പെഷവാര്‍ സാല്‍മിയും കറാച്ചി കിംഗ്സും തമ്മില്‍ റാവല്‍പിണ്ടിയില്‍ നടക്കേണ്ട മത്സരത്തിന് തൊട്ടു മുമ്പാണ് ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് പിഎസ്എല്‍ നിര്‍ത്തിവെച്ചത്.
കറാച്ചി: അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഐപിഎല്‍ പുനരാരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗും(പിഎസ്എല്‍) പുനരാരംഭിക്കാന്‍ തീരുമാനിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്‍ തുടങ്ങുന്ന ഈ മാസം 17 മുതാണ് പിഎസ്എല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുകയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മെഹ്സിന്‍ നഖ്‌വി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
ആറ് ടീമുകൾക്കും ഭയമില്ലാതെ 17 മുതല്‍ അവേശേഷിക്കുന്ന എട്ട് ആവേശപ്പോരാട്ടങ്ങള്‍ക്ക് തുടക്കമിടാം എന്നായിരുന്നു നഖ്‌വിയുടെ എക്സ് പോസ്റ്റ്. നേരത്തെ ഐപിഎല്‍ ഫൈനല്‍ നിശ്ചയിച്ചിരുന്ന മെയ് 25നാണ് പി എസ് എല്‍ ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. ഐപിഎല്‍ ഫൈനൽ ബിസിസിഐ ജൂണ്‍ മൂന്നിലേക്ക് മാറ്റിയിരുന്നു.
ഏപ്രില്‍ 12ന് തുടങ്ങിയ പിഎസ്എല്ലില്‍ പ്ലേ ഓഫും ഫൈനലും ഉള്‍പ്പെടെ എട്ട് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. പെഷവാര്‍ സാല്‍മിയും കറാച്ചി കിംഗ്സും തമ്മില്‍ റാവല്‍പിണ്ടിയില്‍ നടക്കേണ്ട മത്സരത്തിന് തൊട്ടു മുമ്പാണ് ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് പിഎസ്എല്‍ നിര്‍ത്തിവെച്ചത്. പിഎസ്എല്ലില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങളെല്ലാം ഉടന്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ എന്നിവരെല്ലാം ഇത്തരത്തില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. നാട്ടിലേക്ക് മടങ്ങും മുമ്പ് ഇനിയൊരിക്കലും പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന് ഡാരില്‍ മിച്ചല്‍ പറയുകയും ചെയ്തിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച ഐപിഎല്‍ ഈ മാസം 17ന് പുനരാരംഭിക്കുമെന്ന് ഇന്നലെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.
സംഘര്‍ഷത്തെത്തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിച്ച പഞ്ചാബ്-ഡല്‍ഹി പോരാട്ടമടക്കം 17 മത്സരങ്ങളാണ് ഐപിഎല്ലില്‍ ഇനി പൂര്‍ത്തിയാക്കാനുള്ളത്. ബെംഗളൂരുവിൽ ശനിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തോടെയാണ് ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുക. ഫൈനൽ ഉൾപ്പടെ ശേഷിച്ച പതിനേഴ് മത്സരങ്ങൾ നടക്കുക ആറ് വേദികളിലായിട്ടാവും നടക്കുക.


