വനിതാ ഐപിഎല്‍ ചെയര്‍മാനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായ ജയേഷ് ജോര്‍ജിനെ തെരഞ്ഞടുത്തു.വനിതാ ഐപിഎല്‍ കമ്മിറ്റിയില്‍ മിഥുന്‍ മന്‍ഹാസ്, രാജിവ് ശുക്ല, ദേവ്ജിത് സൈക്കിയ, അരുണ്‍ ധൂമാൽ എന്നിവരുമുണ്ട്.

മുംബൈ: ബിസിസിഐയുടെ 37ാംമത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട് മുന്‍ ഇന്ത്യൻ താരം മിഥുന്‍ മന്‍ഹാസ്. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന 94-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് മിഥുന്‍ മന്‍ഹാസിനെ ബിസിസിഐ പ്രസിഡന്‍റായി ഏകകണ്ഠമായി തെരഞ്ഞെടുത്തത്. റോജര്‍ ബിന്നിയുടെ പിന്‍ഗാമിയായാണ് മന്‍ഹാസ് ബിസിസിഐയുടെ തലപ്പെത്തിത്തയത്. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മന്‍ഹാസ് മാത്രമായിരുന്നു നാനമിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത് എന്നതിനാല്‍ തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. വനിതാ ഐപിഎല്‍ ചെയര്‍മാനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായ ജയേഷ് ജോര്‍ജിനെ തെരഞ്ഞടുത്തു.

Scroll to load tweet…

കഴിഞ്ഞ ആഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടില്‍ ചേര്‍ന്ന ബിസിസിഐ ഭാരവാഹികളുടെ അനൗദ്യോഗിക യോഗത്തിലായിരുന്നു 45കാരനായ മന്‍ഹാസിനെ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള അപ്രതീക്ഷിത തീരുമാനം ഉണ്ടായത്. ഐപിഎല്ലില്‍ വിവിധ ടീമുകളുടെ താരമായിരുന്നു മന്‍ഹാസ്, ഗുജറാത്ത് ടീമിന്‍റെ സഹ പരിശീലകനും ആയിരുന്നു. യുപിയില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ രാജ്യസഭാ എം പി രാജീവ് ശുക്ലയെ വൈസ് പ്രസിഡന്‍റായി നിലനിര്‍ത്തി. ദേവദജിത് സൈക്കിയ സെക്രട്ടറിയായി തുടരുമ്പോള്‍ പ്രഭ്ജീ ഭാട്ടിയ ആണ് ജോയിന്‍റ് സെക്രട്ടറി. കര്‍ണാടകയില്‍ നിന്നുള്ള ഇന്ത്യന്‍ മുന്‍ താരം രഘുറാം ഭട്ട് ആണ് പുതിയ ട്രഷറര്‍. അരുണ്‍ ധുമാല്‍ ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്തി.

സെലക്ഷന്‍ കമ്മിറ്റിയില്‍ പുതിയ അംഗങ്ങള്‍

അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സീനിയര്‍ പുരുഷ ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ രണ്ട് പുതിയ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി. ദക്ഷിണ മേഖലയില്‍ നിന്ന് പ്രഗ്യാന്‍ ഓജയും മധ്യമേഖലയില്‍ നിന്ന് ആര്‍ പി സിംഗുമാണ് സെലക്ഷൻ കമ്മിറ്റിയിലെ പുതിയ അംഗങ്ങള്‍. വനിതാ സെലക്ഷന്‍ കമ്മറ്റിയില്‍ അമിത ശര്‍മ, സുലക്ഷണ നായിക്ക്, ജയ ശര്‍മ, ശ്രാവന്തി നായിഡു എന്നിവരെ പുതുതായി ഉള്‍പ്പെടുത്തി. അമിത ശര്‍മയാണ് വനിതാം ടീന്‍റെ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷ. ജൂനിയര്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ എസ് ശരത്തിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. ജയേഷ് ജോര്‍ജ് അധ്യക്ഷനായ വനിതാ ഐപിഎല്‍ കമ്മിറ്റിയില്‍ മിഥുന്‍ മന്‍ഹാസ്, രാജിവ് ശുക്ല, ദേവ്ജിത് സൈക്കിയ, അരുണ്‍ ധൂമാൽ എന്നിവരുമുണ്ട്.

നേരത്തെ, സൗരവ് ഗാംഗുലി ഒരിക്കല്‍ കൂടി ബിസിസിഐ തലപ്പത്തേക്ക് വരുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. മുന്‍താരം ഹര്‍ഭജന്‍ സിംഗിനും അവസരമുണ്ടായിരുന്നെങ്കിലും ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക