ഇന്ത്യന്‍ പിച്ചുകള്‍ അശ്വിന് വിക്കറ്റെടുക്കാന്‍ വേണ്ടി രൂപമാറ്റം വരുത്തിയവയാണെന്നും അത് താന്‍ തന്നെ പലതവണ നേരില്‍  കണ്ടിട്ടുണ്ടെന്നും ഇന്ത്യന്‍ ടീമില്‍ ഏറ്റവും ശാരീരികക്ഷമതയില്ലാത്ത താരമാണ് അശ്വിനെന്നും ശിവരാമകൃഷ്‌ണന്‍ എക്സില്‍ പറഞ്ഞിരുന്നു.

ചെന്നൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ഉള്‍പ്പെടുത്തിയതിനെതിരെ എക്സില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ അശ്വിന്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ഐസിസി ലോകകപ്പിനുള്ള കമന്‍ററി പാനലില്‍ ഒറ്റ ഓഫ് സ്പിന്നര്‍ പോലുമില്ലാതിരുന്നതിനെ വിമര്‍ശിക്കുമ്പോഴാണ് എക്സില്‍ ശിവരാമകൃഷ്ണന്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയവെ അശ്വിനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.

ഇന്ത്യന്‍ പിച്ചുകള്‍ അശ്വിന് വിക്കറ്റെടുക്കാന്‍ വേണ്ടി രൂപമാറ്റം വരുത്തിയവയാണെന്നും അത് താന്‍ തന്നെ പലതവണ നേരില്‍ കണ്ടിട്ടുണ്ടെന്നും ഇന്ത്യന്‍ ടീമില്‍ ഏറ്റവും ശാരീരികക്ഷമതയില്ലാത്ത താരമാണ് അശ്വിനെന്നും ശിവരാമകൃഷ്‌ണന്‍ എക്സില്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ വച്ച് 378 വിക്കറ്റ് നേടിയിട്ടുള്ള അശ്വിന്‍ ഇപ്പോഴും കളിക്കുന്നത് മറ്റ് സ്‌പിന്നര്‍മാരില്ലാത്തത് കൊണ്ടാണെന്നും സെന(സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളിലെ അശ്വിന്‍റെ റെക്കോര്‍ഡ് നോക്കൂവെന്നും ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ ഏഥ് വിഡ്ഢിക്കും വിക്കറ്റെടുക്കാനാവുമെന്നും ശിവരാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇന്നലെ അശ്വിന്‍റെ ബൗളിംഗ് ആക്ഷനിലെ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും ശിവരാമകൃഷ്ണന്‍ പോസ്റ്റിട്ടിരുന്നു.

ഒഴിവാക്കലുകളെല്ലാം ഇപ്പോള്‍ ശീലമായി, ലോകകപ്പ് ടീമില്‍ നിന്ന് വീണ്ടും തഴഞ്ഞതിനെക്കുറിച്ച് ചാഹല്‍

ഇതിനെല്ലാം പിന്നാലെയാണ് അശ്വിന്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടതെന്ന് ശിവരാമകൃഷ്ണന്‍ എക്സില്‍ കുറിച്ചു. കുറച്ച് സമയം മുമ്പ് അശ്വിന്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. തന്‍റെ ബൗളിംഗ് ആക്ഷനെക്കുറിച്ച് പറഞ്ഞ പോരായ്മയെക്കുറിച്ച് ചോദിച്ചിരുന്നു. നല്ലരീതിയിലാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ അരാധകര്‍ എനിക്കെതിരെ വിഷം ചീറ്റുന്നത് കണ്ട് അദ്ദേഹം ഞെട്ടിപ്പോയെന്ന് എന്നോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ എനിക്കെതിരെ പ്രതികരിക്കുന്നവരാരും അശ്വിനുമായി നേരിട്ട് യാതൊരു ബന്ധമില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ലോകകപ്പില്‍ എല്ലാ വിധ ആശംസകളും അശ്വിന്‍, രാജ്യത്തിന്‍റെ അഭിമാനമാകു എന്നായിരുന്നു ശിവരാമകൃഷ്ണന്‍റെ എക്സിലെ പോസ്റ്റ്.

ഒഴിവാക്കലുകളെല്ലാം ഇപ്പോള്‍ ശീലമായി, ലോകകപ്പ് ടീമില്‍ നിന്ന് വീണ്ടും തഴഞ്ഞതിനെക്കുറിച്ച് ചാഹല്‍

Scroll to load tweet…

ശിവരാമകൃഷ്ണന്‍റെ വിമര്‍ശനങ്ങള്‍ക്കെതിരെ അശ്വിന്‍ ആരാധകര്‍ രൂക്ഷമായി പ്രതകരിച്ചിരുന്നു. ഇതിനകം ഇതിഹാസമായി മാറിക്കഴിഞ്ഞ സ്‌പിന്നറാണ് അശ്വിനെന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു. എന്താണ് വിരമിച്ച താരങ്ങളുടെ പ്രശ്‌നമെന്നും പല ആരാധകരും ചോദിച്ചു. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റുകളിലും കളിച്ചിട്ടുള്ള അശ്വിന്‍ 94 ടെസ്റ്റില്‍ 489 ഉം 115 ഏകദിനങ്ങളില്‍ 155 ഉം 65 രാജ്യാന്തര ട്വന്‍റി 20കളില്‍ 72 ഉം വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. അതേസമയം 9 ടെസ്റ്റില്‍ 26 ഉം 16 ഏകദിനങ്ങളില്‍ 15 വിക്കറ്റുമാണ് ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍റെ സമ്പാദ്യം. ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് പരിക്കേറ്റതോടെയാണ് അശ്വിനെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക