ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫിനിഷര്‍ അവനല്ലാതെ മറ്റാര്, ഒടുവില്‍ റിങ്കു സിംഗിനെ വാഴ്ത്തി യുവരാജ് സിംഗും
റിങ്കു ഭാവി താരമാണ്. ഇന്ത്യക്കായി ഒട്ടേറെ മത്സരങ്ങള്‍ ജയിക്കാന്‍ അവനാവും.അവനെ പുകഴ്ത്തി സമ്മര്‍ദ്ദം കൂട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
![Rinku Singh is the best finisher right now in Indian Team says Yuvraj Singh Rinku Singh is the best finisher right now in Indian Team says Yuvraj Singh](https://static-ai.asianetnews.com/images/01hm2z6evfpcjxg6ey610n028j/rinku-singh-sanju-samson_363x203xt.jpg)
മൊഹാലി: ഇന്ത്യന്‍ യുവതാരം റിങ്കു സിംഗിന്‍റെ പ്രകടനങ്ങള്‍ പലപ്പോഴും തന്നെ അനുസ്മരിപ്പിക്കുന്നുവെന്ന് മുന്‍ ഇന്ത്യൻ താരം യുവരാജ് സിംഗ്. ഇന്ത്യൻ ടീമില്‍ താന്‍ ചെയ്തിരുന്ന ഫിനിഷര്‍ റോള്‍ നിലവില്‍ ചെയ്യാന്‍ റിങ്കുവല്ലാതെ മറ്റൊരു താരമില്ലെന്നും യുവി പറഞ്ഞു.
ഇന്ത്യൻ ടീമില നിലവിലെ ഏറ്റവും മികച്ച ഇടം കൈയന്‍ ബാറ്റര്‍ ഇപ്പോള്‍ റിങ്കുവാണ്. അവന്‍ പലപ്പോഴും എന്നെ അനുസ്മരിപ്പിക്കുന്നു. എപ്പോള്‍ ആക്രമിക്കണമെന്നും എപ്പോള്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കണമെന്നും വ്യക്തമായ ധാരണ റിങ്കുവിനുണ്ട്. അതുപോലെ സമ്മര്‍ദ്ദഘട്ടങ്ങളില്‍ മികവ് കാട്ടാനും അവനാവുമെന്നും യുവരാജ് ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
റിങ്കു ഭാവി താരമാണ്. ഇന്ത്യക്കായി ഒട്ടേറെ മത്സരങ്ങള്‍ ജയിക്കാന്‍ അവനാവും. അവനെ പുകഴ്ത്തി സമ്മര്‍ദ്ദം കൂട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഞാന്‍ വിശ്വസിക്കുന്നത് ഞാന്‍ ഇന്ത്യക്കായി ചെയ്തിരുന്ന കാര്യങ്ങള്‍ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ഇറങ്ങി ചെയ്യാന്‍ അവനാവുമെന്നാണ്-യുവരാജ് സിംഗ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി കളിച്ച മത്സരങ്ങളില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങിയ റിങ്കു 69.50 ശരാശരിയിലും 180.51 പ്രഹരശേഷിയിലുമാണ് റണ്ണടിച്ചുകൂട്ടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 3000ലേറെ റണ്‍സും 58.47 എന്ന മികച്ച ശരാശരിയുമുള്ള റിങ്കു തിരക്കേറിയ വൈറ്റ് ബോള്‍ മത്സരക്രമത്തിനിടയിലും കഴിഞ്ഞ ആലപ്പുഴയില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനെതിരെ 92 റണ്‍സടിച്ച് തിളങ്ങിയിരുന്നു.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികവ് കാട്ടുമ്പോഴും ടെസ്റ്റില്‍ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാത്ത ശുഭ്മാന്‍ ഗില്ലിനെ സഹായിക്കാന്‍ തയാറാണെന്നും യുവരാജ് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ വിജയിക്കണമെങ്കില്‍ ഗില്‍ കഠിനമായി അധ്വാനിച്ചേ പറ്റു. ലോകത്തിലെ ഏറ്റവും മികച്ച താരമാകണമെങ്കില്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടണമെന്നും യുവി പറഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക