47 പന്തില്‍ 96 റണ്‍സടിച്ച വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. രവീന്ദ്ര ജഡേജ 35 പന്തില്‍ 45 റണ്‍സെടുത്തു.
ന്യൂചണ്ഡീഗഡ്: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 215 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. 47 പന്തില്‍ 96 റണ്‍സടിച്ച വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. രവീന്ദ്ര ജഡേജ 35 പന്തില്‍ 45 റണ്‍സെടുത്തപ്പോള്‍ റാഷിദ് ഖാനെറിഞ്ഞ അവസാന ഓവറില്‍ നാലു സിക്സുകള്‍ പറത്തിയ ഡൊണൊവന്‍ ഫെരേര 11 പന്തില്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. ഗുജറാത്തിനായി ജേസണ്‍ ഹോള്‍ഡറും കാഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തുടക്കം തകര്‍ച്ചയോടെ
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ യശസ്വി ജയ്സ്വാള്‍(1) വീണു. പിന്നാലെ മികച്ച ഫോമിലുള്ള ധ്രുവ് ജുറെലിനെ(7) കാഗിസോ റബാഡയും മടക്കിയതോടെ പവര്‍പ്ലേയില്‍ രാജസ്ഥാന്‍ ബാക്ക് ഫൂട്ടിലായി. എന്നാല്‍ നാലാം നമ്പറിലിറങ്ങിയ രവീന്ദ്ര ജഡേജക്കൊപ്പം വൈഭവ് സൂര്യവംശി നിലയുറപ്പിച്ചതോടെ പവര്‍ പ്ലേയില്‍ രാജസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്തു. ഇടക്ക് രവീന്ദ്ര ജഡേജ പരിക്കേറ്റ് മടങ്ങിയതോടെ ക്രീസിലെത്തിയ ക്യാപ്റ്റൻ റിയാന്‍ പരാഗ് ഫോറും സിക്സും അടിച്ച് തുടങ്ങിയെങ്കിലും പിന്നാലെ വീണു. പത്താം ഓവറിലാണ് രാജസ്ഥാന്‍ 100 കടന്നത്. പതിവ് രീതിയില്‍ ബൗളര്‍മാരെ കടന്നാക്രമിക്കാതെ മോശം പന്തുകള്‍ തെരഞ്ഞെടുത്ത് ശിക്ഷിച്ച വൈഭവ് 31 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. ഇതിനിടെ വൈഭവ് പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ നല്‍കിയ അവസരം സായ് സുദര്‍ശന്‍ വിട്ടുകളഞ്ഞത് ഗുജറാത്തിന് തിരിച്ചടിയായി.
റിയാന്‍ പരാഗ് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ദാസുന്‍ ഷനകയും(9 പന്തില്‍ 3), ജോഫ്ര ആര്‍ച്ചറും (4 പന്തില്‍ 7) നിലയുറപ്പിക്കാതെ മടങ്ങിയതോടെ 13-ാം ഓവറില്‍ 120-5 എന്ന നിലയില്‍ പതറിയ രാജസ്ഥാനെ വൈഭവ് ഒറ്റക്ക് ചുമലിലേറ്റി. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ പതിനാറാം ഓവറില്‍ രണ്ട് ഫോറും സിക്സും പറത്തി 80 കടന്ന വൈഭവ് വാഷിംഗ്ടണ്‍ സുന്ദറിനെതിരെ രണ്ട് സിക്സ് പറത്തി 90കള്‍ പിന്നിട്ടു. എന്നാല്‍ ഒരിക്കല്‍ കൂടി 90കളില്‍ ബൗണ്‍സറില്‍ തേര്‍ഡ്മാനില്‍ പിടികൊടുത്ത് വൈഭവ് വീണു. ഏഴ് സിക്സും എട്ട് ഫോറും പറത്തിയ വൈഭവ് 47 പന്തില്‍ 96 റണ്‍സെടുത്ത് പതിനെട്ടാം ഓവറില്‍ വീണതിന് പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും ഡൊണോവന്‍ ഫെരേരയും ചേര്‍ന്ന് രാജസ്ഥാനെ 200 കടത്തി. റാഷിദ് ഖാനെറിഞ്ഞ അവസാന ഓവറില്‍ 27 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്.
