മൂന്നാം ഏകദിന ലോകകപ്പ് തേടിയാണ് ഇന്ത്യ നാളെ ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്നത്. ഓസ്‌ട്രേലിയ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്.

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിന് മുന്നോടിയായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ പ്രകീര്‍ത്തിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ദ്രാവിഡ് - രോഹിത് സഖ്യത്തിന്റെ കീഴില്‍ മികച്ച ഫോമിലാണ് ഇന്ത്യ. ലോകകപ്പില്‍ കളിച്ച മത്സരങ്ങളിലൊന്നും തോല്‍ക്കാതെയാണ് ടീം ഫൈനലിലെത്തിയത്. അതും ആധികാരിക ജയം. 2007ല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം ലോകകപ്പിനെത്തിയിരുന്നത്. എന്നാല്‍ ആദ്യ റൗണ്ടില്‍ തോറ്റ് മടങ്ങുകയായിരുന്നു. നായകനായിരുന്ന സമയത്ത് സാധിക്കാത്തത് പരിശീലകനാവുമ്പോള്‍ കഴിയുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

ഇതിനിടെ ദ്രാവിഡിനെ കുറിച്ച് സംസാരിക്കുകയാണ് രോഹിത്. ''ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി വലിയ സംഭാവന നടത്തിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന് വേണ്ടി കൂടി ഈ ലോകകപ്പ് നേടണം. അദ്ദേഹവും അത് ആഗ്രഹിക്കുന്നു. അദ്ദേഹം കളിച്ചിരുന്ന കാലത്തെ ക്രിക്കറ്റല്ല ഇപ്പോള്‍. രണ്ട് കാലഘട്ടവും ശരിക്കും വ്യത്യസ്തമാണ്. ഞങ്ങള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ശൈലി, രീതി അതെല്ലാം അദ്ദേഹം അംഗീകരിക്കുന്നു.'' രോഹിത് വ്യക്തമാക്കി. 

ടി20 സമയത്തെ കാര്യങ്ങളും രോഹിത് സംസാരിച്ചു. ''ട്വന്റി 20 ലോകകപ്പിനിടെ, സെമി ഫൈനല്‍ വരെ ടീം ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു. ടീം പരാജയപ്പെട്ടപ്പോള്‍ എല്ലാവരും പ്രയാസപ്പെട്ടു. ആ സമയത്ത് അദ്ദേഹം കളിക്കാര്‍ക്കൊപ്പം തന്നെ നിന്നു.'' രോഹിത് കൂട്ടിചേര്‍ത്തു.

മൂന്നാം ഏകദിന ലോകകപ്പ് തേടിയാണ് ഇന്ത്യ നാളെ ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്നത്. ഓസ്‌ട്രേലിയ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള പിച്ചില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ ബുദ്ധിമുട്ടുമെന്നാണ് ക്യൂറേറ്ററവുടെ പ്രവചനം. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300ല്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന തരത്തിലുള്ള പിച്ചാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കും.

നേര്‍ക്കുനേര്‍ കണക്കില്‍ ഓസീസിന് സമഗ്രാധിപത്യം! ലോകകപ്പ് ഫൈനലില്‍ ഇന്ത്യ കുറച്ച് വിയര്‍ക്കും