വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരങ്ങളില്‍ ഏറ്റവും കൂടുതള്‍ വിക്കറ്റ് നേടുന്ന താരങ്ങളില്‍ അനില്‍ കുംബ്ലെയെ പിന്തള്ളാനും അശ്വിനായി. 89 വിക്കറ്റ് നേടിയ കപില്‍ ദേവാണ് ഒന്നാമത്.

ട്രിനിഡാഡ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തി ആര്‍ അശ്വിന്‍. ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരെ അവരുടെ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് നേടിയതോടെയാണ് നേട്ടം. 956 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെയാണ് ഇക്കാര്യത്തില്‍ ഒന്നാമത്. 712 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ആര്‍ അശ്വിന്‍ രണ്ടാമത്. 711 വിക്കറ്റ് നേടിയ ഹര്‍ഭജന്‍ സിംഗിനെയാണ് അശ്വിന്‍ പിന്തള്ളിയത്. കപില്‍ ദേവ് (687), സഹീര്‍ ഖാന്‍ (610) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരങ്ങളില്‍ ഏറ്റവും കൂടുതള്‍ വിക്കറ്റ് നേടുന്ന താരങ്ങളില്‍ അനില്‍ കുംബ്ലെയെ പിന്തള്ളാനും അശ്വിനായി. 89 വിക്കറ്റ് നേടിയ കപില്‍ ദേവാണ് ഒന്നാമത്. 75 വിക്കറ്റുമായി അശ്വിന്‍ രണ്ടാമത്. 74 വിക്കറ്റ് നേടിയ കുംബ്ലെ മൂന്നാമതായി. ശ്രീനിവാസ് വെങ്കട്‌രാഘവന്‍ (68), ഭഗ്‌വത് ചന്ദ്രശേഖശേഖര്‍ (65) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. രണ്ടാം ടെസ്റ്റില്‍ അശ്വിന്റെ ഇരട്ട പ്രഹരത്തില്‍ രണ്ടിന് 76 എന്ന നിലയിലാണ്.

ഒരു ദിനവും എട്ട് വിക്കറ്റും കയ്യിലിരിക്കെ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടത് 289 റണ്‍സ്. ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍ (24), ജെര്‍മെയ്ന്‍ ബ്ലാക്ക്വുഡ് (20) എന്നിവരാണ് ക്രീസില്‍. ഇഷാന്‍ കിഷന്‍ (34 പന്തില്‍ 52), രോഹിത് ശര്‍മ (44 പന്തില്‍ 57) എന്നിവര്‍ തിളങ്ങി. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 183 റണ്‍സിന്റെ ലീഡെടുത്തിരുന്നു. ഒന്നാകെ 364 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. ആദ്യ ഇന്നിംഗ്‌സില്‍ 438ന് പുറത്തായ ഇന്ത്യ ആതിഥേയരെ 255ന് മടക്കിയിരുന്നു. മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിംഗ്‌സില്‍ ടി20 ശൈലിയിലാണ് ഇന്ത്യ തുടങ്ങിയത്. 11.5 ഓവറില്‍ 98 റണ്‍സ് നേടിയ ശേഷമാണ് രോഹിത് - യശസ്വി ജയ്സ്വാള്‍ (30 പന്തില്‍ 38) കൂട്ടുകെട്ട് പിരിഞ്ഞത്. 44 പന്തുകള്‍ നേരിട്ട രോഹിത് മൂന്ന് സിക്‌സും അഞ്ച് ഫോറും നേടി. രോഹിത്തിനെ ഷാനോന്‍ ഗബ്രിയേല്‍ പുറത്താക്കി.

ഹര്‍മന്‍പ്രീത് കൗറിന്‍റെ പെരുമാറ്റം പരിതാപകരം, നാണക്കേട്, ബിസിസിഐ ശക്തമായ നടപടി എടുക്കണം: മുന്‍ താരം

വൈകാതെ ജയ്‌സ്വാളും മടങ്ങി. 30 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെയാണ് ജയ്‌സ്വാള്‍ 38 റണ്‍സെടുത്തത്. ജയ്‌സ്വാളിനെ ജോമല്‍ വറിക്കനും പുറത്താക്കി. രണ്ടിന് 118 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തിയതിനെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. ശേഷം ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും (29) ആക്രമിച്ച് കളിച്ചപ്പോള്‍ ഇന്ത്യ മികച്ച ലീഡ് നേടി.