റിഷഭ് പന്ത് 54 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ 41 റണ്‍സും വാഷിംഗ്ടൺ സുന്ദര്‍ 27 റണ്‍സുമെടുത്തു.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 358 റണ്‍സിന് പുറത്ത്. 264-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ 94 റണ്‍സ് കൂടി കൂചട്ടിച്ചേര്‍ത്ത് രണ്ടാം സെഷനില്‍ 358 റണ്‍സിന് ഓള്‍ ഔട്ടായി. കാല്‍പ്പാദത്തിലെ പരിക്ക് വകവെക്കാതെ രണ്ടാം ദിനം ക്രീസിലിറങ്ങി പൊരുതിയ റിഷഭ് പന്തിന്‍റെ അര്‍ധസെഞ്ചുറിയുടെയും ഷാര്‍ദ്ദുല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ ചെറുത്തു നില്‍പ്പിന്‍റെയും കരുത്തിലാണ് ഇന്ത്യ 358 റണ്‍സിലെത്തിയത്.

Scroll to load tweet…

റിഷഭ് പന്ത് 54 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ 41 റണ്‍സും വാഷിംഗ്ടൺ സുന്ദര്‍ 27 റണ്‍സുമെടുത്തു. 264-4 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് രണ്ടാം ദിനം തുടക്കത്തിലെ രവീന്ദ്ര ജഡേജയെ നഷ്ടമായി. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ന്യൂബോളെടുത്ത ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറാണ് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ആര്‍ച്ചറുടെ പന്തില്‍ ജഡേജ രണ്ടാം സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. കഴിഞ്ഞ നാല് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ. ജഡേജ 20 റണ്‍സുമായാണ് മടങ്ങിയത്. 266-5 എന്ന നിലയില്‍ പതറിയ ഇന്ത്യയെ ഷാര്‍ദ്ദുല്‍ താക്കൂറും വാഷിംഗ്ടൺ സുന്ദറും ചേര്‍ന്ന് 300 കടത്തി.

Scroll to load tweet…

ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മികച്ച സ്വിംഗ് ലഭിച്ചപ്പോള്‍ ലഭിച്ച ബൈ റണ്ണുകളും ഇന്ത്യയെ 300 കടത്താന്‍ സഹായിച്ചു. 48 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ ബെന്‍ സ്റ്റോക്സിനെ കട്ട് ചെയ്യാന്‍ ശ്രമിച്ച ഷാര്‍ദ്ദുലിനെ(41) ബെന്‍ ഡക്കറ്റ് പറന്നു പിടിച്ചു. പിന്നീടായിരുന്നു റിഷഭ് പന്ത് ക്രീസിലെത്തിയത്. റണ്ണിനായി ഓടാന്‍ ബുദ്ധിമുട്ടിയ റിഷഭ് പന്ത് വാഷിംഗ്ടണ്‍ സുന്ദറിന് പിന്തുണ നല്‍കി പരമാവധി നേരം ക്രീസില്‍ പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ രണ്ടാം ദിനം ലഞ്ചിനുശേഷം സുന്ദറിന ബെന്‍ സ്റ്റോക്സ് മടക്കി ചെറുത്തു നില്‍പ്പ് അവസാനിപ്പിച്ചു. പിന്നാലെ അരങ്ങേറ്റക്കാരന്‍ അന്‍ഷുല്‍ കാബോജ് മൂന്ന് പന്തില്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങി.

ഇതോടെ ആക്രമിച്ചു കളിച്ച റിഷഭ് പന്ത് സിക്സും ഫോറും പറത്തി ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ജോഫ്ര ആര്‍ച്ചറുടെ വേഗത്തിന് മുന്നില്‍ വീണു. റിഷഭ് പന്തിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ആര്‍ച്ചര്‍ പിന്നാലെ ജസ്പ്രീത് ബുമ്രയെ ജാമി സ്മിത്തിന്‍രെ കൈകളിലെത്തിച്ച് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു. അഞ്ച് റൺസുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് 72 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ 73 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക