈദരാബാദും വിജയ വഴിയില്‍ തിരിച്ചെത്താനാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ നേര്‍ക്കുനേര്‍ വരുന്നത്. നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനോട് തോറ്റപ്പോള്‍ സണ്‍റൈസേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മുന്നില്‍ വീണു. തകര്‍ത്തടിക്കുന്ന ബാറ്റര്‍മാരുണ്ടെങ്കിലും ബൗളിംഗ് നിരയുടെ മൂര്‍ച്ചക്കുറവാണ് കൊല്‍ത്തക്കത്തയുടേയും ഹൈദരാബാദിന്റെയും പ്രതിസന്ധി.

സീസണിലെ ആദ്യമത്സരത്തില്‍ 200 റണ്‍സിലേറെ നേടിയിട്ടും ഇരുടീമിനും ജയിക്കാനായില്ല. എതിരാളികള്‍ സ്‌കോര്‍ ചെയ്തത് അനായാസം. സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരൈനും യഥാര്‍ഥ ഫോമിലേക്ക് എത്തിയാലേ കൊല്‍ക്കത്തയ്ക്ക് രക്ഷയുളളൂ. ജോലിഭാരം കുറയ്ക്കാന്‍ കാമറൂണ്‍ ഗ്രീന് പന്തെറിയുന്നതില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയ നിയന്ത്രണവും കൊല്‍ക്കത്തയ്ക്ക് തിരിച്ചടി. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ടിം സെയ്‌ഫെര്‍ട്ട്, ഫിന്‍ അലന്‍, രഘുവന്‍ഷി, റിങ്കു സിംഗ് എന്നിവര്‍ ഉള്‍പ്പെട്ട ബാറ്റിംഗ് നിരയില്‍ കൊല്‍ക്കത്തയ്ക്ക് ആശങ്കയില്ല.

സണ്‍റൈസേഴ്‌സിന്റെ ബാറ്റിംഗ് കരുത്തില്‍ ആര്‍ക്കും സംശയമില്ല. ആദ്യമത്സരത്തില്‍ ആര്‍സിബിക്കെതിരെയും ഇത് വ്യക്തമായി. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ ഓപ്പണിംഗ് കൂട്ടുകെട്ട് ഏത് ബൌളര്‍മാരേയും തച്ചു തകര്‍ക്കുന്നവര്‍. പിന്നാലെ വരുന്ന ഇഷാന്‍ കിഷനും ഹെന്റിച് ക്ലാസനും സമാന രീതിയില്‍ ബാറ്റ് വീശുന്നവര്‍. ഹൈദരാബാദിനെ ദുര്‍ബലമാക്കുന്നത് ജയ്‌ദേവ് ഉനദ്കട്, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദിബേ, ഇഷാന്‍ മലിംഗ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുള്‍പ്പെട്ട ബൌളിംഗ് നിര. കൊല്‍ക്കത്ത ലങ്കന്‍ പേസര്‍മതീഷ പതിരാനയുടേയും ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെയും വരവിനായി കാത്തിരിക്കുന്നു.

നേര്‍ക്കുനേര്‍ കണക്കില്‍ കൊല്‍ക്കത്തയ്ക്ക് വ്യക്തമായ മുന്‍തൂക്കം. മുപ്പത് മത്സരങ്ങളില്‍ ഇരുപതിലും ജയം കൊല്‍ക്കത്തയ്‌ക്കൊപ്പം. ഹൈദരാബാദ് ജയിച്ചത് പത്ത് കളികളില്‍. ഹോം ഗ്രൌണ്ടായ ഈഡന്‍ഗാര്‍ഡന്‍സ് നൈറ്റ് റൈഡേഴ്‌സിന്റെ സുരക്ഷിത കോട്ട. ഇവിടെ കളിച്ച 95 മത്സരങ്ങളില്‍ 54ലും ജയിച്ചു. കൊല്‍ക്കത്തയില്‍ രാത്രി മഞ്ഞുവീഴ്ച ഉള്ളതിനാല്‍ രണ്ടാമത് ബാറ്റുചെയ്യുന്നവര്‍ക്ക് ജയ സാധ്യത കൂടുതല്‍.

YouTube video player