ആദ്യരണ്ട് പന്തിൽ റൺപിറന്നില്ലെങ്കിലും തുടന്നുള്ള നാലു പന്തുകളില്‍ നദീന്‍ രണ്ട് സിക്സും രണ്ട് ബൗണ്ടറിയും നേടിയപ്പോള്‍ ആർസിബി സ്വന്തമാക്കിയത് റോയൽ ജയം.
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആവേശവിജയം. ആർസിബി മൂന്ന് വിക്കറ്റിന് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ തോൽപിച്ചു. മുംബൈയുടെ 154 റൺസ് അവസാന പന്തിലാണ് ആർസിബി മറികടന്നത്. നദീൻ ഡി ക്ലാർക്ക് ആണ് ഒറ്റയാൾ മികവിലൂടെ മുംബൈയുടെ വിജയപ്രതീക്ഷകൾ ബൗണ്ടറി കടത്തിയത്.
65 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ആർസിബിക്ക് അവസാന ഓവറിൽ വേണ്ടത് 18 റൺസ്. ആദ്യരണ്ട് പന്തിൽ റൺപിറന്നില്ലെങ്കിലും തുടന്നുള്ള നാലു പന്തുകളില്‍ നദീന്‍ രണ്ട് സിക്സും രണ്ട് ബൗണ്ടറിയും നേടിയപ്പോള്‍ ആർസിബി സ്വന്തമാക്കിയത് റോയൽ ജയം.നദീന്‍ 44 പന്തിൽ 63 റണ്‍സുമായി പുറത്താകാതെ നിന്നു. എഴ് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു നദീന്‍ ഡി ക്ലാര്‍ക്കിന്‍റെ ഇന്നിംഗ്സ്.
പത്തൊൻപതാം ഓവറിൽ നദീനെ രണ്ടുതവണ വിട്ടുകളഞ്ഞതും മുംബൈയ്ക്ക് തിരിച്ചടിയായി. ആര്‍സിബിക്കായി ക്യാപ്റ്റൻ സ്മൃതി മന്ദാന 18ഉം ഗ്രേസ് ഹാരിസും അരുന്ധതി റെഡ്ഡിയും 20 റൺസ് വീതമെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 67 റൺസിനിടെ നാല് വിക്കറ്റ് നഷ്ടമായെങ്കിലും മലയാളിതാരം സജന സജീവന്‍റെയും നിക്കോളാ ക്യാരിയുടെയും പോരാട്ടമാണ് മുംബൈയെ 150 കടത്തിയത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 82 റൺസ് നേടി.നിക്കോള 20 പന്തിൽ 40 റൺസെടുത്തപ്പോൾ സജന 25 പന്തിൽ പുറത്താകാതെ 45 റണ്‍സെടുത്തു. ഏഴ് ഫോറും ഒരു സിക്സും അടങ്ങിയതാണ് കേരള താരത്തിന്‍റെ ഇന്നിംഗ്സ്. മുംബൈയുടെ നാല് വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും ആര്‍സിബിയെ മുന്നില്‍ നിന്ന് നയിച്ചത് നദീന്‍ ഡി ക്ലാർക്കായിരുന്നു.


