അടുത്തിടെയാണ് വാര്‍ഷിക കരാറില്‍ നിന്ന് ശ്രേയസ് അയ്യരിനെയും ഇഷാന്‍ കിഷനെയും ബിസിസിഐ ഒഴിവാക്കിയത്

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കണം എന്ന ബിസിസിഐ നിര്‍ദേശം മനപ്പൂര്‍വം അവഗണിച്ചെന്ന ആരോപണങ്ങളില്‍ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ മറുപടി പറയണമെന്ന് ഇന്ത്യന്‍ മുന്‍ താരം റോബിന്‍ ഉത്തപ്പ. ബിസിസിഐയോടുള്ള നിഴല്‍യുദ്ധത്തിനൊടുവില്‍ ബോര്‍ഡിന്‍റെ വാര്‍ഷിക കരാറില്‍ നിന്ന് ഇരുവരും പുറത്തായതിന് പിന്നാലെയാണ് ഉത്തപ്പയുടെ ഈ ആവശ്യം. വിവാദങ്ങളില്‍ ഇതുവരെ അയ്യരും കിഷനും പ്രതികരിച്ചിരുന്നില്ല. 

'ഒരു കമന്‍റേറ്റര്‍ എന്ന നിലയില്‍ എനിക്ക് ഉത്തരങ്ങള്‍ അറിയണമെന്നുണ്ട്. എന്താണ് സത്യം എന്ന് മനസിക്കണം. എന്താണ് സത്യം എന്ത് നമുക്കറിയില്ല. ആരും വാതുറക്കാതെ നമുക്ക് വസ്തുത മനസിലാക്കാനാവില്ല. വിവാദങ്ങളില്‍പ്പെട്ട താരങ്ങളോ ക്യാപ്റ്റനോ പരിശീലകരോ സപ്പോര്‍ട്ട് സ്റ്റാഫോ മറുപടി പറയണം. താരങ്ങളില്‍ നിന്ന് ഇതുമായൊക്കെ ബന്ധപ്പെട്ട ആളുകളില്‍ നിന്ന് വ്യക്തമായ ഉത്തരം ലഭിക്കും വരെ എല്ലാം ഊഹാപോഹങ്ങളാണ്. നമുക്കെല്ലാം ഓരോന്ന് ആലോചിച്ചുകൂട്ടാന്‍ കഴിയും. എന്നാല്‍ എന്താണ് സംഭവിച്ചത് എന്ന് അറിയും വരെ കാത്തിരിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്' എന്നും റോബിന്‍ ഉത്തപ്പ പറഞ്ഞു. 

അടുത്തിടെയാണ് വാര്‍ഷിക കരാറില്‍ നിന്ന് ശ്രേയസ് അയ്യരിനെയും ഇഷാന്‍ കിഷനെയും ബിസിസിഐ ഒഴിവാക്കിയത്. ബിസിസിഐയുടെ നിര്‍ദേശങ്ങള്‍ ഇരുവരും മറികടന്നതിനെ തുടര്‍ന്നായിരുന്നു ബോര്‍ഡ് കടുത്ത തീരുമാനങ്ങളിലേക്ക് കടന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങിയ ഇഷാന്‍ കിഷന്‍ പിന്നീട് ടീം സെലക്ഷന് ലഭ്യമായില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇഷാനെ ബിസിസിഐ സമീപിച്ചെങ്കിലും താരം ടീമിലേക്ക് മടങ്ങിവരാന്‍ താല്‍പര്യം കാണിച്ചില്ല. ദേശീയ ടീമിലോ പരിക്കിലോ അല്ലാത്തവര്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം എന്ന ആവശ്യം കിഷന്‍ അവഗണിക്കുകയും ചെയ്തു. ജാര്‍ഖണ്ഡിനായി ഇഷാന്‍ കിഷന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് കളിക്കാന്‍ തയ്യാറായില്ല. 

അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം ശ്രേയസ് അയ്യര്‍ പരിക്ക് അഭിനയിക്കുകയായിരുന്നു എന്നാണ് ആരോപണം. താരത്തിന് ഫിറ്റ്നസ് പ്രശ്നങ്ങളില്ല എന്ന് ബിസിസിഐ മെഡിക്കല്‍ സംഘം സെലക്ഷന്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫോമിമല്ലാത്ത താരം സ്വാഭാവികമായും ദേശീയ ടീമിന് പുറത്തായി. ഫിറ്റ്നസുണ്ടായിട്ടും മുംബൈക്കായി രഞ്ജി ട്രോഫി കളിക്കാതെ ശ്രേയസ് മുങ്ങിയത് വലിയ വിവാദമായി. ഈ സംഭവങ്ങളുടെ പിന്നാലെയായിരുന്നു ഇഷാന്‍ കിഷന്‍റെയും ശ്രേയസ് അയ്യരുടെയും കരാറുകള്‍ ബിസിസിഐ പുതുക്കാതിരുന്നത്.

Read more: 41-ാം വയസിലെ അത്ഭുതം, ആന്‍ഡേഴ്‌‌സണ്‍ 700 വിക്കറ്റ് ക്ലബില്‍! ബഷീറിന് 5 വിക്കറ്റ് നേട്ടം; ഇന്ത്യ ഓള്‍ഔട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം