ഇന്ത്യയിൽ അതിന് കഴിയും, പക്ഷെ ഇവിടെ പറ്റില്ല; സെലക്ടറാക്കിയതിന് പിന്നാലെ സൽമാൻ ബട്ടിനെ പുറത്താക്കി പാകിസ്ഥാൻ
ഒത്തുകളി ആരോപണത്തിന്‍റെ പേരില്‍ വിലക്ക് നേരിട്ട ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീനും അജയ് ജഡേജക്കുമെല്ലാം അവിടെ ക്രിക്കറ്റില്‍ തിരിച്ചുവരാന്‍ കഴിയും. അസ്ഹര്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് വരെയായി.
കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷന്‍ കണ്‍സള്‍ട്ടന്‍റായി നിയമിച്ച് ഒരു ദിവസം കഴിയുന്നതിന് മുമ്പെ മുന്‍ നായകന്‍ സല്‍മാന്‍ ബട്ടിനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. ഒത്തുകളി ആരോപണത്തിന്‍റെ പേരില്‍ വിലക്ക് നേരിട്ട സല്‍മാന്‍ ബട്ടിനെ സെലക്ഷന്‍ കണ്‍സള്‍ട്ടന്‍റാക്കിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് സല്‍മാന്‍ ബട്ടിനെ സെലലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വഹാബ് റിയാസ് പുറത്താക്കിയത്.
ആളുകള്‍ പലതും പറയുമെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സല്‍മാന്‍ ബട്ടിനെ മാറ്റി നിര്‍ത്തുകയാണെന്ന് വഹാബ് റിയാസ് പറഞ്ഞു. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സാക്ക അഷ്റഫാണ് എന്നെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാക്കിയത്. എന്‍റെ ടീമിനെ തെരഞ്ഞെടുക്കാന്‍ അദ്ദേഹം എനിക്ക് പൂര്‍ണ സ്വാതന്ത്ര്യവും നല്‍കിയിരുന്നു. അങ്ങനെയാണ് ഞാന്‍ സല്‍മാന്‍ ബട്ടിനെ സെലക്ഷന്‍ കണ്‍സള്‍ട്ടന്‍റായി തെരഞ്ഞെടുത്തത്. എല്ലാം സുതാര്യമായാണ് ചെയ്തത്. എന്നാല്‍ ചിലര്‍ ഈ തീരുമാനം വിവാദമാക്കുകയായിരുന്നു. സല്‍മാന്‍ ബട്ടുമായി സംസാരിച്ചശേഷമാണ് അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതെന്നും വഹാബ് റിയാസ് പറഞ്ഞു.
ഒത്തുകളി ആരോപണത്തിന്‍റെ പേരില്‍ വിലക്ക് നേരിട്ട ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീനും അജയ് ജഡേജക്കുമെല്ലാം അവിടെ ക്രിക്കറ്റില്‍ തിരിച്ചുവരാന്‍ കഴിയും. അസ്ഹര്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് വരെയായി. ജഡേജ ലോകകപ്പില്‍ അഫ്ഗാന്‍ ടീമിന്‍റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്‍റായിരുന്നു. പക്ഷെ പാകിസ്ഥാനില്‍ അതിന് കഴിയില്ലെന്നും വഹാബ് റിയാസ് പറഞ്ഞു.
2010ല്‍ തത്സമയ ഒത്തുകളിക്ക് പിടിക്കപ്പെട്ട സല്‍മാന്‍ ബട്ടിന് ക്രിക്കറ്റില്‍ നിന്ന് 10 വര്‍ഷ വിലക്കാണ് വിധിച്ചിരുന്നത്. വിലക്കിന്‍റെ കാലാവധി കഴിഞ്ഞ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തിരിച്ചെത്തിയ സല്‍മനാന്‍ ബട്ട് കോളമിസ്റ്റായും ക്രിക്കറ്റ് വിദഗ്ദനായും പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക