ആദ്യ ഇന്നിംഗ്സില്‍ 33-3 എന്ന നിലയില്‍ ഇന്ത്യ പതറിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം കൂട്ടുകെട്ടുണ്ടാക്കാനാണ് താന്‍ ശ്രമിച്ചതെന്നും ജഡേജ പറഞ്ഞു. പ്രതിസന്ധിയിലൂടെയായിരുന്നു നമ്മള്‍ ആ സമയം കടന്നുപോയിരുന്നത്. എന്‍റെ ശക്തിക്കൊത്ത ഷോട്ടുകള്‍ കരുതലോടെ കളിക്കാനാണ് ശ്രമിച്ചത്.
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ക്രിക്കറ്റ് സെഞ്ചുറിയും അഞ്ച് വിക്കറ്റ് പ്രകടനവുമായി കളിയിലെ കേമനായ രവീന്ദ്ര ജഡേജ തനിക്ക് ലഭിച്ച പ്ലേയര്‍ ഓഫ് ദ് മാച്ച് പുരസ്കാരം ഭാര്യക്ക് സമര്‍പ്പിച്ചു. മത്സരശഷം സമ്മാനദാനച്ചടങ്ങിലാണ് ജഡേജ തനിക്ക് ലഭിച്ച പുരസ്കാരം ഭാര്യ റിവാബക്ക് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞത്.
എനിക്ക് ലഭിച്ച ഈ പ്ലേയര്‍ ഓഫ് ദ് മാച്ച് പുരസ്കാരം സ്പെഷ്യലാണ്. അതുകൊണ്ട് ഇത് ഞാന്‍ എന്‍റെ ഭാര്യക്ക് സമര്‍പ്പിക്കുന്നു. എന്‍റെ കരിയറിലുടനീളം എനിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത് കൂടെ നില്‍ക്കുന്നതും ആത്മവിശ്വാസം നല്‍കുന്നതും അവളാണ്-ജഡേജ പറഞ്ഞു.
ആദ്യ ഇന്നിംഗ്സില്‍ 33-3 എന്ന നിലയില്‍ ഇന്ത്യ പതറിയപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം കൂട്ടുകെട്ടുണ്ടാക്കാനാണ് താന്‍ ശ്രമിച്ചതെന്നും ജഡേജ പറഞ്ഞു. പ്രതിസന്ധിയിലൂടെയായിരുന്നു നമ്മള്‍ ആ സമയം കടന്നുപോയിരുന്നത്. എന്‍റെ ശക്തിക്കൊത്ത ഷോട്ടുകള്‍ കരുതലോടെ കളിക്കാനാണ് ശ്രമിച്ചത്. ഓരോ പന്തിനെയും അതിന്‍റെ മെറിറ്റിനനുസരിച്ച് കളിക്കുകയായിരുന്നു ലക്ഷ്യം.
ഈ പിച്ചിനെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ടായിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് അനുകൂലമാണ് ഈ പിച്ച്. രണ്ടാം ഇന്നിംഗ്സ് മുതല്‍ പന്ത് തിരിഞ്ഞ് തുടങ്ങും. അതുകൊണ്ടുതന്നെ ടോസ് നേടുക എന്നതായിരുന്നു മത്സരത്തില്‍ ഏറ്റവും പ്രധാനം. ഈ പിച്ചില്‍ അനായസം വിക്കറ്റ് നേടാനാവില്ലെന്ന് എനിക്കറിയാമായിരുന്നു. അതിനായി കഠിനാധ്വാനം ചെയ്യണം. വിക്കറ്റുകള്‍ നമ്മള്‍ നേടിയെടുക്കണം. അതായിരുന്നു ഞങ്ങള്‍ ചെയ്തത്-മത്സരശേഷം ജഡേജ വ്യക്തമാക്കി.
ജഡേജയുടെ ഭാര്യയും ബിജെപി എം എല്‍ എയുമായ റിവാബ ജഡേജക്കെതിരെ ജഡേജയുടെ പിതാവ് അനിരുദ്ധ് സിങ് ജഡേജ കടുത്ത ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. മകൻ രവീന്ദ്ര ജഡേയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് അനിരുദ്ധ്സിങ് ജഡേജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മരുമകളായ റിവാബയാണ് തന്‍റെ കുടുംബത്തിലെ എല്ലാ കലഹങ്ങള്‍ക്കും കാരണമെന്നും ഒരേ നഗരത്തില്‍ താമസിച്ചിട്ടും തന്‍റെ പേരക്കുട്ടിയെ താനിതുവരെ കണ്ടിട്ടില്ലെന്നും അവനെ മയക്കാന്‍ എന്ത് തന്ത്രമാണ് ഭാര്യ പ്രയോഗിച്ചതെന്ന് തനിക്കറിയില്ലെന്നും അനിരുദ്ധ്സിങ് ജഡേജ ദൈനിക് ഭാസ്കറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
