252 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുണ്ട് കോലിക്ക്. ബിസിസിഐയുടെ എ+ കോണ്‍ട്രാക്റ്റ് പ്രകാരം ഏഴ് കോടിയാണ് കോലിക്ക് വര്‍ഷത്തില്‍ ലഭിക്കുന്നത്.
ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള താരമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സ്‌റ്റോക് ഗ്രോയുടെ റിപ്പോര്‍ട്ട് പ്രകാരം 1050 കോടിയാണ് കോലിയുടെ ആസ്തി. നിലവില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ പിന്തുണയുള്ള ലോക കായിക താരങ്ങളില്‍ ഒരാളാണ് കോലി.
252 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുണ്ട് കോലിക്ക്. ബിസിസിഐയുടെ എ+ കോണ്‍ട്രാക്റ്റ് പ്രകാരം ഏഴ് കോടിയാണ് കോലിക്ക് വര്‍ഷത്തില്‍ ലഭിക്കുന്നത്. മാത്രമല്ല, ടെസ്റ്റ് മാച്ച് ഫീയായി 15 ലക്ഷവും ഏകദിനത്തില്‍ ആറ് കോടിയും ടി20യില്‍ മൂന്ന് കോടിയും ലഭിക്കും. ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന 15 കോടി വേറെ.
വിവിധ ബ്രാന്‍ഡുകളില്‍ നിക്ഷേപമുള്ള കോലി പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് 7.50 കോടി മുതല്‍ 10 കോടിവരെയാണ് വാങ്ങുന്നത്. ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് 8.9 കോടിയും ട്വീറ്റിന് 2.5 കോടിയും ലഭിക്കും. ഇതുകൂടാതെ മുംബൈയില്‍ 34 കോടിയുടെ വീട്. ഗുരുഗ്രാമില്‍ 80 കോടിയുടെ വീടും സ്വന്തമായുണ്ട്. 31 കോടിയോളം വിലവരുന്ന കാറുകളും കോലിക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ എഫ്‌സി ഗോവയുടെ ഉടമസ്ഥതയിലും വിരാട് കോലി പങ്കാളിയാണ്. ടെന്നിസ് ടീമും പ്രൊഫഷണല്‍ റെസ്ലിംഗ് ടീമിനും കോലിക്ക് നിക്ഷേപമുണ്ട്. അടുത്തത് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് കോലി കളിക്കുക. ടെസ്റ്റ് ടീമില്‍ കോലി കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇതിനിടെ കോലി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്കെതിരെ മുന്‍ സെലക്റ്റര്‍ ശരണ്‍ദീപ് സിംഗ് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ യഥാര്‍ത്ഥ പ്രശ്‌നം സീനിയര്‍ താരങ്ങളാണെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

