രഞ്ജിയിൽ തകർത്തടിച്ച് അർജ്ജുൻ ടെന്‍ഡുൽക്കർ, രഹാനെ ഗോൾഡൻ ഡക്ക്, പൂജാരക്കും നിരാശ; 8 വിക്കറ്റ് വീഴ്ത്തി ഭുവി
ദക്ഷിണാഫ്രിക്കയിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ഇന്ത്യയുടെ ടെസ്റ്റ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താന്‍ പാടുപെടുന്ന ശ്രേയസ് അയ്യര്‍ 48 പന്തില്‍ 48 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ റണ്ണൊന്നുമെടുക്കാതെ പുറത്തായി ഗോള്‍ഡന്‍ ഡക്കായി.
![Ranji Trophy Round up 2nd Days Play Top Scorers and Top Wicket Takers Ranji Trophy Round up 2nd Days Play Top Scorers and Top Wicket Takers](https://static-ai.asianetnews.com/images/01hm1dvfg39skznyctbhcpwx22/arjun-tendulakr_363x203xt.jpg)
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തകര്‍പ്പന്‍ ബാറ്റിംഗുമായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകൻ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിട്ട് ഗോവക്കായി കളിക്കുന്ന അര്‍ജ്ജുന്‍ ചണ്ഡിഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ 60 പന്തില്‍ 70 റണ്‍സടിച്ചാണ് കരുത്തുകാട്ടിയത്. ആറ് ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു അര്‍ജ്ജുന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്.
ഓപ്പണര്‍ സുയാഷ് പ്രഭുദേശായിയുടെയും(197) ദീപ്‌രാജ് ഗാവോങ്കറുടയെും(101 പന്തില്‍ 115*) സെഞ്ചുറികളുടെ കരുത്തില്‍ ചണ്ഡീഗഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഗോവ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 618 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ ചണ്ഡീഗഡ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന നിലയിലാണ്.
രഞ്ജി ട്രോഫിയിലെ മറ്റൊരു മത്സരത്തില്‍ ആന്ധ്രക്കെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 395 റണ്‍സിന് ഓള്‍ ഔട്ടായി. ദക്ഷിണാഫ്രിക്കയിലെ നിരാശാജനകമായ ബാറ്റിംഗ് പ്രകടനത്തിനുശേഷം ഇന്ത്യയുടെ ടെസ്റ്റ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താന്‍ പാടുപെടുന്ന ശ്രേയസ് അയ്യര്‍ 48 പന്തില്‍ 48 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ റണ്ണൊന്നുമെടുക്കാതെ ഗോള്‍ഡന്‍ ഡക്കായി പുറത്തായി..61 റണ്‍സെടുത്ത ഭൂപൻ ലവ്‌ലാനിയാണ് മുംബൈയുടെ ടോപ് സ്കോറര്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആന്ധ്ര മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്തിട്ടുണ്ട്. 59 റണ്‍സുമായി പ്രശാന്ത് കുമാര്‍ ക്രീസിലുണ്ട്.
മറ്റൊരു മത്സരത്തില്‍ ബംഗാളിനെതിരെ എട്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ പേസര്‍ ഭുവനേശ്വര്‍ കുമാറും തിളങ്ങി. ആദ്യ ഇന്നിംഗ്സില്‍ വെറും 60 റണ്‍സിന് ഓള്‍ ഔട്ടായി നാണംകെട്ട യുപി ബംഗാളിനെ 188 റണ്‍സില്‍ പിടിച്ചു നിര്‍ത്തിയപ്പോള്‍ ഭുവനേശ്വര്‍കുമാര്‍ 22 ഓവറില്‍ 41 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തി. യാഷ് ദയാലിനാണ് രണ്ട് വിക്കറ്റ്.
രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ യുപി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 46 റണ്‍സെടുത്തിട്ടുണ്ട്. 21 റണ്‍സോടെ സമര്‍ത്ഥ് സിംഗും 20 റണ്‍സുമായി ആര്യ ജുയലും ക്രീസില്‍. കഴിഞ്ഞ മത്സരത്തില്‍ യുപി കേരളത്തെ സമനിലയില്‍ തളച്ചിരുന്നു.
ഹരിയാനക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 49 ഉം രണ്ടാം ഇന്നിംഗ്സില്‍ 43ഉം റണ്‍സെടുത്ത് ഇന്ത്യൻ താരം ചേതേശ്വര്‍ പൂജാര പൂറത്തായി. സൗരാഷ്ട്ര ആദ്യ ഇന്നിംഗ്സില്‍ 145 റണ്‍സിന് പുറത്തായപ്പോള്‍ ഹരിയാന 200 റണ്‍സെടുത്തു. രണ്ടാം ദിനം സൗരാഷ്ട്ര 148-6 എന്ന സ്കോറിലാണ് ക്രീസ് വിട്ടത്.29 രണ്‍സുമായി ചിരാഗ് ജെയ്നി ക്രീസിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക