സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ബംഗാളിനെതിരെ പഞ്ചാബിന് 113 റണ്‍സിന്റെ കൂറ്റന്‍ ജയം. 

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ബംഗാളിനെതിരെ പഞ്ചാബിന് 113 റണ്‍സിന്റെ കൂറ്റന്‍ ജയം. ഹൈദരബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് അഭിഷേക് ശര്‍മയുടെ (52 പന്തില്‍ 148) സെഞ്ചുറി കരുത്തില്‍ 311 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ബംഗാളിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് നേടാന്‍ സാധിച്ചത്. 66 പന്തില്‍ പുറത്താവാതെ 130 റണ്‍സെടുത്ത അഭിമന്യൂ ഈശ്വരന്റെ സെഞ്ചുറിക്കും ബംഗാളിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. പഞ്ചാബിന് വേണ്ടി ഹര്‍പ്രീത് ബ്രാര്‍ നാല് വിക്കറ്റ് വീഴ്ത്തി. നെഹല്‍ വധേര, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീവ്ത്തി.

ഈശ്വരന് പുറമെ ആകാശ് ദീപ് (7 പന്തില്‍ 31) മാത്രമാണ് ബംഗാള്‍ നിരയില്‍ രണ്ടക്കം കണ്ടത്. അഞ്ച് സിക്‌സുകളാണ് ആകാശ് ദീപ് നേടിയത്. അഭിഷേക് പോറല്‍ (6), കരണ്‍ ലാല്‍ (1), ഷഹ്ബാസ് അഹമ്മദ് (0), സുദീപ് കുമാര്‍ ഗരാമി (4), ഷാക്കിര്‍ ഹബീബ് ഗാന്ധി (1), വൃതിക് ബിജോയ് (1), സാക്ഷം ചൗധരി (2), പ്രദീപ്ത പ്രമാണിക് (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് ഷമി (6), ഈശ്വരനൊപ്പം പുറത്താവാതെ നിന്നു. എട്ട് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഈശ്വരിന്റെ ഇന്നിംഗ്‌സ്. സെഞ്ചുറി നേടിയ അഭിഷേക്, പന്തെറിഞ്ഞപ്പോല്‍ മൂന്ന് ഓവറില്‍ 50 റണ്‍സ് വിട്ടുകൊടുത്തു. ഒരു വിക്കറ്റാണ് താരം വീഴ്ത്തിയത്.

അതേസമയം പഞ്ചാബിന്റെ കൂറ്റന്‍ സ്‌കോറിന് പിന്നില്‍ അഭിഷേക് - പ്രഭ്‌സിമ്രാന്‍ സിംഗ് (35 പന്തില്‍ 70) എന്നിവരുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. ഇരുവരും ഒന്നാം വിക്കറ്റില്‍ 205 റണ്‍സ് ചേര്‍ത്തിരുന്നു. 13-ാം ഓവറില്‍ മാത്രാണ് കൂട്ടുകെട്ട് പൊൡക്കാന്‍ ബംഗാളിന് സാധിച്ചത്. നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പ്രഭ്‌സിമ്രാന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ അന്‍മോല്‍ പ്രീത് സിംഗിന് (11) തിളങ്ങാന്‍ സാധിച്ചില്ല. പതിനെട്ടാം ഓവറില്‍ അഭിഷേകും മടങ്ങി. 52 പന്തുകളില്‍ മാത്രം 148 റണ്‍സാണ് അടിച്ചെടുത്തത്. 16 സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്‌സ്.

മുഷ്താഖ് അലിയിലെ ആദ്യ മത്സരത്തിലും താരം നിരാശപ്പെടുത്തിയിരുന്നു. 12 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ അഭിഷേക് മുഹമ്മദ് ഷമിയുടെ ഒരോവറില്‍ അടിച്ചെടുത്തത് 23 റണ്‍സ്. അഭിഷേഖിന്റെ ആദ്യ 51 റണ്‍സില്‍ 50ഉം ബൗണ്ടറികളിലൂടെ ആയിരുന്നു. അഞ്ച് വീതം സിക്‌സും ഫോറും അപ്പോള്‍ തന്നെ അഭിഷേക് നടി. 32 പന്തില്‍ നിന്ന് 11 സിക്‌സറുകളും ഏഴ് ഫോറുകളും ഉള്‍പ്പെടെ അഭിഷേക് സെഞ്ചുറി പൂര്‍ത്തിയാക്കി. വെറും 157 ഇന്നിംഗ്‌സുകളില്‍ നിന്നാണ് അദ്ദേഹം എട്ടാമത്തെ ടി20 സെഞ്ച്വറി നേടിയത്.

ഇതോടെ രോഹിത് ശര്‍മയ്‌ക്കൊപ്പമെത്താനും അഭിഷേകിന് സാധിച്ചു. ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ വിരാട് കോലി (9) മാത്രമാണ് ഇനി അഭിഷേകിന് മുന്നിലുള്ളത്. അഭിഷേക് മടങ്ങിയെങ്കില്‍ രമണ്‍ദീപ് സിംഗ് (15 പന്തില്‍ 39), സന്‍വീര്‍ സിംഗ് (9 പന്തില്‍ 22) എന്നിവര്‍ സ്‌കോര്‍ 300 കടത്തി. നമന്‍ ധിര്‍ (7), നെഹല്‍ വധേര (2) പുറത്താവാതെ നിന്നു. മുഹമ്മദ് ഷമി നാല് ഓവറില്‍ 61 റണ്‍സ് വിട്ടുകൊടുത്തു.

അഭിഷേകിന് നേട്ടം

കഴിഞ്ഞ വര്‍ഷം മേഘാലയയ്ക്കെതിരെ വെറും 28 പന്തില്‍ നിന്ന് അഭിഷേക് സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം എല്ലാ ടി20 മത്സരങ്ങളില്‍ നിന്നുമായി അഭിഷേക് 87 സിക്സറുകള്‍ നേടിയിരുന്നു. ഈ വര്‍ഷം അത് 91 ആയി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമാകാനും അഭിഷേകിന് സാധിച്ചു.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

91* (33 ഇന്നിംഗ്സ്) അഭിഷേക് ശര്‍മ (2025)

87 (38) അഭിഷേക് ശര്‍മ (2024)

85 (41്) സൂര്യകുമാര്‍ യാദവ് (2022)

71 (33) സൂര്യകുമാര്‍ യാദവ് (2023)

66 (31്) ഋഷഭ് പന്ത് (2018)

63 (42്) ശ്രേയസ് അയ്യര്‍ (2019)

60 (32്) സഞ്ജു സാംസണ്‍ (2024)

YouTube video player