ഇന്ത്യ, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാവര്‍ഷവും ചതുര്‍രാഷ്ട്ര  ടൂര്‍ണമെന്‍റ് നടത്താമെന്ന ഓരോ വര്‍ഷവും ആതിഥേയര്‍ മാറി മാറി വരുന്ന രീതിയില്‍ നടത്തുന്ന ടൂര്‍ണമെന്‍റില്‍ നിന്നുള്ള ലാഭവിഹിതം  ഐസിസിയിലെ മറ്റ് അംഗരാജ്യങ്ങള്‍ക്കും നല്‍കാമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ഐസിസിക്ക് മുമ്പാകെയും നിര്‍ദേശം വെച്ചിരുന്നു.

കറാച്ചി: എല്ലാ വര്‍ഷവും ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്‍റ് സംഘടിപ്പിക്കാമെന്ന ആശയവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്(Pakistan Cricket Board). രാഷ്ട്രീയപരമായ കാരണങ്ങളാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെങ്കിലും വര്‍ഷം തോറും നടത്തുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്‍റിലൂടെ ഇരു ടീമുകള്‍ക്കും പരസ്പരം മത്സരിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ വാദം.

എന്നാല്‍ ഈ നിര്‍ദേശം ബിസിസിഐ(BCCI) സെക്രട്ടറി ജയ് ഷാ കഴിഞ്ഞ മാസം തള്ളിക്കളഞ്ഞതാണെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിനെത്തുന്ന ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുമായി(Sourav Ganguly) വിഷയം ചര്‍ച്ച ചെയ്യുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ(Ramiz Raja) വ്യക്തമാക്കി.

ഐപിഎല്‍; പേസ് തീപാറിക്കാന്‍ ജോഫ്ര ആര്‍ച്ചര്‍ ഇത്തവണ വരുമോ? മുംബൈ ഇന്ത്യന്‍ ആരാധകര്‍ അറിയേണ്ടത്

ഇന്ത്യ, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാവര്‍ഷവും ചതുര്‍രാഷ്ട്ര ടൂര്‍ണമെന്‍റ് നടത്താമെന്ന ഓരോ വര്‍ഷവും ആതിഥേയര്‍ മാറി മാറി വരുന്ന രീതിയില്‍ നടത്തുന്ന ടൂര്‍ണമെന്‍റില്‍ നിന്നുള്ള ലാഭവിഹിതം ഐസിസിയിലെ മറ്റ് അംഗരാജ്യങ്ങള്‍ക്കും നല്‍കാമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ഐസിസിക്ക് മുമ്പാകെയും നിര്‍ദേശം വെച്ചിരുന്നു.

താനും ഗാംഗുലിയും മുന്‍ നായകന്‍മാരാണെന്നും ക്രിക്കറ്റ് എന്നാല്‍ തങ്ങള്‍ക്ക് രാഷ്ട്രീയമല്ലെന്നും അതിനാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ കാണുമ്പോള്‍ ഗാംഗുലിക്ക് മുമ്പില്‍ ഈ നിര്‍ദേശം വെക്കുമെന്നും റമീസ് രാജ വ്യക്തമാക്കിയിരുന്നു. ഇന്ത്യയെയും പാക്കിസ്ഥാനെയും പരസ്പരം മത്സരിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് നീതികേടാണെന്നും റമീസ് രാജ പറഞ്ഞു. ഇന്ത്യ ഇതില്‍ ഭാഗാമിയില്ലെങ്കിലും ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയെയും പങ്കെടുപ്പിച്ച് ത്രിരാഷ്ട്ര ടൂര്‍ണമെന്‍റെന്ന ആശയവുമായി പാക്കിസ്ഥാന്‍ മുന്നോട്ടുപോകുമെന്നും റമീസ് രാജ വ്യക്തമാക്കി.

ടി20 ക്രിക്കറ്റില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിന്‍റെ ആധിക്യം കൂടുന്ന കാലത്ത് ത്രിരാഷ്ട്ര, ചതുര്‍രാഷ്ട്ര ടൂര്‍ണെമെന്‍റുകളാണ് ഇനി ഭാവിയെന്നും റമീസ് രാജ പറഞ്ഞു. 2012-2013നു ശേഷം രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യയും പാക്കിസ്ഥാനും ദ്വിരാഷ്ട്ര പരമ്പരകളില്‍ കളിച്ചിട്ടില്ല. ഇരു ടീമുകളും ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 23ന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.