തോറ്റുതുന്നംപാടിയിട്ടും പാക് ക്രിക്കറ്റിൽ പരസ്യ വിഴുപ്പലക്കൽ; ബാബറിന്‍റെ വാട്സ് ആപ്പ് ചാറ്റും പുറത്ത്
പാക് ടീമിന് പ്രതിഫലം കിട്ടിയിട്ട് അഞ്ച് മാസമായെന്നും കളിക്കാര്‍ക്ക് പ്രതിഫലം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാബര്‍ അസം പിസിബി ചെയര്‍മാന്‍ സാക്ക അഷ്റഫിന് സന്ദേശം അയച്ചിട്ടും പ്രതികരണമില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു.

കറാച്ചി: ലോകകപ്പില്‍ ഇന്ത്യൻ പിച്ചുകളിൽ തകര്‍ന്നടിഞ്ഞിട്ടും പരസ്യ വിഴുപ്പലക്കൽ തുടര്‍ന്ന് പാകിസ്ഥാൻ ക്രിക്കറ്റ്. പാക് നായകൻ ബാബര്‍ അസമിന്‍റെ വാട്സ്ആപ്പ് ചാറ്റ്, പിസിബി ചെയര്‍മാൻ സാക്ക അഷ്റഫിന്‍റെ അനുമതിയോടെ ചാനല്‍ ചര്‍ച്ചയില്‍ പുറത്തുവിട്ടതാണ് പുതിയ വിവാദം. നായകൻ ബാബര്‍ അസമും പാക് മാധ്യമപ്രവര്‍ത്തകന്‍ സല്‍മാനും തമ്മിലെ വാട്സ്ആപ്പ് ചാറ്റ് ആണ് ചാനലിലെ, തത്സമയ പരിപാടിക്കിടെ പുറത്തുവിട്ടത്.
പാക് ടീമിന് പ്രതിഫലം കിട്ടിയിട്ട് അഞ്ച് മാസമായെന്നും കളിക്കാര്‍ക്ക് പ്രതിഫലം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാബര്‍ അസം പിസിബി ചെയര്‍മാന്‍ സാക്ക അഷ്റഫിന് സന്ദേശം അയച്ചിട്ടും പ്രതികരണമില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ബാബറിനോട് വാട്സാപ്പിലൂടെ സത്യാവസ്ഥ ആരാഞ്ഞു. ഇതിന് ബാബര്‍ നല്‍കിയ മറുപടിയുടെ സ്ക്രീന്‍ ഷോട്ടാണ് ചാനല്‍ ചര്‍ച്ചയില്‍ അവതാരകന്‍ പരസ്യമാക്കിയത്.
ബാബറിന്‍റെ സമ്മതത്തോടെയാണോ നടപടിയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ നായകൻ അസ്ഹര്‍ അലി അവതാരകനോട് ചോദിച്ചപ്പോള്‍ പിസിബി ചെയമാന്‍ സാക്ക അഷ്റഫിന്‍റെ അനുമതി ഉണ്ടെന്നായിരുന്നു അവതാരകന്‍റെ മറുപടി. ഇതിന് പിന്നാലെ പിസിബി ചെയര്‍മാന്‍റെ നടപടി പരിതാപകരമെന്ന് തുറന്നടിച്ച മുന്‍ നായകൻ വഖാര്‍ യൂനിസ്, ബാബര്‍ അസമിനെ വെറുതെ വിടണമെന്നും എക്സില്‍ പോസ്റ്റിട്ടു.
ടീം തെരഞ്ഞെടുപ്പിൽ ബാബറിന് പൂര്‍ണ സ്വാതന്ത്ര്യം നൽകിയെന്ന് പിസിബി കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പിറക്കിയതിന് പിന്നാലെയായിരുന്നു പാക് കളിക്കാര്‍ക്ക് 5 മാസമായി ശമ്പളം കിട്ടിയിട്ടില്ലെന്ന് മുന്‍ നായകന്‍ റഷീദ് ലത്തീഫ് ചാനല്‍ ചര്‍ക്കിടെ വെളിപ്പെടുത്തിയത്. ലോകപ്പില്‍ പാകിസ്ഥാന് സാങ്കേതികമായി സെമിസാധ്യത ബാക്കിയുള്ളപ്പോഴാണ് പാക് ബോര്‍ഡും മുന്‍ താരങ്ങലും പരസ്യവിഴുപ്പലക്കൽ നടത്തുന്നത് എന്നതാണ് ഏറ്റവും വിചിത്രം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക